ഇത്തവണത്തെ ബിഗ് ബോസ് സീസണിന്റെ ആദ്യ ആഴ്ചയിൽ മണ്ടൻ ടാഗ് ലഭിച്ച ആളാണ് ജിന്റോ. പക്ഷെ ഒരു കൂട്ടം ആളുകൾ തനിക്കെതിരെ വരുന്നത് കണ്ട ഒന്ന് തകർന്നു പോയെങ്കിലും പിന്നീട് വന്ന എപ്പിസോഡുകളിൽ ആ മണ്ടൻ ടാഗ് തന്നെ കൃത്യമായി ഉപയോഗിക്കുന്നൊരു ജിന്റോയെ ആണ് പ്രേക്ഷകർ കണ്ടത്. ഇപ്പോഴിതാ മണ്ടൻ ടാഗ് ഇനിയാർക്കും ഒരു സീസണിലും കൊടുക്കരുതെന്ന് പറയുകയാണ് ജിന്റോ. ബിഗ് ബോസ് നടത്തിപ്പുകാരോട് തനിക്ക് ഒരു അപേക്ഷയുണ്ട്. അടുത്ത സീസണ്‍ മുതലെങ്കിലും ഈ മണ്ടന്‍ ടാഗ് ആർക്കും കൊടുക്കരുത്. ബിഗ് ബോസില്‍ എന്നല്ല ജീവിതത്തിലും ആർക്കും ആ ടാഗ് കൊടുക്കരുത് എന്നാണ് ജിന്റോ പറയുന്നത്. ഒരു സദസ്സില്‍ വെച്ച് എല്ലാവരും കൂടി ചേർന്ന് അങ്ങനെ ഒരു ടാഗ് നല്‍കുമ്പോള്‍ ആ വ്യക്തി എത്ര വിഷമിച്ചിരിക്കും. ലാലേട്ടനെപ്പോലുള്ള ഒരാളുടെ അടുത്ത് നിന്നാണ് ആ ടാഗ് വാങ്ങിക്കുന്നത്. ശരിക്ക് അങ്ങനത്തെ ടാഗ് കൊടുക്കാന്‍ പോലും ആരും മുതിരരുത്. മറുവശത്തുള്ള ആള്‍ അത്ര വിഷമത്തിലായിരിക്കുമെന്നും തനിക്ക് തന്നതോട് കൂടി ബിഗ് ബോസില്‍ മണ്ടന്‍ ടാഗ് നല്‍കുന്ന രീതി നിർത്തണമെന്നും ജിന്റോ പറയുന്നു. ആരും മണ്ടന്‍മാരല്ല, എല്ലാവർക്കും ബുദ്ധിയും കഴിവുമുണ്ട്. ബുദ്ധിയുടെ അളവ് ചിലപ്പോള്‍ കുറഞ്ഞും കൂടിയും ഇരിക്കും.
മണ്ടന്‍ ടാഗ് കിട്ടുമ്പോള്‍ വേറെ ഒരു കാര്യമുണ്ട്, കുറച്ച് ബുദ്ധിയുള്ളവന്റെ ബുദ്ധി ഭയങ്കരമായിട്ട് കൂടി. എന്നാല്‍ താൻ കാണിച്ചുകൊടുക്കാം എന്ന വാശി വരും. അത്നി തക്കുണ്ടായെന്നും ജിന്റോ വ്യക്തമാക്കുന്നു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജിന്റോ. അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 6 ജേതാവായ ജിന്റോ തനിക്ക് പിആർ വർക്ക് ഉണ്ടായിരുന്നില്ലെന്നും തുറന്ന് പറയുന്നു. ബിഗ് ബോസിലേക്ക് പോകുന്നതിന് മുമ്പ് തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ നോക്കാന്‍ ചില സുഹൃത്തുക്കളെ ഏല്‍പ്പിച്ചിരുന്നു. അത് എല്ലാവരും ചെയ്യുന്ന കാര്യമാണ് എന്നും പിന്നെ പിആർ എന്ന് പറയുന്നത് തന്നെ ഇഷ്ടപ്പെടുന്നവരാണ് എന്നും അവരാണ് തനിക്ക് വോട്ട് ചെയ്യണമെന്ന് മറ്റുള്ളവരോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നതെന്നും ജിന്റോ വ്യക്തമാക്കുന്നു. അതേസമയം ബിഗ് ബോസിലെത്തിയപ്പോൾ കിട്ടിയ ചില ഗുണങ്ങളെപ്പറ്റിയെപ്പറ്റിയും ജിന്റോ പറയുന്നു. . വീട്ടിലൊക്കെ അമ്മമാർ എത്ര നല്ല ഭക്ഷണം ഉണ്ടാക്കി തന്നാലും പലപ്പോഴും നമ്മള്‍ അതിന് കുറ്റം പറയും. പക്ഷെ അതിന്റെ വലിപ്പം തനിക്ക് മനസ്സിലായത് ബിഗ് ബോസില്‍ എത്തിയപ്പോഴാണ്. ഫുഡ് ഒക്കെ ഉണ്ടാക്കുമ്പോള്‍ ഇത് എല്ലാർക്കും ഇഷ്ടമാകുമോ എന്ന ടെന്‍ഷനുണ്ടാകും. നല്ല ഭക്ഷണമൊക്കെ വെക്കുമ്പോള്‍ ആരും ഒന്നും പറഞ്ഞില്ലെങ്കില്‍ തന്നെ അത് എങ്ങനെയുണ്ടൊന്നൊക്കെ ചോദിക്കുമെന്നും ജിന്റോ പറയുന്നു.
