ചാന്‍സ് ചോദിച്ച സൈജു കുറുപ്പിനോട് ആദ്യം നോ പറഞ്ഞു!! അറക്കൽ അബുവിന്റെ കഥ പറഞ്ഞ് മിഥുൻ

മലയാള സിനിമകണ്ട ഏറ്റവും മികച്ച കോമഡി ചിത്രമെന്ന് പറയാവുന്ന ആട് സിനിമയില്‍ അറക്കല്‍ അബുവായി പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് സൈജു കുറുപ്പ്. സിനിമ ആദ്യംപരാചയപ്പെട്ടെങ്കിലും പിന്നീട് വന്ന ആട് 2  സൂപ്പർ ഹിറ്റായിരുന്നു. ആടിന്റെ രണ്ട് ഭാഗങ്ങളിലും മികച്ച പ്രകടനമാണ് നടന്‍ കാഴ്ചവെച്ചത്. അറക്കല്‍ അബുവിന്റെ വസ്ത്രധാരണവും ഡയലോഗുകളുമെല്ലാം തന്നെ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.

മലയാള ചരിത്രത്തിൽ തന്നെ ഇതാദ്യമാണ് ആദ്യം തിയറ്ററിൽ പൊട്ടിപ്പോയ ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നത്. പക്ഷെ ഇരു കയ്യും നീട്ടിയാണ് ചിഹ്‌റം രണ്ടാം ഘട്ടം പ്രേക്ഷകർ സ്വീകരിച്ചത്. ഇനി സിനിമയുടെ മൂന്നാം ഭാഗത്തിന്റെ കാത്തിരിപ്പിലാണ് പ്രേക്ഷകർ.

ആടില്‍ അറക്കല്‍ അബുവായി സൈജു കുറുപ്പിനെ തിരഞ്ഞെടുത്തതിനെക്കുറിച്ച് മിഥുന്‍ മാനുവല്‍ സംസാരിച്ചിരുന്നു. അടുത്തിടെ റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്. ആടിന്റെ ആദ്യ ഭാഗത്തില്‍ അഭിനയിക്കാന്‍ സൈജു കുറുപ്പ് ചാന്‍സ് ചോദിച്ച് വിളിച്ച കാര്യവും മിഥുന്‍ മാനുവല്‍ വെളിപ്പെടുത്തി.

 

വിജയ് ബാബുവാണ് എന്റെ നമ്പര്‍ സൈജു ചേട്ടന് കൊടുത്തതെന്ന് മിഥുന് മാനുവല്‍ പറഞ്ഞു. ആദ്യ പടം ചെയ്യുമ്പോള്‍ സൈജു കുറുപ്പൊന്നും നമ്മുടെ റഡാറില്‍ ഇല്ല. അങ്ങനെ സൈജു ചേട്ടന്‍ വിളിക്കുന്നു. ചേട്ടനെ സിനിമയില്‍ ഉള്‍ക്കൊളളിക്കണമെന്നുണ്ട്. ഇതിലെ കഥാപാത്രങ്ങളെല്ലാം ഗ്രാമീണരാണ് എന്ന് ഞാന്‍ മറുപടി നല്‍കി.

എന്റെ മനസിലെ അറക്കല്‍ അബുവിന്റെ ക്യാരക്ടറൈസേഷന്‍ വേറെയായിരുന്നു. സൈജുവേട്ടന്‍ വിളിച്ച കാര്യം ഞാന്‍ വിജയ് ബാബു ചേട്ടനോട് പറഞ്ഞു. കുറുപ്പ് നല്ല നടനാണ്. അയാള്‍ കേറി വരും എന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ ഇങ്ങനെ ആലോചിച്ചു സൈജുവേട്ടന്റെ കണ്ണുകള്‍ക്ക് ഒരു പ്രത്യേക രസമുണ്ട്. വലിയ കണ്ണുകളാണ്. ഇയാള്‍ ഞെട്ടുന്നതും ഉണ്ടക്കണ്ണുവെച്ച് നടക്കുന്നതും നന്നായി വരാന്‍ ചാന്‍സ് ഉണ്ടെന്ന് ചിന്തിച്ചപ്പോള്‍ തോന്നി.

അങ്ങനെ കുറച്ച് ദിവസം സൈജുവേട്ടനെ അറക്കല്‍ അബുവായി സങ്കല്‍പ്പിച്ച് നോക്കാന്‍ തുടങ്ങി. ചില ആളുകളെക്കുറിച്ച് നമ്മുക്ക് തന്നെ ഒരു തോന്നല്‍ ഉണ്ടാകും. ആ തോന്നലിന്റെ പുറത്താണ് ഈ കഥാപാത്രത്തെ അദ്ദേഹത്തിന് ഏല്‍പ്പിക്കുന്നത്. അങ്ങനെ ഒരാഴ്ചയ്ക്കകം ഞാന്‍ സൈജുവേട്ടനെ വിളിച്ച് സിനിമയില്‍ റോളുണ്ടെന്ന് പറഞ്ഞു.

Krithika Kannan