അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

Follow Us :

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ തനിക്ക് ഇത്തരം ബോൾഡ് ആയ വേഷങ്ങൾ മാത്രമാണ് വരുന്നത് എന്നും മറ്റു വേഷങ്ങൾ ചെയ്യാൻ തനിക്ക് താൽപര്യമുണ്ടെന്നും നടി മുൻപും തുറന്ന് പറഞ്ഞിരുന്നു. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് എന്ന ചിത്രത്തിലാണ് പാർവതി അവസാനമായി അഭിനയിച്ചിരിക്കുന്നത്. ഉള്ളൊഴുക്കിന്റെ വിശേഷങ്ങൾ പങ്കു വെക്കുന്നതിനിടെയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. റൊമാന്റിക്- കോമഡി ചിത്രങ്ങൾ തനിക്ക് അഭിനയിക്കാൻ താൽപര്യമുണ്ടെന്നും അത്തരം വേഷങ്ങളുമായി ആരും തന്നെ സമീപിക്കുന്നില്ലെന്നും പല ഇന്റർവ്യൂകളിലും പാർവതി തിരുവോത്ത് പറഞ്ഞിട്ടുണ്ട്. തന്നെയൊന്ന് ഓഡീഷൻ ചെയ്യുമോയെന്ന് പല ഇന്റർവ്യൂവിലും ക്യാമറ നോക്കി താൻ പറഞ്ഞിട്ടുണ്ട് എന്നും പാർവതി പറയുകയാണ്. ഖരീബ് ഖരീബ് സിംഗിൾ എന്ന ഹിന്ദി ചിത്രത്തിൽ അന്തരിച്ച നടൻ ഇർഫാൻ ഖാനൊപ്പം നടി അഭിനയിച്ചിരുന്നു ഈ ചിത്രം പോലും റോം-കോം ആയിട്ടാണ് എടുത്തത്. എന്നാൽ ഇപ്പോൾ അത്തരം സിനിമകൾ തനിക്ക് വരുന്നില്ല എന്നും എനിക്കിപ്പോൾ റോമാൻസ് പോലും കിട്ടുന്നില്ല.

എനിക്കൊന്ന് പ്രണയിക്കണം ഹേ എന്നാണ് മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ പാർവതി തിരുവോത്ത് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. കോമഡിയാണെങ്കിലും, ആക്ഷനാണെങ്കിലും, ആക്ഷേപ ഹാസ്യമാണെങ്കിലും അവസരം കിട്ടിയാൽ താൻ ചെയ്യും. അത്തരം വേഷങ്ങൾ അധികം കിട്ടാത്തതു കൊണ്ട് തന്നെ തനിക്കതിലുള്ള സ്ട്രെങ്ത്ത് എത്രത്തോളമുണ്ടെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല എന്നാണ് പാർവതി തിരുവോത്ത് പറയുന്നത്. എന്ന് കരുതി ഡ്രാമയോട് തനിക്കൊരു വിരോധവുമില്ല. താൻ അതെല്ലാം നന്നായി ആസ്വദിക്കാറുണ്ട്. അതിൽ നിന്ന് ഒരുപാട് ജീവിതാനുഭവങ്ങൾ കിട്ടിയിട്ടുണ്ട് എന്നും പാർവതി പറയുന്നു. അതേസമയം പാർവതിയുടെ അഭിനയത്തെ പാട്ടി പറയുകയാണെങ്കിൽ സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതിൽ പാർവതിക്കുള്ള മെയ് വഴക്കം പറയാതിരിക്കാൻ കഴിയില്ലെന്ന് നിരവധി പ്രേക്ഷകർ പറയാറുണ്ട്. പതിനെട്ട് വർഷത്തെ സിനിമ അഭിനയത്തിലൂടെ പ്രശംസനീയമായ വേഷങ്ങളാണ് പാർവതി പ്രേക്ഷകർക്ക് സമ്മാനിച്ചത്. തുടക്ക കാലത്ത് തമിഴ്, തെലുഗു, കന്നട സിനിമകളിൽ അത്തർ പ്രാധാന്യമില്ലാത്ത വെറും നായികാ കഥാപാത്രങ്ങളായി അഭിനയിച്ചെങ്കിലും, പിന്നീട് 2011ൽ സിറ്റി ഓഫ് ഗോഡ് എന്ന മലയാള ചിത്രത്തിലൂടെ അവിസ്മരണീയമായ അഭിനയം കൊണ്ട് ഞെട്ടിച്ചു. അതിനു ശേഷം വന്ന എല്ലാ ചിത്രവും പാർവതിയുടെ തലവര മാറ്റി കൊണ്ടിരുന്നു. അതിനിടെ ഇർഫാൻ ഖാനൊപ്പം ഹിന്ദിയിലും അവസരമെത്തി.

