മലയാളികളുടെ ഇഷ്ടപ്പെട്ട സിനിമകളുടെ ലിസ്റ്റില്‍ ഉറപ്പായും ഇടംപിടിക്കുന്ന ഒന്നാണ് പൃഥ്വിരാജ് നായകനായെത്തിയ അയാളും ഞാനും തമ്മില്‍. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് രാഗീത് ആര്‍ ബാലന്റെ വരികളാണ് വൈറലാവുന്നത്. പഴകും തോറും വീര്യം കൂടുന്ന സിനിമ എന്നാണ് രാഗീത് തന്റെ പോസ്റ്റില്‍ കുറിച്ചത്.
രാഗീതിന്റെ പോസ്റ്റ് വായിക്കാം
പഴകും തോറും വീര്യം കൂടുന്ന സിനിമ..
An unforgettable movie experience
ലാൽജോസിന്റെ സംവിധാനം ബോബി സഞ്ജയുടെ തിരക്കഥ. ജോമോൻ ടി ജോൺന്റെ ഛായാഗ്രഹണവും ഔസേപ്പച്ചൻ സംഗീതവും അങ്ങനെ ഒരുപാട് ഉണ്ട് എനിക്ക് ഈ സിനിമ അത്രമേൽ ഇഷ്ടപെടുവാൻ.രവി തരകൻ ഡോക്ടർ സാമുവൽ എസ് ഐ പുരുഷോത്തമൻ രാഹുൽ സൈനു വിവേക് സിസ്റ്റർ ലുസി ഡോക്ടർ സുപ്രിയ തോമാച്ചൻ വിവേക് അങ്ങനെ സിനിമയിലെ കഥാപാത്രങ്ങൾ എല്ലാം തന്നെ എന്നിലെ പ്രേക്ഷകനെ സ്വാധിനിച്ച ഘടങ്ങൾ ആണ്.എന്റെ മനസ്സിൽ അപ്പോഴും ഇപ്പോഴും എപ്പോഴും ആഴത്തിൽ പതിഞ്ഞു പോയ കഥാപാത്രങ്ങൾ
തുള്ളിമഞ്ഞിന്നുള്ളില്
പൊള്ളിയുറഞ്ഞു…
തങ്കലിപിയുള്ളൊരീ സൂര്യജാതകം
നീര്മണി തന് നെഞ്ചു് നീറുകയാണോ
നിറമാര്
ന്നൊരീ പകലിന്
മുഖം
..എന്ന സിനിമയുടെ ടൈറ്റിൽ സോങ് മാത്രം മതി ഈ സിനിമ വീണ്ടും വീണ്ടും കാണാൻ ആയിട്ടു.
എന്നിലെ പ്രേക്ഷനോട് അത്രയേറെ വൈകാരികമായി അടുത്ത് നിൽക്കുന്ന ഒരു രംഗമുണ്ട് ഈ സിനിമയിൽ.രവി തരകൻ ഒരു കൊച്ചു പെൺകുട്ടിയുടെ കാൽ തൊട്ട് മാപ്പപേക്ഷിക്കുന്ന രംഗം.
ഈ ഒരു മാപ്പ് അപേക്ഷിക്കലിൽ കൊണ്ട് എത്തിച്ചതിനു കാരണമായത് ആ കുട്ടിയുടെ അച്ഛനും രവി താരകനുമായ പ്രശ്നങ്ങൾ ആയിരുന്നു. ഒരിക്കൽ ലോറിയിൽ ഇടിക്കാതിരിക്കുവാനായി രവി തരകൻ അയാൾ ഓടിച്ചിരുന്ന കാർ റോഡ് അരികിൽ നിർത്തിയിട്ടിരുന്ന പോലീസ് ജീപ്പിൽ കൊണ്ട് ഇടിക്കുന്നു
തെറ്റ് തന്റെ ഭാഗത്തു ആണെന്ന് മനസിലാക്കിയ രവി തരകൻ പോലീസ്‌കാരോട് ക്ഷമ ചോദിക്കുന്നു.പക്ഷെ പോലീസ് ജീപ്പിൽ ഉണ്ടായിരുന്ന എസ്.ഐ പുരുഷോത്തമൻ ഡോക്ടർ ആണെന്ന പരിഗണന പോലും നൽകാതെ രവി തരകനെ ആളുകളുടെ മുന്നിൽ വെച്ച് അപമാനിക്കുന്നു.
