സ്വകാര്യത നഷ്ടമായി, സിനിമയിൽ വന്നതിന് ശേഷമുള്ള മാറ്റങ്ങളെ കുറിച്ച് മാളവിക

Follow Us :

പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തനിക്ക് നേരിടേണ്ടി വന്നിട്ടുള്ള സോഷ്യല്‍ മീഡിയ ആക്രമണങ്ങളെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മാളവിക മേനോന്‍ ഇപ്പോൾ. മലയാളത്തിലെ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മാളവിക തന്റെ മനസ് തുറന്നത്. ഇപ്പോൾ തനിക്ക് ആരോടും പ്രണയമില്ലെന്നാണ് മാളവിക പറയുന്നത്. പക്ഷെ മുൻപ് തനിക്ക് പ്രണയമുണ്ടായിട്ടുണ്ടെന്നും മാളവിക മേനോൻ തുറന്നു പറയുന്നു. എന്നാല്‍ അതൊക്കെ അതുപോലെ തന്നെ പോയി. ഇപ്പോള്‍ അങ്ങനെയൊരാള്‍ തന്റെ മനസിലില്ല. പിന്നെ തന്റെ വിവാഹത്തെക്കുറിച്ചാണെങ്കില്‍ അച്ഛനും അമ്മയ്ക്കും സമ്മര്‍ദ്ധം ഉണ്ടാകുമായിരിക്കാം. അവര്‍ തന്നെ നിര്‍ബന്ധിക്കുന്നില്ലെന്ന വിഷമമേ തനിക്കുള്ളൂവെന്നാണ് മാളവിക പറയുന്നത്. കൊടുങ്ങല്ലൂരിലെ നാട്ടിന്‍പുറത്ത് വളര്‍ന്ന സാധാരണ പെണ്‍കുട്ടിയാണ് താന്‍. അങ്ങനെയുള്ള ഒരാള്‍ നാലാളറിയുന്ന നായികയായി മാറിയിട്ടുണ്ടെങ്കില്‍ അതാണ് സിനിമ നല്‍കിയ ഗുണം. അറിയുന്നു എന്നത് ഒരേസമയം ഗുണവും ദോഷവുമായി മാറിയിട്ടുണ്ട് എന്നും മാളവിക പറയുന്നു.

പണ്ടൊക്കെ എല്ലായിടത്തേക്കും പോകാന്‍ പറ്റുമായിരുന്നു. ഇപ്പോള്‍ മാസ്‌കിട്ട് നടന്നാല്‍ പോലും ആളുകള്‍ തിരിച്ചറിയും. സ്വകാര്യത നഷ്ടമായി എന്ന ദോഷം ഇതിനൊപ്പമുണ്ടെന്നും മാളവിക പറയുന്നു. മലയാള സിനിമാ മേഖലയിൽ സാന്നിധ്യമറിയിച്ചിട്ട് നാളുകൾ ഏറെയായെങ്കിലും നടി മാളവിക മേനോൻ ഈയടുത്ത കാലത്താണ് ശ്രദ്ധിക്കപ്പെട്ടത്. അടുത്ത കാലത്ത് പൊതുവേദികളിലും ഉദ്ഘാടന പരിപാടികളിലും മാളവിക മേനോൻ സജീവമാണ്. ഇന്ന് സോഷ്യൽ മീഡിയയിലും മാളവിക മേനോൻ തിളങ്ങി നിൽക്കുകയാണ്. ജനപ്രീതി നേടി മുന്നേറുന്ന സമയത്തും സോഷ്യല്‍ മീഡിയയുടെ അക്രമണവും നിരന്തരമായി മാളവിക അഭിമുഖീകരിക്കാറുണ്ട്. തന്റെ വസ്ത്ര ധാരണത്തിന്റെ പേരിലും മറ്റും സോഷ്യല്‍ മീഡിയ പലപ്പോഴും മാളവികയെ ആക്രമിച്ചിട്ടുണ്ട്. വസ്ത്രധാരണം ശരിയല്ലെന്ന കുറ്റപ്പെടുത്തൽ ആണ് നടിക്ക് നേരെ മിക്കപ്പോഴും വരുന്നത്. സോഷ്യല്‍ മീഡിയയിലെ ആക്രമണങ്ങളെ എങ്ങനെയാണ് നേരിടുന്നത് എന്ന ചോദ്യത്തോടാണ് നടിയുടെ പ്രതികരണം. ആദ്യമൊക്കെ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് കുറവായിരുന്നു. ഈയിടെ ചിലര്‍ സംഘമായി തന്നെ സമൂഹ മാധ്യമങ്ങളില്‍ ആക്രമിക്കുന്നു. തുടക്കത്തില്‍ ചില കമന്റുകള്‍ കണ്ടപ്പോള്‍ വേദന തോന്നി. ഇപ്പോഴത് ശീലമായി.

