ഗായികയാകണമെന്ന് ആഗ്രഹിച്ച് വന്നയാളല്ല ഞാൻ, ജ്യോത്സ്ന

Follow Us :

സംഗീത ലോകത്ത് തന്റേതായ സ്ഥാനം നേടാൻ കഴിഞ്ഞ ഗായികയാണ് ജ്യോത്സ്ന രാധാകൃഷ്ണൻ . ജ്യോത്സനയുടെ ഗാനങ്ങൾ ഒന്നിന് പിറകെ ഒന്നായി ഹിറ്റായ ഒരു കാലഘട്ടം മലയാള സിനിമാ ലോകത്തുണ്ടായിരുന്നു. രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ യുവത്വത്തിന്റെ ഹരമായി ജ്യോത്സ്നയുടെ ശബ്ദം മാറി. സ്വപ്നക്കൂട്, നമ്മൾ തുടങ്ങിയ സിനിമകളിലെ ഗാനങ്ങൾ ആരാധകർ ഏറ്റെടുത്തു. പുതിയ ഗായകർക്ക് വലിയ അവസരങ്ങൾ കിട്ടാത്തപ്പോഴാണ് ചെറുപ്രായത്തിൽ തന്നെ ജ്യോത്സ്ന പ്രഗൽഭരായ സംഗീത സംവിധായകർക്കൊപ്പം ഹിറ്റ് ഗാനങ്ങൾ പാടിയത്. അന്ന് ഇത് വലിയ തോതിൽ ചർച്ചയായി മാറുകയും ചെയ്തു. പലപ്പോഴും കുറ്റപ്പെടുത്തലുകളും ജ്യോത്സ്നയ്ക്ക് നേരെ വന്നു. ഇതേക്കുറിച്ച് സംസാരിക്കുകയാണ് ജ്യോതിഷണയിപ്പോൾ. യെസ് എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിലാണ് ജ്യോത്സന തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്. വർഷങ്ങളായി പാ‌ട്ട് പഠിച്ച് ഇതിന് വേണ്ടി കഷ്ട‌പ്പെട്ട് നടക്കുന്ന എത്രയോ പാട്ടുകാർ ആ സമയത്തും ഉണ്ടായിരുന്നു. പക്ഷെ എന്തുകൊണ്ടോ ഈ അവസരം തനിക്ക് വന്നതാണ് എന്നാണ് ജ്യോത്സ്ന പറയുന്നത്.

ആ സമയത്ത് തന്നെപ്പറ്റി മോശം ആർട്ടിക്കിളുകൾ വരെ വന്നിട്ടുണ്ട്. അതിലൊക്കെ തനിക്ക് കഴിവില്ലെന്നൊക്കെ പറഞ്ഞു. അങ്ങനെ മോശമായി എഴുതിയ ഒരുപാട് ആർട്ടിക്കിളുകൾ വന്നു. ചിലതൊക്കെ താൻ വായിച്ചിട്ടുമുണ്ട്. അത് തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും ജ്യോത്സ്ന പറയുന്നു . അതേസമയം തന്നെപ്പറ്റി നല്ല ലേഖനകളും വന്നിട്ടുണ്ട്. പുതിയ ശബ്ദമാണ് എന്നും പുതിയ സ്റ്റെെലിൽ പാടുന്നുവെന്നും അത്തരം ലേഖനങ്ങളിൽ പറഞ്ഞു. വ്യത്യസ്തമായ എന്ത് വന്നാലും അംഗീകരിക്കാൻ കുറച്ച് സമയമെടുക്കുമെന്നും ചിലരൊക്കെ ‌ടെക്നോളജി കൊണ്ട് രക്ഷപ്പെട്ടതാണെന്നൊക്കെ പറയുമായിരുന്നുവെന്നും പക്ഷെ അതിൽ ഒന്നും ചെയ്യാനില്ല എന്നും ജ്യോത്സ്നപറയുന്നു. അവസരങ്ങൾ വന്നത് ആ സമയത്ത് തനിക്ക് ഭാഗ്യമുണ്ടായത് കൊണ്ടാണ്. ഔസേപ്പച്ചൻ, രവീന്ദ്രൻ മാസ്റ്റർ, ജയചന്ദ്രൻ, ജാസി ഗിഫ്റ്റ്, അൽഫോൻസ് തുടങ്ങി പ്രഗൽഭരുടെ പാട്ടുകൾ പാടാൻ പറ്റിയെന്നും ജ്യോത്സ്ന വ്യക്തമാക്കി. അത്ര മോശം ആയിരുന്നെങ്കിൽ ഇവർക്കൊപ്പമുള്ള അവസരം ലഭിക്കില്ലായിരുന്നുവന്നു അന്ന് തനിക്ക് 6-17 വയസേയുള്ളൂ അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ വായിക്കുമ്പോൾ നമ്മൾക്ക് സ്വയം സംശയം തോന്നുമായിരുന്നുവെന്നും ജ്യോത്സ്ന പറയുന്നു. ശരിക്കും കഴിവില്ലേ, ഭാഗ്യം മാത്രമാണോ എന്നൊക്കെ തോന്നുമായിരുന്നു.

