ഷഹലയുടെ മരണത്തിൽ ജില്ലയിൽ വൻ പ്രതിഷേധം, ഷെഹ്‌ലയുടെ മാതാപിതാക്കളില്‍ നിന്ന് ബാലാവകാശ കമ്മീഷന്‍ മൊഴിയെടുത്തു

സുല്‍ത്താന്‍ ബത്തേരിയിലെ ഗവ.സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പാമ്ബുകടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷെഹ്‌ല ഷെറിന്റെ മാതാപിതാക്കളില്‍ നിന്ന് ബാലാവകാശ കമ്മീഷന്‍ മൊഴിയെടുത്തു. വിഷയത്തില്‍ ജില്ലാ ഭരണകൂടത്തോട് കമ്മീഷന്‍ നേരത്തെ, റിപ്പോര്‍ട്ട് തേടിയിരുന്നു. സംഭവത്തില്‍ അനാസ്ഥ കാണിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ അറിയിച്ചിരുന്നു. അതേസമയം, ക്ലാസ് മുറിയില്‍ വെച്ച്‌ പാമ്ബുകടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ചതില്‍ പ്രതിഷേധം വ്യാപകമായി. വയനാട് കളക്റ്ററേറ്റിലേക്കു വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ സംഘര്‍ഷവും ലാത്തിച്ചാര്‍ജും. എസ്‌എഫ്‌ഐ, കെഎസ്യു, എംഎസ്‌എഫ്, എബിവിപി, എഐഎസ്‌എഫ് സംഘടനകള്‍ സമരവുമായി വയനാട് കളക്റ്ററേറ്റിലെത്തി.

പാമ്ബുകടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്് വിദ്യാര്‍ഥി-യുവജന സംഘടനകളുടെ ഡി.ഡി.ഇ. ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധം ആളിക്കത്തി. എസ്.എഫ്.ഐ., കെ.എസ്.യു.-യൂത്ത് കോണ്‍ഗ്രസ്, എ.ബി.വി.പി. പ്രവര്‍ത്തകരുടെ മാര്‍ച്ച്‌ കളക്ടറേറ്റ് പരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പോലീസിനെ മറികടന്ന് കളക്ടറേറ്റിനുള്ളിലേക്ക് പാഞ്ഞുകയറിയ പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ലാത്തിവീശിയതോടെ കളക്ടറേറ്റ് പരിസരം സംഘര്‍ഷ ഭൂമിയായി. കുറ്റക്കാരായ അധ്യാപകര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച പതിനൊന്നരയോടെയാണ് വിദ്യാര്‍ഥി-യുവജനസംഘടനകളുടെ പ്രതിഷേധമാര്‍ച്ച്‌ തുടങ്ങിയത്. കുറ്റക്കാരായ പ്രധാനാധ്യാപകന്‍ ഉള്‍പ്പെടെയുള്ള അധ്യാപകര്‍ക്കെതിരേ നടപടി സ്വീകരിക്കണം, ചുമതല നിര്‍വഹിക്കുന്നതില്‍ വീഴ്ചവരുത്തിയ പി.ടി.എ. കമ്മിറ്റിയെ പിരിച്ചുവിടണം, സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച ഒരു കോടി രൂപ വിനിയോഗിക്കാന്‍ തയ്യാറാകാത്ത ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. രാജിവെക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരാണ് ആദ്യം പ്രതിഷേധവുമായി എത്തിയത്. ഡി.വൈ.എഫ്.ഐ.യുടെ മാര്‍ച്ച്‌ കളക്ടറേറ്റിന്റെ പ്രധാന കവാടത്തില്‍ പോലീസ് തടഞ്ഞു. എന്നാല്‍, തൊട്ടുപിറകെ എത്തിയ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ രണ്ടാം ഗേറ്റിലൂടെ

കളക്ടറേറ്റിനുള്ളിലേക്ക് കയറി. സമീപത്തെ പാര്‍ക്കിനുള്ളിലൂടെയാണ് പ്രവര്‍ത്തകര്‍ കളക്ടറേറ്റിലേക്ക് കയറിയത്. തടയാന്‍ ശ്രമിച്ച പോലീസുകാരും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായി. ഡി.ഡി.ഇ. ഓഫീസിലേക്ക് കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ കളക്ടറേറ്റിലെ ആര്‍.ടി.ഒ. ഓഫീസിനു മുന്നില്‍വെച്ച്‌ പോലീസ് തടഞ്ഞു.

ഇതോടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമായി. പോലീസ് വലയം ഭേദിച്ച്‌ ഡി.ഡി.ഇ. ഓഫീസിലേക്ക് പോകാന്‍ ശ്രമിച്ച എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി ജോബിസണ്‍ ജെയിംസ്, പ്രസിഡന്റ് അജിനാസ് അഹമ്മദ് എന്നിവരുടെ നേരെ ലാത്തിവീശിയതോടെ പ്രതിഷേധം ശക്തമായി. ഓടിക്കൂടിയ പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ലാത്തിവീശി. പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റു. പ്രിന്‍സിപ്പലിനെയും വൈസ് പ്രിന്‍സിപ്പലിനെയും സസ്പെന്‍ഡ് ചെയ്യണം, സ്കൂള്‍ പി.ടി.എ. പിരിച്ചുവിടണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു എസ്.എഫ്.ഐ. മാര്‍ച്ച്‌്. എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ. നേതാക്കള്‍ ഡി.ഡി.ഇ. ഓഫീസിലെ അധികൃതരുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ പ്രിന്‍സിപ്പലിനെയും വൈസ് പ്രിന്‍സിപ്പലിനെയും സസ്പെന്‍ഡ് ചെയ്യുമെന്നും സ്കൂള്‍ പി.ടി.എ.

