മദ്രാസിലേക്ക് പോയി ചുള്ളിക്കമ്പു കൊത്തിക്കൊണ്ട് വരും പോലെ പണം കൊണ്ടുവന്ന് നിര്‍മ്മിച്ച സ്വപ്‌നവീട്!! ‘സ്വരം’ ഇനി ഓര്‍മ്മ, വേദനയോടെ ഭാഗ്യലക്ഷ്മി

Follow Us :

മലയാളത്തിലെ ഏറെ ആരാധകരുള്ള താരമാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. അനശ്വരമായ നിരവധി കഥാപാത്രങ്ങള്‍ക്ക് ശബ്ദമായത് ഭാഗ്യലക്ഷ്മിയാണ്. നിരവധി തവണ അംഗീകാരങ്ങളും തേടിയെത്തിയിട്ടുണ്ട്. സാമൂഹിക വിഷയങ്ങളിലെല്ലാം സജീവമായി നിലപാടുകള്‍വ്യക്തമാക്കാറുണ്ട് ഭാഗ്യലക്ഷ്മി. പലപ്പോഴും വിമര്‍ശനങ്ങളും നേരിടേണ്ടി വരാറുണ്ട്.

ഇപ്പോഴിതാ തന്റെ സ്വപ്‌ന വീട് കണ്‍മുന്നില്‍ പൊളിയ്ക്കുന്നത് കണ്ട വേദന പങ്കുവച്ചെത്തിയിരിക്കുകയാണ് താരം. താന്‍ ആദ്യമായി ആശിച്ചു പണിത വീടാണ് തിരുവനന്തപുരത്തെ സ്വരം. വീടു പണിയാന്‍ എടുക്കേണ്ടി വന്ന അധ്വാനവും ഒടുവില്‍ മോഹിച്ചു പണിത വീടു വിട്ട് ഇറങ്ങേണ്ടി വന്ന അവസ്ഥയും ഭാഗ്യലക്ഷ്മി വെളിപ്പെടുത്തുന്നു.

”സ്‌നേഹവും സമാധാനവും ഇല്ലാത്തിടത്ത് ഒരു നിമിഷം പോലും നില്‍ക്കരുത്. ഉപേക്ഷിക്കണം; അതെത്ര വിലപിടിപ്പുള്ളതായാലും,” എന്നാണ് വീടു വിട്ടതിനെപ്പറ്റി ഭാഗ്യലക്ഷ്മി പറയുന്നത്. വീടു പണിത് ഗൃഹപ്രവേശം നടത്തുന്നതും വര്‍ഷങ്ങള്‍ക്കു ശേഷം ആ വീടു പൊളിക്കുന്നതിന്റെയും വീഡിയോയും ഭാഗ്യലക്ഷ്മി പങ്കുവച്ചു.

1985 ല്‍ തിരുവനന്തപുരത്തേക്ക് വിവാഹം കഴിഞ്ഞെത്തുമ്പോള്‍ ഒരു ഒറ്റ മുറിയിലേക്ക് ആയിരുന്നു ഞാന്‍ കയറി ചെന്നത്. അന്ന് മനസ്സില്‍ തോന്നിയ ഒരു സ്വപ്നമായിരുന്നു സ്വന്തമായി ഒരു വീട്. അങ്ങനെ എന്റെ ശബ്ദം കൊണ്ട് അധ്വാനിച്ച് ഞാനൊരു വീട് പണി തുടങ്ങി. സ്വരം എന്ന് പേരുമിട്ടു. ആ വീട്ടില്‍ താമസിച്ചു തുടങ്ങിയപ്പോള്‍ എന്തോ ഈ വീട്ടില്‍ ഞാന്‍ അധികകാലം താമസിക്കില്ല എന്നൊരു തോന്നല്‍ എന്റെ ഉള്ളില്‍ വന്നുകൊണ്ടേയിരുന്നു. 2000ല്‍ ഞാന്‍ അവിടെ നിന്നു പടിയിറങ്ങി. പിന്നീട് 2020ല്‍ വീണ്ടും ഞാനങ്ങോട്ട് കയറി ചെന്നപ്പോള്‍ എനിക്കെന്തോ ആ വീട്ടില്‍ താമസിക്കാന്‍ തോന്നിയില്ല. എനിക്ക് മാത്രമല്ല എന്റെ മക്കള്‍ക്കും തോന്നിയില്ല. അങ്ങനെ ഞങ്ങള്‍ ആ വീട് ഉപേക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു. വീട് സ്വന്തമാക്കിയ ആള്‍ അത് പൊളിക്കുന്നത് കണ്ടപ്പോള്‍ മനസ്സിനുള്ളില്‍ എവിടെയോ ഒരു വിങ്ങല്‍ പോലെ. അങ്ങനെ സ്വരം കൊണ്ട് പണിത ഈ വീട് ഇതാ നിലംപതിച്ചിരിക്കുന്നു, വീഡിയോ പങ്കുവച്ച് ഭാഗ്യലക്ഷ്മി പറയുന്നു.

കിളി കൂടു കൂട്ടുന്നപോലെയാണ് അന്ന് ഞാന്‍ ഈ വീട് വച്ചത്. മദ്രാസിലേക്ക് പറന്നു പോയി ഒരു ചുള്ളിക്കമ്പു കൊത്തിക്കൊണ്ട് വരും പോലെ പണവും കൊണ്ടുവരും, വീണ്ടും പോകും വരും, ഒടുവില്‍ താമസമായപ്പോഴോ സമാധാനമില്ല. പിന്നെ ഒട്ടും ആലോചിച്ചില്ല. സ്‌നേഹമില്ലാത്തിടത്ത്, സമാധാനമില്ലാത്തിടത്ത് ഒരു നിമിഷംപോലും നില്‍ക്കരുത്. ഉപേക്ഷിക്കണം. അതെത്ര വിലപിടിപ്പുള്ളതായാലും. സമാധാനമാണ് ഒരു മനുഷ്യന് സന്തോഷം തരുന്നതെന്നും ഭാഗ്യലക്ഷ്മി പറയുന്നു.