ഉള്ളൊഴുക്കിലെ മികച്ച പ്രകടനം ഇതോടെ പ്രേക്ഷക പ്രീതി നേടി കഴിഞ്ഞു. ഒപ്പം ഉർവശി എന്ന അഭിനേത്രിയുടെ അസാധാരണ പ്രകടനവും ചിത്രത്തിലുട നീളമുണ്ട്. നിരവധി വ്യത്യസ്ത തലങ്ങളിൽ കൂടി കടന്നു അഞ്ചു എന്ന കഥാപാത്രമായാണ് പാർവതി ഉള്ളൊഴുക്കിൽ അഭിനയിക്കുന്നത്. 18 വർഷത്തെ അഭിനയത്തിനിടെ തന്നെ ഏറ്റവും പേടിപ്പിച്ച കഥാപാത്രമാണ് അഞ്ചു എന്നും ആ കഥാപാത്രത്തെ എക്സ്ട്രാ ഓർഡിനറി ആക്കുന്നത് വലിയൊരു ചലഞ്ചായിരുന്നു എന്നും പാർവതി തിരുവോത്ത് തുറന്നു പറഞ്ഞു. ആദ്യം ആ കഥാപാത്രത്തോട് താൻ നോ പറഞ്ഞിരുന്നു, പിന്നീടാണ് മാനസികമായി താൻ ആയൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ തയ്യാറായത് എന്നും പാർവതി കൂട്ടിച്ചേർത്തു. കുട്ടനാട്ടിലെ ഒരു വെള്ളപ്പൊക്കക്കാലത്ത് തങ്ങളുടെ പ്രിയപ്പെട്ടവന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനായി വെള്ളപ്പൊക്കം കുറയുന്നത് വരെ കാത്തിരിക്കാൻ നിർബന്ധിതരായ ഒരു കുടുംബത്തിൻ്റെ കഥയാണ് ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ ക്രിസ്റ്റോ ടോമി പറയുന്നത്. എന്നാൽ വെള്ളം കുറയാൻ വേണ്ടി അവർ കാത്തിരിക്കുമ്പോൾ കുടുംബത്തിൻ്റെ അടിത്തറയെ തന്നെ ചോദ്യം ചെയ്യുന്ന പല രഹസ്യങ്ങളും നുണകളും പുറത്തു വരുന്നു. കള്ളങ്ങളും അതിനോടനുബന്ധിച്ച് നടക്കുന്ന മറ്റ് പ്രവൃത്തികളും കുടുംബങ്ങളിലും മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളിലും എങ്ങനെയാണ് വിള്ളലുകൾ ഉണ്ടാക്കുന്നതെന്നുമാണ് ചിത്രത്തിന്റെ പ്രമേയം.

2018-ൽ സിനിസ്ഥാൻ വെബ് പോർട്ടൽ മികച്ച തിരക്കഥകൾ കണ്ടെത്തുന്നതിന് വേണ്ടി നടത്തിയ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തിരക്കഥയായിരുന്നു ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക്. ലാപത ലേഡീസ് ആയിരുന്നു രണ്ടാം സ്ഥാനം കിട്ടിയ തിരക്കഥ. ‘രഹസ്യങ്ങള്‍ എത്ര കുഴിച്ചുമൂടിയാലും അത് പുറത്തുവരും’ എന്നായിരുന്നു ചിത്രത്തിന്റെ പ്രൊമോഷണൽ ടാഗ് ലൈൻ. ഒരിടവേളയ്ക്ക് ശേഷം പാർവതി മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. മികച്ച നടിക്കുള്ള സംസ്ഥാന ചലചിത്ര പുരസ്കാരവും ദേശീയ അവാർഡിൽ ജ്യൂറിയുടെ സ്പെഷ്യൽ മെൻഷൻ നേടുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല പിന്നെയും നിരവധി അവാർഡുകൾ താരം നേടിയിട്ടുണ്ട്. എങ്കിലും വിവാദങ്ങൾ ഒക്കെ എന്നും പാർവതിയെ ചുറ്റിപ്പറ്റിയുണ്ടായിരുന്നു. ചില തുറന്നു പറച്ചിലുകൾ കൊണ്ട് പല അവസരങ്ങളും തനിക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നും എന്നാൽ അതിൽ ഇതുവരെ കുറ്റബോധം തോന്നിയിട്ടില്ല എന്നും മുമ്പൊരിക്കൽ പാർവതി തുറന്നു സമ്മതിക്കുകയും ചെയ്‌തിരുന്നു.