തന്റെ രാഷ്ട്രീയ നിലപാടുകളുമൊക്കെ ഇപ്പോഴും തുറന്നു പറയുന്ന തനിക്ക് ചുറ്റുമുള്ള പ്രശ്നങ്ങളിൽ നിരന്തരം ഇടപെടുന്ന താരമാണ് പ്രകാശ് രാജ്. താരത്തിന്റെ ഈ സ്വഭാവ നിരവധി വിമര്ശകരെയും ,ശത്രുക്കളെയും സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്രമോദി പശുക്കള്‍ക്ക് തീറ്റ കൊടുക്കുന്ന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ വിമർശനവുമായാണ് പ്രകാശ് രാജ് രംഗത്തെത്തിയത് . ‘ലോകത്തിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാരുടെ നാട്ടിൽ നിന്നുള്ള ഒരാൾ… എന്തൊരു വിരോധാഭാസം’, എന്നാണ് അദ്ദേഹം സാമൂഹ്യമാധ്യമ പ്ലാറ്റഫോമായ എക്‌സിൽ കുറിച്ചത്. മകര സംക്രാന്തിയോടനുബന്ധിച്ച് പ്രധാനമത്രി നരേന്ദ്ര മോദി തന്‍റെ വസതിയിലെ പശുക്കൾക്ക് തീറ്റ നൽകുന്ന ചിത്രങ്ങൾ ആണ് പുറത്തുവിട്ടത്. വസതിയിലെ വിശാലമായ പുൽത്തകിടിയിൽ പശുക്കൾക്ക് പ്രധാനമന്ത്രി പാത്രത്തിൽ തീറ്റ നൽകുന്നത് ചിത്രങ്ങളിലുണ്ട്. മോദിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് രംഗത്തെത്തിയത്.
അതേസമയം തീവ്ര വലതു പക്ഷ സിനിമയിൽ പണം മുടക്കുന്നതിനെക്കുറിച്ചും കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രകാശ് രാജ് സംസാരിച്ചിരുന്നു. ബാഹുബലി, ആർ.ആർ.ആർ തുടങ്ങിയ ചിത്രങ്ങളിലെ തീവ്ര വലതുപക്ഷ സപ്പോർട്ടിനെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് പ്രകാശ് രാജ് സംസാരിച്ചത്. ഇങ്ങനെയുള്ള വലിയ സിനിമകൾ ഒരു ഇവന്റ് ആണെന്നും അത് എല്ലാവർക്കും നിർമിക്കാൻ കഴിയില്ലെന്നും പ്രകാശ് രാജ് പറയുന്നു. അവിടേക്ക് തീവ്ര വലതുപക്ഷത്തിന്റെ പിൻബലം ഉണ്ടാവുമെന്നും പ്രകാശ് രാജ് പറഞ്ഞു.ഇന്നത്തെ കാലഘട്ടത്തിൽ സിനിമയിലേക്ക് കോടിക്കണക്കിന് പൈസയാണ് തീവ്ര വലതുപക്ഷം ഇറക്കി കൊണ്ടിരിക്കുന്നതെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു. അറിഞ്ഞുകൊണ്ട് എന്തിനാണ് രാമനും ശിവനും വേണ്ടിയിട്ട് 400 കോടിയും 500 കോടിയുമൊക്കെ മുടക്കുന്നതെന്നും പ്രകാശ് രാജ് അഭിമുഖത്തിൽ ചോദിക്കുന്നുണ്ട്. ബാഹുബലിയുടെ ഒന്നാ ഭാഗമാണെങ്കിലും രണ്ടാണെങ്കിലും അങ്ങനെയുള്ള ഴോണറിലുള്ള സിനിമകൾ എല്ലാ സ്ഥലത്തും റിലീസ് ചെയ്യുന്നുണ്ട്.