മഹാരാഷ്ട്രയിൽ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ നിന്ന് യുവഡോക്ടര്‍ക്ക് ലഭിച്ചത് മനുഷ്യ വിരല്‍. മുംബൈയിലെ മലാഡിലാണ് സംഭവം നടന്നത്. മലാഡ് സ്വദേശിയായ ഒര്‍ലെം ബ്രെന്‍ഡര്‍ സെറാവോ എന്ന യുവ ഡോക്ടര്‍ക്കാണ് ഐസ്‌ക്രീമില്‍ നിന്ന് മനുഷ്യ വിരല്‍ ലഭിച്ചത്. സ്ക്രീമിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ ലഭ്യമാണ്. വലിയ രീതിയിലാണ് ഇത് പ്രചരിക്കുന്നത്. ഇൻ്റർനെറ്റിൽ പ്രചരിക്കുന്ന ഫോട്ടോയില്‍ ഐസ്‌ക്രീമിൻ്റെ മുകൾ ഭാഗത്ത് നിന്ന് ഒരു മനുഷ്യൻ്റെ വിരൽ നീണ്ടുനിൽക്കുന്നതായി കാണാം. സെപ്‌റ്റോ എന്ന ഓണ്‍ലൈന്‍ ആപ്പിലൂടെയാണ് ഡോക്ടര്‍ ഐസ്‌ക്രീം വാങ്ങിയത്. ഐസ്‌ക്രീമിനൊപ്പം പലചരക്ക് സാധനങ്ങളും ഡോക്ടര്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. യമോ ബ്രാൻഡിന്റെ ബട്ടര്‍സ്‌കോച്ച് കോണ്‍ ഐസ്‌ക്രീം കഴിച്ചുതുടങ്ങി കുറച്ച് സമയത്തിനുള്ളില്‍ നാവിലെന്തോ തടയുന്നതായി അനുഭവപ്പെട്ടു. ആദ്യം കരുതിയത് നട്സ് ആയിരിക്കുമെന്നും എന്നാൽ വിരലിന്റെ ഭാഗം കണ്ട താൻ ഞെട്ടിയെന്നും പറയുന്നു.
ഉടൻ തന്നെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. വിരലിന്റെ ഭാഗം കണ്ടെത്തുമ്പോഴേക്കും ഐസ്‌ക്രീമിന്റെ പകുതിയോളം ഡോക്ടര്‍ കഴിച്ചിരുന്നു. വിവരം ഉടന്‍തന്നെ പൊലീസിനെ അറിയിച്ചു. ഐസ്‌ക്രീമിന്റെ ശേഷിച്ച ഭാഗവും കൈ വിരലും പൊലീസില്‍ ഏല്‍പ്പിച്ചു. ലഭിച്ചത് വിരലിന്റെ ഭാഗമാണെന്ന് പൊലീസും സ്ഥിരീകരിച്ചു. ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഐസ്‌ക്രീം നിര്‍മ്മിച്ച് പായ്ക്ക് ചെയ്ത സ്ഥലം പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ ഐസ്‌ക്രീം നിര്‍മ്മാതാക്കള്‍ സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഐസ്ക്രീമിൽ വിരൽ ഭാഗം കണ്ടെത്തിയ സംഭവത്തിൽ ഐസ്ക്രീം കമ്പനിക്കെതിരെ കേസെടുത്തു. ഐപിസി 272, 273, 336 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഓണ്‍ലൈനായി ഓർഡർ ചെയ്ത ഐസ്ക്രീമിലാണ് വിരൽ കണ്ടെത്തിയത് എന്നതിനാൽ സംഭവത്തിൽ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് ഉള്‍പ്പെടെ പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.