ദുബായ് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക്

Follow Us :

പ്രവാസികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ദുബായ് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. നിരവധി കപ്പല്‍ സര്‍വീസ് കമ്പനികള്‍ സർവീസ് ആരംഭിക്കുവാൻ താല്‍പ്പര്യം അറിയിച്ച് മുന്നോട്ട് വന്നിരുന്നു. എങ്കിലും രണ്ട് കമ്പനികളാണ് അന്തിമ ചുരുക്കപ്പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. കേരള മാരിടൈം ബോര്‍ഡ് ആണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. സര്‍വീസ് നടത്താന്‍ താല്‍പ്പര്യമുള്ള കമ്പനികളില്‍ നിന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് അപേക്ഷ ക്ഷണിച്ചത്. കോഴിക്കോട് കേന്ദ്രമായുള്ള ജബല്‍ വെഞ്ചറസ് പ്രൈവറ്റ് ലിമിറ്റഡ്, ചെന്നൈ കേന്ദ്രമായുള്ള വൈറ്റ് ഷിപ്പിങ് എന്നീ കമ്പനികളാണ് ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിരിക്കുന്നു കപ്പൽ സർവീസ് കമ്പനികൾ. ഈ കമ്പനികളുമായി മാരിടൈം ബോര്‍ഡ് ചര്‍ച്ച നടത്തിയതിന് ശേഷമുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുന്നതോടെ അന്തിമ നടപടികള്‍ പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയിലാണിപ്പോൾ. മലയാളി പ്രവാസികളുടെ യാത്രാ ക്ലേശത്തിനുള്ള പരിഹാരമാണ് അന്തിമ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ തെളിയുന്നത്.

വിമാന യാത്രാ കൂലി അടിക്കടി ഉയരുന്നത് പ്രവാസികള്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തിലാണ് യാത്രയും ചരക്കു കടത്തും ലക്ഷ്യമിട്ടുള്ള ഇത്തരമൊരു കപ്പല്‍ സർവീസ് വരുന്നത്. തുറമുഖം, ഷിപ്പിങ്, ജലഗതാഗതം എന്നീ മന്ത്രാലയങ്ങളുമായും ഷിപ്പിങ് കോര്‍പറേഷനുമായും മാരിടൈം ബോര്‍ഡ് ഇതിനായുള്ള ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. സാധ്യതയുള്ള നിയമ പ്രശ്‌നങ്ങളിലുള്ള പരിഹാരമാണ് ഈ ചര്‍ച്ചയുടെ ലക്ഷ്യം. അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ട രണ്ട് കപ്പല്‍ സര്‍വീസ് കമ്പനികള്‍ സമര്‍പ്പിക്കുന്ന സാധ്യതാ പഠന റിപ്പോര്‍ട്ട് മാരിടൈം ബോര്‍ഡ് സര്‍ക്കാരിന് സമര്‍പ്പിക്കും. സര്‍വീസിന്റെ വിശദമായ വിവരങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി കൊണ്ടായിരിക്കും റിപ്പോർട്ട് സമർപ്പിക്കുക. സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തിന് ശേഷമാകും ബാക്കിയുള്ള നടപടികള്‍ പുരോഗമിക്കുക. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കമ്പനികള്‍ക്ക് ലഭിക്കുന്ന ഇളവുകള്‍ എന്തൊക്കെ എന്ന് കൂടി അറിയേണ്ടതുണ്ട്. ഇതിന് ശേഷമാകും ഈയൊരു കരാര്‍ നിലവില്‍ വരിക. കരാര്‍ ഒപ്പുവച്ചാല്‍ മൂന്ന് മാസത്തിനകം സര്‍വീസ് ആരംഭിക്കാന്‍ സാധിക്കുമെന്നാണ് രണ്ട് കമ്പനികളും മാരിടൈം ബോര്‍ഡിനെ അറിയിച്ചിട്ടുള്ളത്. നേരത്തെ കോഴിക്കോട്ടെ ബേപ്പൂരില്‍ നിന്ന് ദുബായിലേക്ക് കപ്പല്‍ സര്‍വീസ് ആരംഭിക്കുമെന്നായിരുന്നു വിവരം.

എന്നാല്‍ ഈ റൂട്ടില്‍ മാറ്റം വന്നിട്ടുണ്ട് ഇപ്പോൾ. ഒരു തവണയുള്ള സര്‍വീസില്‍ 1200 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന കപ്പലുകളാണ് പരിഗണനയിലുള്ളത്. കൊച്ചിയില്‍ നിന്നായിരിക്കും ദുബായിലേക്ക് സര്‍വീസ് തുടങ്ങുക. ദുബായിലേക്കുള്ള യാത്രയ്ക്ക് 10000 രൂപയില്‍ താഴെയാകും ടിക്കറ്റ് നിരക്ക് എന്നാണ് ലഭിക്കുന്ന സൂചനകള്‍. ടിക്കറ്റ് നിരക്ക് കൈപ്പിടിയില്‍ ഒതുങ്ങുന്നതാണെങ്കില്‍ യാത്രാ സര്‍വീസ് വിജയിക്കുമെന്ന് ഉറപ്പാണ്. കാരണം എന്തെന്നാൽ നിരവധി പ്രവാസികളാണ് അമിതമായുള്ള വിമാന നിരക്ക് കാരണം യാത്രാ ക്ലേശം അനുഭവിക്കുന്നത്. വിമാനത്തില്‍ കൊണ്ടു വരുന്നതിനേക്കാള്‍ ചരക്കുകള്‍ അനുവദിക്കുമെന്നതും പ്രവാസികളെ കപ്പൽ യാത്രയിലേക്ക് ആകര്‍ഷിക്കും. എന്നാൽ പക്ഷെ ഇത്തരത്തിൽ കപ്പലിലൂടെയുള്ള ദുബായ് യാത്രയ്ക്ക് മൂന്ന് ദിവസം വേണ്ടി വരുമെന്നാണ് കരുതുന്നത്. ടൂറിസം മേഖലയുടെ ഉണര്‍വിനും ഈ കപ്പല്‍ സര്‍വീസ് തുണയാകുമെന്ന് പ്രതീക്ഷിക്കുന്നത്. കോഴിക്കോട് നിന്ന് ഗള്‍ഫിലേക്ക് ഒട്ടേറെ ചരക്കുകള്‍ അയക്കുന്നുണ്ട്. ഇതിന് വേണ്ടത്ര വിമാന സര്‍വീസില്ല എന്നത് വ്യാപാരികളുടെ ഏറെ കാലമായുള്ള ഒരു പരാതിയാണ്. ഇതിനുള്ള പരിഹാരം കൂടിയാകും ഈയൊരു കപ്പല്‍ സര്‍വീസ്. കോഴിക്കോടന്‍ ഹല്‍വ ഉള്‍പ്പെടെയുള്ള ഭക്ഷ്യ വിഭവങ്ങള്‍, കാര്‍ഷിക ഉൽപ്പന്നങ്ങള്‍, ചെരുപ്പുകള്‍, എന്നിവ ഇത്തരത്തിൽ ഗള്‍ഫിലേക്ക് കയറ്റി അയക്കുന്നുണ്ട്.