മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് പാർവതി തിരുവോത്ത്. സിനിമാ രംഗത്തെ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി നിരന്തരം സംസാരിക്കുന്ന പാർവതി ഡബ്ല്യുസിസി സംഘടനയിലെ അംഗവുമാണ്. ഫെമിനിസ്റ്റ് ആണെന്ന് എല്ലായിടത്തും താരം ആവർത്തിക്കുന്നുമുണ്ട് , പാർവതി അഭിമുഖങ്ങളിലെല്ലാം തന്റെ ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കാറുണ്ട്. താര സംഘടനയായ എ എം എം എയും വനിതാ സിനിമാ പ്രവർത്തകരുടെ സംഘടനയായ ഡബ്ല്യുസിസിയും തമ്മിലുണ്ടായ പ്രശ്നം വലിയ തോതിൽ ചർച്ചയായതൊക്കെയാണ്. ഈ പ്രശ്നത്തിൽ തന്റെ ചില നിലപാടുകളും അതിനെ തുടർന്നുണ്ടായ വിവാദങ്ങളും പാർവതിയുടെ കരിയറിനെ ബാധിച്ചെങ്കിലും സിനിമാ രംഗത്ത് ഇന്നും ശ്രദ്ധേയ സാന്നിധ്യമാണ് പാർവതി തിരുവോത്ത്. ഇപ്പോഴിതാ തന്റെ കുടുംബത്തെക്കുറിച്ചും പഠന കാലത്തെ അനുഭവങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് പാർവതി. എന്റെ അച്ഛനും അമ്മയും ഞാൻ ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും വലിയ തുല്യ പങ്കാളികളാണ്. ഞാൻ കണ്ട ആദ്യ ഫെമിനിസ്റ്റ് പുരുഷൻ എന്റെ അച്ഛനാണ്. അതുകൊണ്ടു തന്നെയാണ് താനും ആ വഴി സ്വീകരിച്ചത് നടി പറയുന്നു .
അച്ഛനും അമ്മയും വീട്ടിലെ എല്ലാ ജോലികളും ഒരുമിച്ചാണ് ചെയ്യുന്നത്. അമ്മ മെയിൻ അഡ്മിനാണ്. അമ്മ കുടുംബത്തിലെ സിഇഒയാണ്. ആ പദവി അർഹിക്കുന്ന സ്ഥലത്താണ് ഉള്ളതെന്ന ധാരണ അച്ഛനുണ്ടായിരുന്നു. പണ്ട് മുതലേ വീട്ടിൽ ഭക്ഷണം ഉണ്ടാക്കുകയാണെങ്കിൽ ചപ്പാത്തി കുഴയ്ക്കുന്നത് അച്ഛനായിരിക്കും. അമ്മയായിരിക്കും പരത്തുന്നത്. അമ്മ പാത്രം കഴുകുമ്പോൾ തുടച്ച് വെക്കുന്നത് അച്ഛനായിരിക്കും. അവരെപ്പോഴും ഒരുമിച്ചായിരുന്നു. പൈസയില്ലാത്ത സമയത്ത് പൈസ ഇത്രയും കുറവുണ്ട്, ഇത് നമുക്ക് വാങ്ങിക്കാൻ പറ്റില്ലെന്ന് ഞങ്ങളോട് അവർ പറഞ്ഞിട്ടുണ്ട്. തനിക്കും ഏട്ടനും ആ മിഡിൽ ക്ലാസ് അപ് ബ്രിങ്ങിങ്ങിന്റെ ബോധ്യമുണ്ടെന്നും പാർവതി പറയുന്നു . അച്ഛനെ പോലെ താനെപ്പോഴും ഫെമിനിസ്റ്റ് ആയിരുന്നെന്നും പാർവതി പറയുന്നു.