ഇരകൾ എന്ന മനോഹര ചിത്രത്തിലൂടെ മോളിവുഡ് സിനിമാ ലോകത്തിലേക്കെത്തിയ നടനാണ് ഷമ്മി തിലകൻ. അകാലത്തിൽ പൊലിഞ്ഞു പോയ അഭിനയ വിസ്‌മയം തിലകൻറെ മകനാണ് ഷമ്മി തിലകൻ. പ്രതിനായക കഥാപാത്രങ്ങളിലും അതെ പോലെ തന്നെ ഹാസ്യ കഥാപാത്രങ്ങ ളിലും ഒരേ പോലെ തിളങ്ങിയ താരമാണ് ഇദ്ദേഹം. അത് കൊണ്ട് തന്നെയാണ് ഷമ്മി തിലകന്‍ എന്ന പ്രതിഭ സിനിമാ പ്രേക്ഷകരുടെ മനം കവര്‍ന്നത്.അഭിനയ മികവും ശബ്ദഗാംഭീര്യവുമാണ് താരത്തിന്റെ ഏറ്റവും വലിയയൊരു പ്രത്യേകത.
ഇപ്പോളിതാ ഡബ്ബിംഗ് മേഖലയിൽ താന്‍ നേരിടേണ്ടി വന്ന ദുരവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ഷമ്മി തിലകൻ. പ്രേം നസീറിന് കടത്തനാടന്‍ അമ്പാടി എന്ന സിനിമയില്‍ ശബ്ദം നല്‍കിക്കൊണ്ടാണ് അദ്ദേഹം ഡബ്ബിംഗ് രംഗത്ത് തുടക്കം കുറിച്ചത്. അതെ പോലെ തന്നെ ധ്രുവത്തിലെ ഹൈദര്‍ മരക്കാര്‍ എന്ന വില്ലന്‍ കഥാപാത്രത്തിന്റെ ശബ്ദം മലയാള സിനിമയിലെ ചരിത്രത്തിന്റെ ഭാഗമാണ്. ദേവാസുരത്തിലെ മുണ്ടയ്ക്കല്‍ ശേഖരന്‍, സ്ഫടികത്തിലെ കുറ്റിക്കാടന്‍ തുടങ്ങി നിരവധി ശക്തമായ കഥാപാത്രങ്ങളാണ് ഷമ്മി തിലകനിലൂടെ സംസാരിച്ചത്. അവസാനമായി ശബ്ദം നല്‍കിയത് ഒടിയന്‍ എന്ന സിനിമയില്‍ പ്രകാശ് രാജിന്റെ രാവുണ്ണി എന്ന കഥാപാത്രത്തിനായിരുന്നു.
ആ സിനിമയോട് കൂടി താന്‍ ഡബ്ബിംഗ് അവസാനിപ്പിച്ചെന്നും അതൊരു ഒടിവിദ്യ ആയിപ്പോയി എന്നുമാണ് ഷമ്മി വെളിപ്പെടുത്തുന്നത്. 2018 കുറെ ചിത്രങ്ങൾ വേണ്ടെന്ന് വച്ചിരുന്നു. കാരണം ഇരുപത്തിയഞ്ച് വര്‍ഷം സിനിമാ രംഗത്ത് മുൻ പരിചയമുള്ള ഷമ്മിക്ക് 25,000 രൂപ മാത്രമാണ് അവര്‍ വാഗ്ദാനം ചെയ്തത്. കഴിഞ്ഞ ഏഴ് വര്‍ഷ കാലത്തിനിടയില്‍ ചെയ്തത് പന്ത്രണ്ട് സിനിമകള്‍ മാത്രമാണെന്നും ഷമ്മി പറയുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്കിടയിലും ജോജിയിലെ ഫെലിക്‌സ് എന്ന കഥാപാത്രം പ്രേക്ഷകരുടെ ഇടയില്‍ വളരെ ശ്രദ്ധ നേടിയിരുന്നു. റിലീസാവാനിരിക്കുന്ന സുരേഷ്‌ഗോപി-ജോഷി ചിത്രം പാപ്പനിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ചെത്താന്‍ തയ്യാറെടുക്കുകയാണ് ഷമ്മി തിലകന്‍.