അമ്മാവന്‍ നിയമങ്ങളും പഴഞ്ചന്‍ ചിന്താഗതിയും!!കേരളത്തില്‍ പഠിച്ച മൂന്ന് വര്‍ഷം ജീവിതത്തിലെ മോശം നാളുകള്‍- അര്‍ച്ചന കവി

അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യയില്‍ കോളേജിനെതിരെ വിദ്യാര്‍ഥി പ്രതിഷേധം ശക്തമായിരിക്കുകയാണ്. കോളേജ് മാനേജ്‌മെന്റിന്റെ ക്രൂര നടപടികളെ വിമര്‍ശിച്ചാണ് പ്രതിഷേധം നടക്കുന്നത്. സമൂഹത്തിന്റെ വിവിധ തലത്തിലുള്ള പ്രതിഷേധമാണ് നടക്കുന്നത്.

ഇപ്പോഴിതാ നടി അര്‍ച്ചന കവിയും വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. തന്റെ കോളേജ് കാല അനുഭവങ്ങളാണ് അര്‍ച്ചന കവി പങ്കുവച്ചത്. കേരളത്തില്‍ പഠിച്ച നാളുകള്‍ തന്റെ ജീവിതത്തിലെ മോശം സമയമായിരുന്നെന്ന് നടി പറയുന്നു.

പന്ത്രണ്ടാം ക്ലാസില്‍ നല്ല മാര്‍ക്ക് കിട്ടാതെ വന്നപ്പോഴാണ് കേരളത്തിലേക്ക് വരുന്നത്. ഇനി കേരളത്തില്‍ പഠിപ്പിക്കാം എന്നാണ് മാതാപിതാക്കള്‍ തീരുമാനിച്ചതെന്ന് അര്‍ച്ചന പറയുന്നു.

പക്ഷെ തന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയമായിരുന്നു ആ രണ്ടോ മൂന്ന് വര്‍ഷം. സ്‌കൂളിലേത് അമ്മാവന്‍ നിയമങ്ങളും പഴഞ്ചന്‍ ചിന്താഗതിയുമായിരുന്നു. അധ്യാപകരുടേയും അധികൃതരുടെയുമൊക്കെ ചിന്താഗതി തന്നെ ഞെട്ടിച്ചിരുന്നു. എങ്ങനെയാണ് അവര്‍ക്ക് അങ്ങനെ ചിന്തിക്കാന്‍ സാധിക്കുന്നത് എന്നോര്‍ത്ത് താന്‍ അത്ഭുതപ്പെട്ടിരുന്നെന്ന് താരം പറയുന്നു.

എനിക്ക് മനസിലാകാത്തൊരു കാര്യമിതാണ്, നമ്മള്‍ സ്‌കൂളില്‍ പോകുന്നത് നാളെ നല്ലൊരു നിലയിലെത്താന്‍ വേണ്ടിയല്ലേ. അത് ഈ ടെക്സ്റ്റ് ബുക്കില്‍ നിന്നു മാത്രമേ കിട്ടുകയുള്ളുവോ? വ്യക്തിത്വ വികസനം എങ്ങനെ നടക്കും.

ഈ സ്‌കൂളുകള്‍ രണ്ട് ജെന്ററുകളെ വേര്‍തിരിക്കുകയാണ്. ആണ്‍ കുട്ടികള്‍ഒരു വശത്ത്, പെണ്‍കുട്ടികള്‍ മറ്റൊരു വശത്ത്. അവരുടെ സൈക്കിളുകള്‍ വരെ വേറെ വേറെ. സൈക്കിളുകള്‍ പോലും ഒരുമിച്ച് പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. എന്തേ കുട്ടി സൈക്കിളുകള്‍ ഉണ്ടാകുമോ? ഈ ലോജിക്ക് തനിക്ക് മനസിലാകുന്നില്ലെന്ന് അര്‍ച്ചന പറയുന്നു.

അവിടത്തെ പഠനം കഴിഞ്ഞാല്‍ നിങ്ങളുടെ ചിന്താഗതിയും ഇങ്ങനെയാകും. മൂന്ന് വര്‍ഷത്തെ ജീവിതത്തില്‍ ആണ്‍കുട്ടികളോട് സംസാരിച്ചാല്‍ കുഴപ്പമാണെന്നാകും. നാളെ ഒരു ഓഫീസിലോ മറ്റോ ചെല്ലുമ്പോള്‍ മറ്റൊരു ജെന്ററിലുള്ള മേലുദ്യോഗസ്ഥനോടോ സഹപ്രവര്‍ത്തകരോടോ സംസാരിക്കാനാകുമോ?

അവനവന്റെ അവകാശങ്ങളെ കുറിച്ച് എഴുന്നേറ്റ് നിന്ന് സംസാരിക്കാനാകണം. സ്വയം എക്‌സ്പ്രസ് ചെയ്യാനാകണം. അതാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഠിപ്പിക്കേണ്ടത്. ഇത് വള്‍നറബിള്‍ ആയ പ്രായമാണ്. എതിര്‍ ലിംഗത്തോട് ആകര്‍ഷണം തോന്നിയേക്കാം. അതൊക്കെ സ്വാഭാവികമാണ്. നമ്മളുടെ അധ്യാപകരും മാതാപിതാക്കളും പഠിപ്പിക്കേണ്ടത് അതിനെ അഭിമുഖീകരിക്കാനാണെന്നും നടി പറയുന്നു.

പരസ്പരം സംസാരിക്കുന്നതിനെ നിരോധിക്കുകയോ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കുകയോ തിയേറ്ററില്‍ പോകുന്നത് തടയുകയോ അല്ല വേണ്ടത്. ഹോസ്റ്റലുകളിലെ അമ്മാവന്‍ നിയമങ്ങള്‍ ശരിക്കും ഭ്രാന്തമാണ്. അത് നോര്‍മല്‍ അല്ല. ആരെങ്കിലും പ്രതികരിക്കണം. സമയം അതിക്രമിച്ചിരിക്കുന്നെന്നും നടി ചൂണ്ടികാട്ടുന്നു.

കാലത്തിനൊപ്പം സഞ്ചരിക്കണം. മകളെ നഷ്ടമായ മാതാപിതാക്കളോട്, ഇതേ പ്രശ്‌നം നേരിടുന്ന കുട്ടികളോട് അവരെ ഞാന്‍ മനസിലാക്കുന്നു, അവരുടെ വേദനയില്‍ പങ്കുചേരുന്നു. പക്ഷെ ആരെങ്കിലും നടപടിയെടുത്തേ മതിയാകൂ എന്നും പറഞ്ഞാണ് അര്‍ച്ചന പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Anu