Film News

‘ജയ് ഹോ’ എആര്‍ റഹ്‌മാന്റേത്’!! താന്‍ പാടുക മാത്രമാണ് ചെയ്തത്- ആരോപണത്തില്‍ പ്രതികരിച്ച് സുഖ്‌വിന്ദര്‍ സിങ്

എആര്‍ റഹ്‌മാന് ഓസ്‌കര്‍ പുരസ്‌കാരം നേടിക്കൊടുത്ത ‘ജയ് ഹോ’ ഗാനത്തെ കുറിച്ചുള്ള വിവാദത്തില്‍ പ്രതികരിച്ച് ഗായകന്‍ സുഖ്‌വിന്ദര്‍ സിങ്. ‘ജയ് ഹോ’ ഗാനം റഹ്‌മാന്റേത് അല്ലായിരുന്നെന്നായിരുന്നു സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ ആരോപണം. ഗായകന്‍ സുഖ്‌വിന്ദറിന്റെ പാട്ട് റഹ്‌മാന്‍ സ്വന്തമാക്കിയതെന്നായിരുന്നു ആര്‍ജിവിയുടെ ആരോപണം.

രാം ഗോപാല്‍ വര്‍മയുടെ ആരോപണം തള്ളിയിരിക്കുകയാണ് ഗായകന്‍. എന്നാല്‍ ഇത് സത്യം അല്ലെന്നും ജയ് ഹോ റഹ്‌മാന്റെ സൃഷ്ടി തന്നെയാണെന്നും സുഖ്‌വിന്ദര്‍ വ്യക്തമാക്കി. എആര്‍ റഹ്‌മാനാണ് പാട്ട് ചിട്ടപ്പെടുത്തിയത്. ഞാന്‍ പാടുക മാത്രമാണ് ചെയ്തതെന്നും സുഖ് വിന്ദര്‍ പറയുന്നു. രാം ഗോപാല്‍ വര്‍മ ചെറിയ സെലിബ്രിറ്റിയല്ല. അദ്ദേഹത്തിന് തെറ്റായ വിവരം ലഭിച്ചതായിരിക്കാം. ഗുല്‍സര്‍ സാഹബാണ് പാട്ട് എഴുതിയത്. റഹ്‌മാന് താന്‍ പാടിയത് ഇഷ്ടപ്പെടുകയും ചെയ്‌തെന്നും അദ്ദേഹം പറയുന്നു.

ആ സംഭവത്തിനെ കുറിച്ച് സുഖ് വിന്ദര്‍ പറയുന്നതിങ്ങനെ, ജുഹുവിലെ തന്റെ സ്റ്റുഡിയോയിലാണ് പാട്ട് കംബോസ് ചെയ്തത്. സംവിധായകന്‍ സുഭാഷ് ഘയിനെ പാട്ട് കേള്‍പ്പിച്ചു. ആ സമയത്ത് ഞാന്‍ പാട്ട് പാടിയിരുന്നില്ല. അദ്ദേഹത്തിന് പാട്ട് ഇഷ്ടപ്പൈട്ടെങ്കിലും തിരക്കഥയ്ക്ക് ചേരില്ല എന്നാണ് പറഞ്ഞത്. മാറ്റം വരുത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടു. എന്നിട്ട് അദ്ദേഹം പോയി. റഹ്‌മാനും പോയി. തനിക്ക് വിഷമമായി.

ഗുല്‍സര്‍ സാഹിബിനോട് 15 മിനിറ്റ് ഇരിക്കാന്‍ പറഞ്ഞു. എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. അത്ര മനോഹരമായി എഴുതിയതിനാല്‍ ഞാന്‍ പാടിനോക്കാം എന്ന് പറഞ്ഞു. ഞാന്‍ പാടിയത് റഹ്‌മാന്‍ സാബിന് അയച്ചുകൊടുത്തു. സ്ലംഡോഗ് ബില്യനേയര്‍ സിനിമയുടെ സംവിധായകന്‍ ഡാനി ബോയിലിനെ റഹ്‌മാന്‍ അത് കേള്‍പ്പിച്ചു. സുഭാഷ് ജിയോട് പറഞ്ഞ വാക്ക് റഹ്‌മാന്‍ പാലിച്ചു. യുവരാജിനുവേണ്ടി മറ്റൊരു പാട്ട് ഒരുക്കി നല്‍കുകയായിരുന്നെന്ന് സുഖ്‌വിന്ദര്‍ പറയുന്നു.

‘ജയ് ഹോ’ യഥാര്‍ത്ഥത്തില്‍ ഗായകന്‍ സുഖ്വിന്ദര്‍ സിങ് ആണ് ചിട്ടപ്പെടുത്തിയത് എന്നാണ് രാം ഗോപാല്‍ വര്‍മയുടെ ആരോപണം. ഫിലിം കമ്പനി എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആര്‍ജിവിയുടെ ആരോപണം. സംവിധായകന്‍ തിരക്കുകൂട്ടിയപ്പോഴാണ് പാട്ട് ചെയ്യാന്‍ സുഖ്വിന്ദറിനെ ഏല്‍പ്പിച്ചത്. അങ്ങനെയാണ് ജയ് ഹോ ഉണ്ടായത്. ഈ സമയത്ത് റഹ്‌മാന്‍ ലണ്ടനിലായിരുന്നെന്നും രാം ഗോപാല്‍ വര്‍മ ആരോപിച്ചിരുന്നു.

Anu