ചെറുപ്പം മുതല്‍ തന്നെ നല്ല ദാരിദ്രത്തില്‍ വളർന്ന ആളാണ് താനെന്നും . ഏഴാം ക്ലാസിലൊക്കെ എത്തിയപ്പോള്‍ തന്നെ പണിക്ക് പോകാന്‍ തുടങ്ങി. ചെറുപ്പത്തില്‍ ചെയ്യാത്ത പണികളില്ല. വെക്കേഷന്‍ സമയത്താണ് ഒരു ബാറില്‍ ജോലി ചെയ്തത്. ക്ലീനിങ് ബോയി ആയിട്ടാണ് പോകുന്നത്. പാത്രമൊക്കെ ഒരു കുന്നുപോലെ കഴുകാനുണ്ടാകും. ശർദ്ധിക്കുന്നത് കോരാന്‍ പോയാല്‍ പത്ത് രൂപ ടിപ്പ് കിട്ടും. അങ്ങനെ കൂടുതല്‍ പൈസ കിട്ടാന്‍ വേണ്ടി പത്ത് പേർ കൂടുതല്‍ ശർദ്ധിക്കാന്‍ പ്രാർത്ഥിച്ചിരുന്നുവെന്നും ജിന്റോ പറയുന്നു. പത്താംക്ലാസ് കഴിഞ്ഞപ്പോള്‍ പഠിത്തം നിർത്താന്‍ ആലോചിച്ചതാണ്. അപ്പോള്‍ പറ്റില്ല, പഠിക്കണമെന്ന് നിർബന്ധിച്ചത് അമ്മയാണ്. ആ സമയത്ത് തന്നെ മാർബിളിന്റേയും ടൈലിന്റേയും പണിക്ക് പോയി തുടങ്ങിയിരുന്നു. പിന്നെ അധികം കഴിയുന്നതിന് മുമ്പ് തന്നെ സ്വന്തം നിലയ്ക്ക് വർക്ക് എടുത്ത് ചെയ്യാന്‍ തുടങ്ങി. പണി ശരിക്കും പഠിക്കുന്നതിന് മുമ്പാണ് കോണ്‍ട്രാക്ട് എടുക്കുന്നത്. കോണ്‍ട്രാക്ടർമാരാണ് രാജാക്കന്മാർ.നാലാംക്ലാസ് മുതല്‍ തന്നെ കരാട്ടെ ക്ലാസിന് പോയി തുടങ്ങിയിരുന്നു. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ബ്ലാക്ക് ബെല്‍റ്റ് എടുത്തു. കുങ്ഫുവിലും ബ്ലാക്ക് ബെല്‍റ്റുണ്ടായിരുന്നു. പിന്നെ പിള്ളേരെ പഠിപ്പിക്കാന്‍ തുടങ്ങി. അതിനിടയിലാണ് ഒരു ആക്സിഡന്റ് പറ്റുന്നത്. അതോടെ ഭാരിച്ച വർക്കൌട്ടുകള്‍ ചെയ്യരുതെന്ന് ഡോക്ടർ പറഞ്ഞു. എന്നാല്‍ പയ്യെ പയ്യെ ഞാന്‍ സ്വന്തം നിലയ്ക്ക് ചെയ്തു തുടങ്ങി. ആ പരിശീലനത്തിന് ശേഷം ദക്ഷിണേന്ത്യന്‍ സ്വർണമെഡല്‍ ലഭിക്കുന്നത്. അപ്പോള്‍ താൻ വിളിച്ചത് എന്നോട്ട് വർക്കൌട്ട് നിർത്താന്‍ പറഞ്ഞ ഡോക്ടറെയായിരുന്നു. ആരേയും ഇങ്ങനെ തളർത്തരുത് എന്ന് പറഞ്ഞപ്പോള്‍ താന്‍ പോടോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും ജിന്റോ അഭിമുഖത്തില്‍ പറയുന്നുണ്ട്.