തനിക്കുണ്ടായ അപമാനത്തിൽ അസ്വാസ്ഥനായ രവി എസ്.ഐക്കു എതിരെ പരാതി നൽകുന്നു. ആ പരാതി കാരണം എസ്.ഐ ക്ക് 6 മാസത്തെ സസ്‌പെൻഷൻ കിട്ടുന്നു.പിന്നീട് രവി തരകൻ തന്റെ കാമുകി ആയ സൈനുവിനെ രജിസ്റ്റർ വിവാഹം ചെയ്യുവാനുള്ള യാത്രക്കിടയിൽ എസ്.ഐ പുരുഷോത്തമന്റെ വാഹന ചെക്കിങ്ങിനിടയിൽ പെട്ടു പോകുന്നു.6 മാസത്തെ സസ്‌പെൻഷൻ വാങ്ങി കൊടുത്ത ഡോക്ടറെ കാണുന്ന പുരുഷോത്തമൻ രവിയോട് പകരം വിട്ടുന്നു .അത് കൊണ്ട് മാത്രം മിനിറ്റുകളുടെ വ്യത്യാസത്തിൽ തരകന് രജിസ്റ്റർ ഓഫീസിൽ എത്തുന്നതിനു മുൻപായി സൈനുവിനെ നഷ്ടമാകുന്നു.
എന്നാൽ മറ്റൊരു രാത്രി രവി തരകൻ ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ വെച്ച് എസ് ഐ യും തരകനും കണ്ടു മുട്ടുന്നു. പുരുഷോത്തമന്റെ മകൾക്കു വയ്യാതെ ആ ഹോസ്പിറ്റലിൽ കൊണ്ടുവന്നിട്ടും രവി തരകൻ ചികിൽസിക്കാൻ തയാറാകുന്നില്ല. പക്ഷെ ഇത്തവണ എസ് ഐ കരഞ്ഞു കാല് പിടിച്ചിട്ടുപോലും രവി ചികിൽസിക്കുന്നില്ല.തന്റെ ജീവിതം തകർത്ത പോലീസുകാരനോടുള്ള വെറുപ്പ് മാത്രമാണ് തരകന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. പോലീസുകാരനോടുള്ള വ്യക്തി വൈരാഗ്യം അയാളുടെ കുഞ്ഞിന്റെ ജീവനോടു ആണ് കാണിച്ചത്.
പിന്നീട് താൻ ചെയ്ത തെറ്റു മനസിലാക്കിയ രവി തരകൻ അയാൾ അന്ന് ചികിത്സാ നിഷേധിച്ച പുരുഷോത്തമന്റെ മകളെ സ്കൂളിൽ പോയി കാണുന്നു.അവിടെ അയാൾ ആ കുട്ടിയുടെ കാൽ തൊട്ട് മാപ്പപേക്ഷിക്കുന്നു.സിനിമയിലെ തന്നെ ഏറ്റവും മികച്ച രംഗം.നിസഹായതകൾക്കും തിരിച്ചറിവുകൾക്കു മുൻപിലും കരയുന്ന സാധാരണ മനുഷ്യൻ മാത്രമാണ് അവിടെ രവി തരകൻ. തന്റെ പ്രിയപ്പെട്ട കാമുകി നഷ്ട്പ്പെട്ടപ്പോൾ പോലും കരയുകയാണ് അയാൾ ചെയ്തത്.
ഓരോ മനുഷ്യനും തന്നെ തന്നെ കാണാനും അറിയാനും സ്നേഹിക്കാനും തുടങ്ങുന്നത്തു പലപ്പോഴും മറ്റൊരാൾ വഴിയാകാം എന്ന് കുട്ടിയുടെ കാൽ തൊട്ട് മാപ്പപേക്ഷിക്കുന്ന രംഗത്തിൽ നിന്നും നമുക്ക് മനസിലാക്കാൻ സാധിക്കും.
പഴകും തോറും വീര്യം കൂടുന്ന ഒരു രംഗവും അതുപോലെ തന്നെ ഉള്ള ഒരു സിനിമയും ആണ് എനിക്ക് ‘അയാളും ഞാനും തമ്മിൽ’.എത്ര കണ്ടാലും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന ഒരു തരം മാജിക്..
“നിന്നെ പറ്റിയുള്ള എന്റെ പ്രതീക്ഷയാണ് ആ നുണ..ഞാൻ പറഞ്ഞിട്ടുള്ള ആദ്യത്തെ നുണ..അത് പാഴാക്കരുത് “
“ആ 2 വര്ഷങ്ങള്ക്കിടയില് പല തവണ ഇവിടെ വന്നിങ്ങനെ ഇരിന്നിട്ടുണ്ട്. പക്ഷെ ഇന്ന്, ആദ്യമായി ഇവിടുത്തെ കാറ്റിന്ടെ സുഖവും മഞ്ഞിന്റെ കുളിര്മ്മയും എന്നെ അറിയുന്നു, എന്നോട് സംസാരിക്കുന്നു… എന്റെ കഥ തുടങ്ങുതേയുള്ളൂ. Once again from Redemption hospital… This is the place where Dr.Ravi Tharakan was born… “