എത്രയോ കാലം താൻ ആ സംശയം വെച്ച് ജീവിച്ചുവെന്നും കുറച്ച് അനുഭവങ്ങൾ ആയപ്പോൾ സ്വന്തം കഴിവ് മനസിലായെന്നും ജ്യോത്സ്ന വ്യക്തമാക്കി. ഗായികയാകണമെന്ന് ആഗ്രഹിച്ച് വന്നയാളല്ലെന്ന് ജ്യോത്സ്ന പറയുന്നു. താൻ പതിനാറ് വയസിൽ തനിക്ക് ലഭിച്ച ഈ പേരും പ്രശസ്തിയും എങ്ങനെ അന്ന് കൈകാര്യം ചെയ്തെന്ന് ഇപ്പോഴും ആലോചിക്കാറുണ്ട്. ഇത് തന്റെ ഷോർട്ട് ടൈം പ്ലാനിൽ പോലും ഇല്ലാത്ത സംഭവമായിരുന്നു. നമ്മളൊന്നും സ്വപ്നത്തിൽ പോലും അതൊന്നും വിചാരിച്ചിരുന്നില്ലെന്നും ജ്യോത്സ്ന വ്യക്തമാക്കി. ജ്യോത്സ്നയുടെ പുതിയ ഗാനങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. റിയാലിറ്റി ഷോകളിൽ ജഡ്ജായി ജ്യോത്സ്ന എത്താറുണ്ട്. അതേസമയം 2002ല്‍ പുറത്തിറങ്ങിയ നമ്മള്‍ എന്ന കമല്‍ ചിത്രത്തിലെ സുഖമാണീ നിലാവ് എന്ന പാട്ട് പാടിയതോട് കൂടിയാണ് മലയാള സിനിമയില്‍ ജ്യോത്സ്‌ന ശ്രദ്ധ നേടുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും പാടിയിട്ടുള്ള ജ്യോത്സ്‌ന സിനിമാ ഗാനങ്ങളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയാണ്.

ജ്യോത്സ്‌ന ഇപ്പോള്‍ ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും പ്രിയങ്കരിയായിരിക്കുകയാണ്. കുവൈറ്റിൽ ജനിച്ച ജ്യോത്സ്ന പത്താം ക്ലാസുവരെ അബുദാബിയിലാണ്‌ പഠനം നടത്തിയത്. ശേഷമാണ് കേരളത്തിലേക്ക് എത്തിയത്. ചെറുപ്പകാലം മുതലേ സംഗീതത്തില്‍ താല്‍പര്യമുണ്ടായിരുന്ന ജ്യോത്സ്ന മങ്ങാട് നടേശനില്‍ നിന്ന് കര്‍ണ്ണാടക സംഗീതവും ഗുരു ദിനേശ് ദേവദാസില്‍ നിന്നും ഹിന്ദുസ്ഥാനി സംഗീതവും അഭ്യസിച്ചിരുന്നു. ഇതുവരെയായി നൂറ്റി മുപ്പതിലേറെ സിനിമകള്‍ക്ക് പിന്നണി പാടിക്കഴിഞ്ഞ ജ്യോത്സ്ന ഇരുന്നൂറിലധികം ആല്‍ബങ്ങളിലും പാടിയിട്ടുണ്ട്.