വിവാഹം നട‌ത്തി തരുമെന്ന് ഉറപ്പ് നൽകി; വധുവിന്റെ വിവരങ്ങൾ നൽകാൻ 4,100 രൂപ അടപ്പിച്ചു; മാട്രിമോണി സ്ഥാപനത്തിന് ‘എട്ടിന്റെ പണി’

Follow Us :

കൊച്ചി: ആകർഷകമായ പരസ്യത്തിൽ വിവാഹം ഉറപ്പ് നൽകി മാട്രിമോണി സൈറ്റിൽ രജിസ്ട്രേഷൻ ചെയിപ്പിക്കുകയും എന്നാൽ വിവാഹം നടക്കാത്ത സാഹചര്യം വന്ന യുവാവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ചേർത്തല സ്വദേശിയായ യുവാവ്, എറണാകുളത്തെ കേരള മാട്രിമോണി എന്ന സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്.

കേരള മാട്രിമോണി വെബ്‌സൈറ്റിൽ 2018 ഡിസംബറിൽ ഫ്രീയായി പ്രൊഫൈൽ രജിസ്റ്റർ ചെയ്യുകയുണ്ടായി. ആയതിനു ശേഷം വെബ്സൈറ്റിന്റെ ഓഫീസിൽ നിന്നും പലതവണ ബന്ധപ്പെടുകയും തുക നൽകിയാലേ വധുവിന്റെ വിവരങ്ങൾ നൽകുകയുള്ളൂ എന്നും, രജിസ്റ്റർ ചെയ്താൽ വിവാഹം നടത്തുന്നതിന് വേണ്ടി എല്ലാ സഹായവും ചെയ്തു നൽകാമെന്നും, വാഗ്ദാനം നൽകി 4,100/- ഫീസായി ഈടാക്കി. എന്നാൽ പണം നൽകിയതിന് ശേഷം ഫോൺ കോളുകൾക്ക് മറുപടിയില്ലായിരുന്നെന്നും ഓഫീസിൽ പോയി കാര്യം പറഞ്ഞിട്ടും പ്രതികരണമുണ്ടാകാത്ത സാഹചര്യത്തിലാണ് യുവാവ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമാപിച്ചത്.

2019 ജനുവരി മുതൽ 3 മാസത്തേക്ക് 4,100 രൂപയ്ക്ക് ക്ലാസിക് പാക്കേജിൽ കീഴിൽ പരാതിക്കാരൻ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, രണ്ടായിരത്തിലെ ഐടി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ഇടനിലക്കാർ മാത്രമാണ് തങ്ങൾ എന്നും സേവന കാലയളവിൽ വിവാഹം ഉറപ്പുനൽകിയിരുന്നില്ലെന്നും കോടതിയിൽ കേരള മാട്രിമോണി വ്യക്തമാക്കി. വിവാഹം നടക്കുമെന്ന തരത്തിൽ ആകർഷകമായ പരസ്യങ്ങൾ നൽകി ഉപഭോക്താക്കളെ ആകർഷിച്ച ശേഷം ഉത്തരവാദിത്വത്തിൽ നിന്നും ഒഴിവാക്കുന്ന നടപടി അധാർമിക വ്യാപാര രീതിയും സേവനത്തിലെ ന്യൂനതയും ആണെന്ന് കോടതി വിലയിരുത്തി.

രജിസ്ട്രേഷൻ ഇനത്തിൽ ചിലവായ 4100/- രൂപ തിരികെ നൽകുന്നതിനും കൂടാതെ 28000 രൂപ നഷ്ടപരിഹാരമായും എതിർകക്ഷി പരാതിക്കാരന് നൽകുന്നതിന് ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബഞ്ച് എതിർകക്ഷികൾക്ക് ഉത്തരവ് നൽകി