Film News

ഒരു സിനിമ കണ്ട ഫീല്‍’; കോവിഡ് കാലത്തെ അതിജീവനം; മലയാളത്തിന്റെ സ്വന്തം ‘ആടുജീവിതം’ കാണാക്കാഴ്ച്ചകള്‍

ആദ്യ പ്രഖ്യാപനം മുതല്‍ മലയാളി പ്രേക്ഷകര്‍ ഏറ്റവുമധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ബ്ലെസ്സി സംവിധാനം ചെയ്യുന്ന മലയാളത്തിന്റെ സ്വന്തം ‘ആടുജീവിതം’. ഇപ്പോഴിതാ 2020 മാര്‍ച്ചില്‍ കോവിഡ്-19 മഹാവ്യാധിയുടെ ആദ്യ നാളുകളില്‍ ജോര്‍ദാനിലെ വാദി റം എന്ന പ്രദേശം വഴി ആടുജീവിതത്തിന്റെ അണിയറപ്രവര്‍ത്തകര്‍ നടത്തിയ യാത്രയുടെ പിന്നണി വീഡിയോ യുട്യൂബില്‍ റിലീസ് ചെയ്യപ്പെട്ടിരിക്കുന്നു. വിവിധ രാജ്യക്കാരായ അണിയറപ്രവര്‍ത്തകര്‍ വിഷമതകള്‍ക്കിടയിലും മരുഭൂമിയ്ക്കു നടുവില്‍ ഒറ്റക്കെട്ടായി നിന്ന് കളിച്ചും ചിരിച്ചും ആഘോഷിച്ചും സമയം ചെലവഴിച്ചിരുന്ന കാഴ്ച ഈ വീഡിയോയില്‍ കാണാം. ആടുജീവിതം ഏപ്രില്‍ 10-ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍റിലീസ്ചെയ്യും.

വീഡിയോയില്‍ ചിത്രത്തിനായുള്ള തന്റെ അസാധാരണമായ ട്രാന്‍സ്ഫര്‍മേഷനെക്കുറിച്ചും, ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ് ആ പുരോഗതി നഷ്ടപ്പെടുമോ എന്ന ഭയത്തെക്കുറിച്ചും പൃഥ്വിരാജ് സംസാരിച്ചു, ”ബ്ലെസി സാറിന്റെ ഏറ്റവും വലിയ ആശങ്ക എന്റെ 8 മാസത്തെ അദ്ധ്വാനത്തിന്റെ ഫലമായ ഫിസിക്കല്‍ ട്രാന്‍സ്ഫര്‍മേഷന്‍ പാഴായിപ്പോവുമോ എന്നതായിരുന്നു. അത് പാഴായിപ്പോവാതെ പ്രയോജനപ്പെടുത്തേണ്ടതുണ്ടായിരുന്നു.

ജോര്‍ദാനിലേക്ക് പോകുന്നതിന് മുമ്പത്തെ രണ്ടാഴ്ച ഞാന്‍ ഓസ്ട്രിയയില്‍ വിവമേര്‍ എന്ന സ്ഥലത്തായിരുന്നു, ആവും വിധം സ്വന്തം ശരീരം കഥാപാത്രത്തിന് കൂടുതല്‍ യോജിച്ചതാക്കി എടുക്കാന്‍. പക്ഷേ പെട്ടെന്ന്, അപ്രതീക്ഷിതമായി കോവിഡ് 19 ഒരു പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കപ്പെട്ടു. ബ്ലെസി സാര്‍ എന്നോട് എപ്പോഴും ആശങ്ക പ്രകടിപ്പിക്കുമായിരുന്നു, ‘രാജൂ, ഞങ്ങള്‍ ഇത് ഷൂട്ട് ചെയ്യാന്‍ തീരുമാനിക്കുമ്പോഴെല്ലാം നിങ്ങള്‍ വീണ്ടും ഇത്രയേറെ കഷ്ടപ്പെടേണ്ടിവരും, നിങ്ങളുടെ മുഴുവന്‍ ഫിസിക്കല്‍ ട്രാന്‍സ്ഫര്‍മേഷനും വീണ്ടും ചെയ്യേണ്ടിവരും.’ അദ്ദേഹം ഇതുതന്നെയായിരുന്നു ഓരോ രാത്രിയും എന്നോട് ചോദിച്ചിരുന്നത്. അപ്പോള്‍ എന്റെ മറുപടി, ‘ബ്ലെസി സര്‍, നമുക്ക് വേറെ വഴിയുണ്ടോ’ എന്നായിരുന്നു. പക്ഷേ ഒടുവില്‍ എനിക്കാ അവസ്ഥ നേരിടേണ്ടിവന്നു. ‘

മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത മഹാവ്യാധിയുടെ നടുവില്‍ സിനിമാസംഘത്തിനൊപ്പം കുടുങ്ങിയതിന്റെ അനുഭവം പങ്കുവെച്ചുകൊണ്ട് ബ്ലെസി പറഞ്ഞു, ”സ്വപ്നങ്ങളുമായി ഈ മരുഭൂമിയില്‍ എത്തിയ ഞങ്ങളുടെ ആവേശം കോവിഡ്-19 എന്ന മഹാമാരി ലോകത്തെ ബാധിച്ചതിനെ കുറിച്ചറിഞ്ഞപ്പോള്‍ ഭയമായി മാറി. അറുപതോളം ദിവസം ഞങ്ങള്‍ ഈ മരുഭൂമിയില്‍ ഒറ്റപ്പെട്ടു. 2020 മാര്‍ച്ച് 9-നായിരുന്നു ആയിരുന്നു ഞങ്ങളുടെ രണ്ടാം ഷെഡ്യൂള്‍ ഷൂട്ട് ചെയ്യാന്‍ ഞങ്ങള്‍ ജോര്‍ദാനില്‍ ഇറങ്ങിയത്. അന്നുമുതല്‍ ഓരോ ദിവസവും ഞങ്ങള്‍ക്ക് വെല്ലുവിളി നിറഞ്ഞതായിരുന്നു. ദുഷ്‌കരമായ സമയങ്ങളില്‍ ഒരുമിച്ച് നില്‍ക്കാനുള്ള ധൈര്യമാണ് ഈ സിനിമ ഞങ്ങളുടെ ടീമിലെ എല്ലാ ചെറിയ അംഗങ്ങളെയും പഠിപ്പിച്ചത്, അത് എനിക്ക് ഏറ്റവും വിശേഷപ്പെട്ട കാര്യമായി തോന്നുന്നു.’

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കാര്‍ അവാര്‍ഡ് ജേതാക്കളായ എ ആര്‍ റഹ്‌മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്‍), കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. സുനില്‍ കെ.എസ് ആണ് ഛായാഗ്രഹണം, എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Anu