ഞങ്ങളെ പിണക്കാനായി ചിലര്‍ കളിച്ചു, വെളിപ്പെടുത്തലുമായി രാജസേനന്‍

Follow Us :

ജയറാം -രാജസേനന്‍ കൂട്ടുകെട്ടിലൊരുങ്ങിയ സിനിമകളെല്ലാം സൂപ്പര്‍ഹിറ്റായിരുന്നു. മധുചന്ദ്രലേഖ എന്ന സിനിമയ്ക്ക് ശേഷം ഇരുവരും ഒരുമിച്ചൊരു ചിത്രം ചെയ്തിട്ടില്ല. എന്താണ് ഇവര്‍ തമ്മില്‍ പിണങ്ങാനുണ്ടായ കാരണമെന്ന് പലപ്പോഴും ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. ഇപ്പോഴിതാ അതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകന്‍ രാജസേനന്‍.

രാജസേനന്റെ വാക്കുകള്‍,

ഏഴ് വര്‍ഷത്തിന് മേലെയായി താനും ജയറാമും ഫോണ്‍ വിളിക്കുകയോ നേരില്‍ സംസാരിക്കുകയോ ചെയ്തിട്ട്. നേരില്‍ കണ്ടാല്‍ പോലും സംസാരിക്കില്ല. ഇടയ്ക്ക് സുരേഷ് ഗോപി ഒന്ന് കോംപ്രമൈസ് ചെയ്യിപ്പിച്ചതിന്റെ പേരിലാണ് മധുചന്ദ്രലേഖ എന്ന സിനിമ ഉണ്ടായത്. അന്നൊരു പിണക്കമുണ്ടായിരുന്നു. അത് സുരേഷ് ഗോപി ഇടപെട്ടാണ് പരിഹരിച്ചത്. കൂടെ കൂടെ പിണക്കം ഉണ്ടാവും. പക്ഷേ പിണങ്ങിയതൊന്നും കാരണങ്ങളുണ്ടായിട്ടല്ല.
ഒരു കാരണവുമില്ലാതെ പിണങ്ങുന്ന രണ്ട് പേരായിരുന്നു ഞങ്ങള്‍.അത് എന്റെ പ്രശ്‌നമാണോ ജയറാമിന്റെ പ്രശ്‌നമാണോ എന്ന് പൂര്‍ണമായിട്ടും പറയാനും അറിയില്ല. കാരണം ജയറാമിനെ കുറ്റപ്പെടുത്താന്‍ പറ്റില്ല..കാരണം എന്റെ ഒരു നെഗറ്റീവ് ഉണ്ട് മുന്‍കോപം, അത് വലിയ ഫേമസാണ്. എന്നെ അറിയാവുന്നവര്‍ക്കൊക്കെ അറിയാം.

Rajasenan
Rajasenan

പെട്ടെന്ന് അങ്ങ് കേറി പ്രതികരിക്കും. പക്ഷേ മുന്‍കോപം ഇഷ്ടപ്പെടുന്ന ചില ആള്‍ക്കാര് ഉണ്ട്. അത് ആ പ്രതികരണത്തോടെ തീരും എന്നതാണ് മുന്‍കോപികളുടെ പ്രത്യേകത. പക്ഷേ മുന്‍കോപം ചില സമയത്ത് നെഗറ്റീവായിട്ട് വരാറുണ്ട്. എന്നാല്‍ ജയറാമും ഞാനും തമ്മില്‍ പിരിയാന്‍ കാരണം ഇതല്ല. വേറെ എന്തോ ആണ്. ആരൊക്കെയോ അതിന് പിന്നില്‍ കളിച്ചിട്ടുണ്ടെന്ന് സംശയമുണ്ട്. എന്നെ അങ്ങനെ സ്‌ക്രൂ വെക്കാന്‍ പറ്റത്തില്ല. ഞാന്‍ അതൊക്കെ എടുത്തു കളയുന്ന ആളാണ്. പക്ഷേ ജയറാമില്‍ ആ സ്‌ക്രൂവൊക്കെ എളുപ്പം വര്‍ക്കൗട്ടാകും. കാരണം എന്നേക്കാള്‍ ലോലഹൃദയനും പാവവുമാണ് ജയറാം. അതുകൊണ്ടായിരിക്കാം ജയറാമിനെ ഒരാള്‍ക്ക് പറഞ്ഞ് മാറ്റാനും തിരുത്താനുമൊക്കെ എളുപ്പം.
എന്തായാലും ആ ബന്ധം പാടെ ഇല്ലാതായി. സങ്കടം ഉണ്ട്. ഓര്‍ക്കുമ്പോ വിഷമവുമുണ്ട്. ജയറാമുമായിട്ട് എന്താണ് പ്രശ്‌നം, ഉടനെ സിനിമയില്ലെ എന്നൊക്കെ കേള്‍ക്കുമ്പോള്‍ ചെറിയൊരു വിഷമമുണ്ട്.