നൊമ്പരപ്പെടുത്താന്‍ ശ്രമിച്ചവരോട് പരിഭവമില്ല!! വ്യാജവാര്‍ത്തയില്‍ വിശദീകരണവുമായി നടി ആശാ ശരത്

Follow Us :

മിനി സ്‌ക്രീനില്‍ നിന്നെത്തി സിനിമയില്‍ ശ്രദ്ധേയയായ താരമാണ് നടി ആശാ ശരത്. നടി മാത്രമല്ല മികച്ച നര്‍ത്തകിയുമാണ് താരം. കഴിഞ്ഞ ദിവസം തന്നെ ചേര്‍ത്ത് പ്രചരിപ്പിച്ച വ്യാജ വാര്‍ത്തയില്‍ പ്രതികരിച്ചിരിക്കുകയാണ് താരം ഇപ്പോള്‍. സ്‌പൈസസ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ്, ഫ്രീ യുവര്‍ മൈല്‍ഡ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, പ്രാണാ ഇന്‍സൈറ്റ് എന്നീ സ്ഥാപനങ്ങളുമായി ചേര്‍ത്താണ് താരത്തിനെതിരെ പ്രചാരണം നടന്നത്. നുണ പ്രചരണങ്ങളെ അതിജീവിച്ച് ഒപ്പം നിന്നവര്‍ക്ക് നന്ദിയറിയിച്ചിരിക്കുകയാണ് താരം. കോയമ്പത്തൂരിലെ സ്‌പൈസസ് പ്രൊഡ്യൂസര്‍ കമ്പനിയുടെ വാര്‍ത്താ കുറിപ്പും താരം പങ്കുവച്ചു.

Asha sharath
Asha sharath

നന്ദി, സ്‌നേഹിച്ചവര്‍ക്കും ഒപ്പമുണ്ടായവര്‍ക്കും, കഴിഞ്ഞ ദിവസം ചില സമൂഹ മാധ്യമങ്ങള്‍ ചമച്ച വ്യാജ വാര്‍ത്തകളെയും നുണ പ്രചരണങ്ങളെയും അതിജീവിച്ച് എനിക്കൊപ്പം നിന്ന പ്രിയപ്പെട്ടവര്‍ക്ക് ഹൃദയംകൊണ്ടെഴുതിയ നന്ദി രേഖപ്പെടുത്തുന്നു. കാര്യങ്ങള്‍ അറിയാതെ നൊമ്പരപ്പെടുത്താന്‍ ശ്രമിച്ചവരോടും തനിക്ക് പരിഭവം തെല്ലുമില്ല. ഒരു സ്ഥാപിത താല്‍പര്യക്കാരെയും നാട് സംരക്ഷിച്ചിട്ടുമില്ലെന്നും ആശ ശരത് പറയുന്നു.

സ്‌പൈസസ് പ്രൊഡ്യൂസര്‍ കമ്പനിയുടെ വിശദീകരണ കുറിപ്പ്:

ഞങ്ങളുടെ ഉടമസ്ഥതയിലുള്ള സ്‌പൈസസ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് (SPC Ltd),ഫ്രീ യുവര്‍ മൈല്‍ഡ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, പ്രാണാ ഇന്‍സൈറ്റ് എന്നീ സ്ഥാപനങ്ങളുമായി ആശാ ശരത്തിനെ ബന്ധിപ്പിച്ച് തെറ്റായ ഓണ്‍ലൈന്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനാല്‍ ഈ നോട്ടിസ് പ്രസിദ്ധീകരിക്കുന്നതാകുന്നു. മേല്‍പ്പറഞ്ഞ സ്ഥാപനങ്ങള്‍ പൂര്‍ണമായും ഞങ്ങളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ഉള്ളതാകുന്നു. നടി ആശാ ശരത്ത് ടി സ്ഥാപനങ്ങളുടെ ഉടമസ്ഥയോ, ഷെയര്‍ഹോള്‍ഡറോ, ഡയറക്ടര്‍ ബോര്‍ഡ് അംഗമോ, പ്രമോട്ടറോ, പ്രചാരകയോ അല്ലാത്തതാണ്.
Asha sharath (8)
പ്രാണാ ഇന്‍സൈറ്റ് ആപ്പിന്റെ ഒരു പ്രോഗ്രാമില്‍ നര്‍ത്തകിയും, ആര്‍ട്ടിസ്റ്റും എന്ന നിലയില്‍ ആശ ശരത്ത് അതിഥിയായി പങ്കെടുക്കുകയും ഞങ്ങള്‍ ആവശ്യപ്പെട്ട പ്രകാരം കോവിഡ് കാലഘട്ടത്തില്‍ കലാപഠനം സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് നൃത്തം, സംഗീതം, കഥകളി, മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങി വിവിധയിനം കലകളുടെ ക്ലാസുകള്‍ ഷൂട്ട് ചെയ്ത് കല ഓണ്‍ലൈന്‍ ആയി അഭ്യസിക്കുന്നതിന് വേണ്ട ക്ലാസുകളുടെ കണ്ടന്റ് നല്‍കി എന്നതല്ലാതെ അവര്‍ക്ക് ഞങ്ങളുടെ സ്ഥാപനങ്ങളുമായി യാതൊരു പങ്കാളിത്തവും ഇല്ല എന്ന വിവരം അറിയിക്കുന്നു. ഞങ്ങളുടെ മേല്‍ പറഞ്ഞ സ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്ന രീതിയില്‍ അപകീര്‍ത്തികരമായ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചതില്‍ അവര്‍ക്കുണ്ടായ മനോവിഷമത്തില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.