പിരിച്ചുവിടാമെന്നും ഉറപ്പുലഭിച്ചതോടെ രണ്ടരയോടെയാണ് പ്രതിഷേധം അവസാനിച്ചത്. ഡി.വൈ.എഫ്.ഐ. സമരം സംസ്ഥാന ജോയന്റ് സെക്രട്ടറി കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എം. ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. കെ.ആര്‍. ജിതിന്‍, പി.എം. ഷംസു, കെ.ജി. സുധീഷ്, എം.എസ്. ഫെബിന്‍, അനു തോമസ്, എം. രമേഷ്, അര്‍ജുന്‍ ഗോപാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി കെ.എസ്.യു.-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ച്‌ കളക്ടറേറ്റ് പ്രധാനകവാടത്തിന് മുന്നില്‍ പോലീസ് തടഞ്ഞു. ബാരിക്കേഡുകള്‍ തകര്‍ത്ത് ഉള്ളില്‍ കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞതോടെ സംഘര്‍ഷവും ലാത്തിച്ചാര്‍ജുമുണ്ടായി. തുടര്‍ന്നുണ്ടായ കല്ലേറില്‍ ട്രഷറി ഓഫീസിന്റെ ജനല്‍ച്ചില്ല് തകര്‍ന്നു. ബാരിക്കേഡുകള്‍ക്ക് മുകളിലൂടെ ചാടിക്കയറി ഡി.ഡി.ഇ. ഓഫീസിലേക്ക് പോകാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു.

പോലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ പ്രവര്‍ത്തകര്‍ റോഡുപരോധിച്ചു. ഇത് അല്പനേരം ഗതാഗതക്കുരുക്കിനും വീണ്ടും സംഘര്‍ഷത്തിനും കാരണമായി. പോലീസ് അറസ്റ്റുചെയ്ത് നീക്കാനെത്തിയപ്പോഴേക്കും പ്രവര്‍ത്തകര്‍ രണ്ടാംഗേറ്റ് വഴി കളക്ടറേറ്റിനകത്ത് കയറി പ്രതിഷേധിച്ചു. കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ അടിയന്തര പരിശോധന നടത്തണം, വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിക്കുന്നത് തടയണം, സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകരെ സ്ഥലംമാറ്റണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കെ.എസ്.യു.-യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്‌. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനസെക്രട്ടറി കെ.ഇ. വിനയന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു. ജില്ലാ പ്രസിഡന്റ് അമല്‍ ജോയ്, ജഷീര്‍ പള്ളിവയല്‍, സംഷാദ് മരക്കാര്‍, അസീസ് വാളാട്, പി.പി. റെനീഷ്, യൂനസ് അലി, സാലി റാട്ടക്കൊല്ലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഡി.ഡി.ഇ. ഓഫീസിലെ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിച്ച്‌ രേഖാമൂലം ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിച്ചത്. പ്രതിഷേധവുമായി എത്തിയ എം.എസ്.എഫ്. പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും ബാരിക്കേഡുകള്‍ക്ക് മുകളില്‍ കയറി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. എ.ബി.വി.പിയുടെ ഡി.ഡി.ഇ. ഓഫീസ് മാര്‍ച്ച്‌ കളക്ടറേറ്റ് രണ്ടാംഗേറ്റില്‍ തടയുന്നതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പോലീസും പ്രവര്‍ത്തകരും നിലത്തുവീണു. പോലീസിനെ മറികടന്ന് കളക്ടറേറ്റിനുള്ളില്‍ കടന്ന പ്രവര്‍ത്തകരെ പോലീസ് ജീപ്പില്‍ കയറ്റി സംഭവസ്ഥലത്ത് നിന്നും മാറ്റി. ജില്ലാ പ്രസിഡന്റ് കെ. വിഷ്ണു, ജില്ലാകമ്മിറ്റി അംഗം എ.ജി. അനീഷ്, ടി.എം. അനന്തു എന്നിവരെയാണ് പോലീസ് മാറ്റിയത്. തുടര്‍ന്ന് ഡി.ഡി.ഇ. ഓഫീസിന് മുമ്ബില്‍ വെക്കാനായി പ്രവര്‍ത്തകര്‍ റീത്തുമായി എത്തിയെങ്കിലും പോലീസ് അനുവദിച്ചില്ല. കുത്തിയിരുന്നു പ്രതിഷേധിച്ചു. ചര്‍ച്ചയില്‍ കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തില്‍ പ്രതിഷേധം അവസാനിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. ബിജിത്ത് ലാല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.എം. ആകര്‍ഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇ. അഭിജിത്ത് മുഹമ്മദ് സന്‍ഫി, ജോസ് അര്‍ജുന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Krithika Kannan