‘കല്ല് പോലും പൊടിഞ്ഞ് പോകുന്ന കെമിക്കലാണ് സെപ്റ്റിക് ടാങ്കിൽ ഒഴിച്ചിരുന്നത്’; ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ കേസിൽ വെളിപ്പെടുത്തൽ

Follow Us :

ആലപ്പുഴ: മാന്നാറിൽ സെപ്റ്റിക് ടാങ്കിൽ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ. സെപ്റ്റിക് ടാങ്കിൽ ശരീരാവശിഷ്ടങ്ങൾ നശിക്കാനുള്ള കെമിക്കൽ ഒഴിച്ചിരുന്നുവെന്നാണ് മൃതദേഹം കുഴിച്ചെടുത്ത സോമൻ പറ.ുന്നത്. അസ്ഥികഷ്ണങ്ങളും വസ്ത്രവും മുടിയിലിടുന്ന ക്ലിപ്പും സെപ്റ്റിക് ടാങ്കിൽ നിന്നു കിട്ടിയിട്ടുണ്ട്. സെപ്റ്റിക് ടാങ്കിനു മുകളിൽ പഴയ വീടിന്റെ അവശിഷ്ടങ്ങൾ ഇട്ട് മൂടിയ നിലയിൽ ആയിരുന്നെന്നും സോമൻ പറഞ്ഞു.

“സെപ്റ്റിക് ടാങ്കിൻറെ പുറത്താണ് വീട് പൊളിച്ചതിൻറെ അവശിഷ്ടങ്ങൾ കൊണ്ടുപോയി ഇട്ടിരുന്നത്. പൊതുവെ ആരും അങ്ങനെ ചെയ്യില്ല. ദുരൂഹതയുള്ളതുകൊണ്ടാവാം അങ്ങനെ ചെയ്തത്. മാന്തി നോക്കിയപ്പോൾ കുറേ കെമിക്കൽ ഇറക്കിയിട്ടുണ്ട്. കല്ല് പോലും പൊടിഞ്ഞു പോകുന്ന തരത്തിലുള്ള കെമിക്കലാണ് ചേർത്തിരുന്നത്”- സോമൻ പറഞ്ഞു. ഇലന്തൂർ നരബലി കേസിൽ ഉൾപ്പെടെ പൊലീസിനെ സഹായിച്ചയാളാണ് സോമൻ.

ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് രണ്ടാം വാർഡ് പരേതരായ ചെല്ലപ്പൻ ചന്ദ്രിക ദമ്പതികളുടെ മകളായ ശ്രീകലയുടെ തിരോധാനത്തിലെ ദുരൂഹതയാണ് ഒടുവിൽ മറനീക്കിയത്. പൊലീസിന് ലഭിച്ച ഒരു ഊമ കത്തിൻറെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഒരു കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവായത്.

ശ്രീകലയുടെ ഭർത്താവായ അനിലാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ഇസ്രായിലിലാണ് അനിലിപ്പോഴുള്ളത് കണ്ണമ്പള്ളിൽ അനിലും ശ്രീകലയും തമ്മിൽ പ്രണയത്തിലായിരുന്നു, പക്ഷേ ഇവരുടെ ബന്ധത്തെ അനിലിൻറെ വീട്ടുകാർ എതിർത്തിരുന്നു. ഇതെല്ലാം തള്ളി 2007ൽ ഇവർ വിവാഹിതരായി. അനിലിൻറെ വീട്ടിൽ ശ്രീകലയെ അപ്പോഴും അം​ഗീകരിക്കാൻ തയാറായില്ല. തുടർന്നാണ് അനിലും ശ്രീകലയും വാടക വീടുകളിൽ താമസിക്കാൻ തുടങ്ങിയത്.

പിന്നീട് വീട്ടുകാരുമായി ഒന്നിച്ചു. ഇവർക്ക് ഒരാൺകുഞ്ഞും പിറന്നു. ഇതിനിടയിലാണ് കടബാധ്യത തീർക്കാൻ വേണ്ടി അനിൽ വിദേശത്ത് പോയി. പിന്നാലെ ശ്രീകല മറ്റൊരു പുരുഷനുമായി അടുപ്പത്തിലാണെന്ന സംശയവും വീട്ടുകാരിലുണ്ടായി. വിദേശത്തു നിന്നുമെത്തിയ അനിൽ ഈ വിഷയത്തിൽ ശ്രീകലയുമായി വഴക്കിട്ടിരുന്നതായാണ് പറയപ്പെടുന്നത്. പെട്ടന്നൊരു ദിവസം പിന്നീട് ശ്രീകലയെ കാണാതാവുകയായിരുന്നു കലയെ കാണാനില്ലെന്ന് അനിലിൻറെ അച്ഛൻ തങ്കച്ചൻ ആണ് മാന്നാർ പൊലീസിൽ പരാതി നൽകിയത്.

മകനെയും തന്നെയും ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം ശ്രീകല പോയെന്നാണ് ഭർത്താവ് അനിൽ പറഞ്ഞിരുന്നത്. നാട്ടുകാരോ ബന്ധുക്കളോ പൊലീസോ പോലും ഇതോടെ കാര്യമായ അന്വേഷണം നടത്തിയില്ല. നാളുകൾക്ക് ശേഷം അനിൽ മറ്റൊരു വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ രണ്ടു കുട്ടികളാണ് ഉള്ളത്. ശ്രീകലയുമായുള്ള വിവാഹത്തിലും ഒരു മകനുണ്ട്. അനിലിൻറെ വീട്ടുകാരോടൊപ്പമാണ് ഈ കുട്ടിയും താമസിക്കുന്നത്. മൂന്നു മാസത്തിനു മുമ്പാണ് അനിൽ ജോലിക്കായി ഇസ്രായേലിലേക്ക് പോകുന്നത്.

ശ്രീകലയുടെ തിരോധാവുമായി ബന്ധപ്പെട്ട് സുരേഷ്, ജിനു, പ്രമോദ്, സന്തോഷ്‌ എന്നിവരാണ് പൊലീസ് കസ്റ്റഡിലുള്ളത്. സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചപ്പോൾ പ്രതികളിലൊരാൾ സംഭവം വെളിപ്പെടുത്തിയതോടെയാണ് കേസിൽ വഴിത്തിരിവുണ്ടാകുന്നത്. കേട്ടുനിന്നവരിൽ ഒരാൾ വിവരം പൊലീസിനെ ഊമക്കത്തിലൂടെ അറിയിച്ചതോടെയാണ് അന്വേഷണം നടന്നത്.

സെപ്റ്റിക് ടാങ്ക് പൊളിച്ച് നടത്തിയ പരിശോധനയിൽ മൃതദേഹ അവശിഷ്ടങ്ങൾ എന്ന് സംശയിക്കുന്ന വസ്തുക്കൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സ്ത്രീകൾ മുടിയിൽ ഇടുന്ന ക്ലിപ്പ്, സ്ത്രീകൾ ഉപയോഗിക്കുന്ന അടിവസ്ത്രത്തിൻറെ ഇലാസ്റ്റിക് എന്നിവയാണ് ലഭിച്ചിത്. 15 വർഷം പിന്നിട്ടതിനാൽ ചെറിയ അവശിഷ്ടം മാത്രമേ ലഭിക്കൂവെന്ന് ഫോറൻസിക് സംഘം സംശയിക്കുന്നുണ്ട്.