അതുകൊണ്ട് അതിനെക്കുറിച്ച് ആലോചിക്കാറില്ലെന്നാണ് മാളവിക മേനോൻ പറയുന്നത്. കമന്റ് ചെയ്യുന്നവരില്‍ പലരും അവരവരുടെ ജീവിതത്തില്‍ നിരാശരാണ്. സൈബറിടത്തില്‍ പെണ്‍കുട്ടികളെ വേട്ടയാടുകയാണ് അവരുടെ ജോലി. വേട്ടക്കാര്‍ എല്ലായിപ്പോഴും ഒന്നു തന്നെ. ഇരകള്‍ മാറി കൊണ്ടിരിക്കും. ആളുകള്‍ക്ക് തന്നെ വിമര്‍ശിക്കാം. പക്ഷെ അത് മാന്യമായ ഭാഷയിലാവണം എന്നാണ് മാളവിക പറയുന്നത്. വസ്ത്രത്തിന്റെ പേരിൽ വരുന്ന വിമർശനം സെലിബ്രിറ്റികളായത് കൊണ്ടാണെന്ന് കരുതുന്നെന്നും മാളവിക പറയുന്നു. ഉദ്ഘാടനങ്ങൾ ചെയ്ത ശേഷം തനിക്ക് നല്ല പ്രതികരണമാണ് ലഭിക്കാറെന്നും മാളവിക പറയുന്നു. എല്ലാം അടിപൊളിയായി വരണമെന്ന് പ്രാർത്ഥിച്ച് കൊണ്ടാണ് കട്ട് ചെയ്യാറുള്ളത്. ഉദ്ഘാടനത്തിന് ശേഷം വരുന്ന റിവ്യുകളാണ് കുറേക്കൂടി പേഴ്സണലായി തോന്നാറുള്ളത് എന്നും മാളവിക മേനോൻ പറയുന്നു. അടുത്ത രണ്ട് ബ്രാഞ്ചുണ്ട് അതിനും ഉത്‌ഘാടക ആയി നമുക്ക് മാളവികയെ തന്നെ മതി എന്ന് കേൾക്കുമ്പോൾ സന്തോഷമാണ് തോന്നാറുള്ളത് എന്നും നടി പറയുന്നു. നിദ്രയായിരുന്നു മാളവികയുടെ ആദ്യ സിനിമ. പിന്നീട് ഹീറോ, 916, നടന്‍, ഞാന്‍ മേരിക്കുട്ടി, പൊറിഞ്ചു മറിയം ജോസ്, മാമാങ്കം, എടക്കാട് ബറ്റാലിയന്‍, ഒരുത്തീ, ആറാട്ട് തുടങ്ങിയ സിനിമകളിലും മാളവിക അഭിനയിച്ചു.

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും മാളവിക സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തങ്കമണിയാണ് മാളവികയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി ആണ് മാളവികയുടെ പുതിയ സിനിമ. നാദിര്‍ഷയാണ് സിനിമയുടെ സംവിധാനം. പിന്നാലെ ഹാപ്പി ന്യു ഇയര്‍ എന്ന സിനിമയും മറ്റ് സിനിമകളും അണിയറയിലുണ്ട്. മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് മാളവിക മേനോന്‍. പതിനാലാം വയസില്‍ സിനിമയിലെത്തിയ മാളവിക ഇന്ന് സിനിമയില്‍ മാത്രമല്ല പുറത്തും താരമാണ്. സോഷ്യല്‍ മീഡിയയില്‍ നിറ സാന്നിധ്യമായ മാളവികയുടെ ചിത്രങ്ങളും റീലുകളുമൊക്കെ വൈറലായി മാറാറുണ്ട്.