സുരേഷ് ഗോപിയുടെ തൃശൂരിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കടുത്ത സൈബർ ആക്രമണമാണ് നടി നിമിഷ സജയൻ നേരിടുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നാല് വർഷം മുൻപ് കൊച്ചിയിൽ നടന്ന റാലിയിൽ പങ്കെടുത്ത് സംസാരിച്ചപ്പോഴുള്ള നിമിഷയുടെ പരാമർശങ്ങളാണ് സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ.
“ഞാനിപ്പോൾ ഒരു ബോർഡ് വായിച്ചിരുന്നു. തൃശൂർ ചോദിച്ചിട്ട് കൊടുത്തിട്ടില്ല. ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത് എന്ന്. നമ്മൾ കൊടുക്കുമോ, കൊടുക്കില്ല”, എന്നായിരുന്നു നിമിഷ സജയൻറെ വാക്കുകൾ. ഈ വീഡിയോ ഉയർത്തിക്കൊണ്ട് നിമിഷയ്ക്കെതിരെ അധിക്ഷേപ കമൻറുകളും പരിഹാസങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. ഇപ്പോൾ സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷ് വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ട്.
നിമിഷയുടെ പേര് പരാമർശിക്കാതെയുള്ള ചോദ്യത്തിന് പേര് പരാമർശിക്കാതെ തന്നെയാണ് ഗോകുലും ഉത്തരം നൽകിയത്. “ആ നടി അത് പറഞ്ഞതിന് ശേഷം ഇത്രയും വർഷമായില്ലേ. പറയുമ്പോൾ ഒരു സഹപ്രവർത്തകനെക്കുറിച്ചാണ് പറയുന്നതെന്നോ താൻ ജോലി ചെയ്യുന്ന അതേ മേഖലയിലെ ഒരു സീനിയർ കലാകാരനെക്കുറിച്ചാണ് പറയുന്നതെന്നോ ഉള്ള ഒരു ചിന്ത അവർക്ക് അപ്പോൾ ഇല്ലായിരുന്നു. പുതിയ സാഹചര്യത്തിൽ അവർക്ക് അതൊരു തിരിച്ചടിയായി മാറിക്കാണാം. അവരെ അങ്ങനെ വിഷമിപ്പിക്കുന്നതിലും എനിക്ക് വ്യക്തിപരമായി വിഷമമേ ഉള്ളൂ. അന്ന് അവർ അത് പറഞ്ഞതിലും എനിക്ക് വ്യക്തിപരമായി വിഷമമേ ഉള്ളൂ”, ഗോകുൽ പറഞ്ഞു.