സൗമ്യയെ കൊലപ്പെടുത്തിയതിന് തെളിവുകളുണ്ടെന്ന് ഡോക്ടർ ഷെർളി വാസു…

സൗമ്യയെ ട്രെയിനിൽനിന്ന് താഴേക്കിട്ടതിന് തെളിവുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ ഷെർളി വാസു മനോരമ ന്യൂസിനോട്. ട്രെയിനിൽനിന്ന് സ്വയം ചാടുമ്പോഴുണ്ടാകുന്ന തരം മുറിവുകളല്ല സൗമ്യയുടെ ശരീരത്തിൽ കണ്ടെത്തിയത്. സുപ്രീംകോടതിയുടെ പരാമർശത്തോട് പ്രതീകരിക്കുകയായിരുന്നു അവർ.
സൗമ്യയുടെ നെറ്റിയിൽ ആറു മുറിവുകൾ കണ്ടെത്തിയിരുന്നു. ട്രെയിനിന്റെ വാതിലിൽ തല ശക്തിയായി ഇടിപ്പിച്ചതിന്റെ മുറിവുകളായിരുന്നു ഇത്. മാത്രവുമല്ല, കൈകൾ വാതിലിനിടയിൽ അമർത്തി ക്ഷതമേൽപിച്ചതിന്റെ മുറിവുകളും കണ്ടെത്തിയിരുന്നു. പാതി ബോധം നഷ്ടപ്പെട്ട സൗമ്യയെ ട്രെയിനിൽനിന്ന് താഴേക്കിട്ടതാണെന്ന് മുറിവുകൾ കണ്ടാലറിയാം. പേടിച്ച് പുറത്തേയ്ക്കു ചാടിയതാണെങ്കിൽ പരുക്കുകളുടെ സ്വഭാവം ഇങ്ങനെയല്ല. ൈകകാലുകളുടെ എല്ല് പൊട്ടും. നട്ടെല്ലിനും ക്ഷതമേൽക്കും.
ഗോവിന്ദചാമിയുടെ ചർമത്തിന്റെ ഭാഗങ്ങൾ സൗമ്യയുടെ നഖത്തിനുള്ളിൽനിന്ന് ലഭിച്ചിരുന്നു. ശരീരത്തിൽനിന്ന് കിട്ടിയ ബീജവും പരിശോധിച്ചു. ഈ രണ്ടു ഡി.എൻ.എകളും പരിശോധിച്ചപ്പോൾ ഗോവിന്ദചാമിയുടേതാണെന്ന് കണ്ടെത്തിയിരുന്നു. ശരീരത്തിലെ മുറിവുകളുടെ ചിത്രങ്ങൾ സഹിതമാണ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഇക്കാര്യങ്ങൾ വിചാരണക്കോടതിയിലെ സാക്ഷിവിസ്താരത്തിൽ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് ഷെർളി വാസു പറഞ്ഞു.

Credits: www.manoramanews.com

Devika Rahul