വിവാദങ്ങള്‍ക്ക് ഒരു കുറവുമില്ലാത്ത ഇൻഡസ്ട്രിയാണ് തമിഴ് സിനിമാ ലോകം. ഈ അടുത്തകാലത്തായി തമിഴ് സിനിമ രംഗത്തെ പിടിച്ചുകുലുക്കിയ വിവാദം പരുത്തിവീരന്‍ സിനിമയുമായി ബന്ധപ്പെട്ടാണ്. കാര്‍ത്തിയെ തമിഴ് സിനിമ ലോകത്തേക്ക് പരിചയപ്പെടുത്തിയ ചിത്രമായിരുന്നു പരുത്തിവീരന്‍. ചിത്രത്തിന്റെ സംവിധായാകൻ അമീര്‍ സുല്‍ത്താനാണ്. അക്കാലത്ത് വലിയ സാമ്പത്തിക വിജയം നേടിയ ചിത്രം അതിനൊപ്പം തന്നെ നിരൂപക പ്രശംസയും നേടിയിരുന്നു. ദേശീയ അവാര്‍ഡും ചിത്രം കരസ്ഥമാക്കിയിട്ടുണ്ട്. . എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ ചിത്രത്തിന്‍റെ പേരില്‍ തമിഴിലെ മുന്‍നിര നിര്‍മ്മാതാവും സൂര്യയുടെയും കാർത്തിയുടെയും ബന്ധുവുമായ കെഇ ജ്ഞാനവേലിന്‍റെ ചില പ്രസ്താവനകളാണ് വിവാദമായി മാറിയിരിക്കുന്നത്. ഗ്രീന്‍ സ്റ്റുഡിയോ എന്ന പ്രൊഡക്ഷന്‍ കമ്പനി മേധാവിയാണ് കെഇ ജ്ഞാനവേല്‍.പരുത്തിവീരൻ എന്ന ചിത്രത്തിന്റെ നിർമാണത്തിനിടെ സംവിധായകൻ അമീർ സുൽത്താൻ തട്ടിപ്പ് നടത്തിയെന്നായിരുന്നു നിർമാതാവ് കെഇ ജ്ഞാനവേൽ രാജ ആരോപിച്ചത്. ജ്ഞാനവേലിന്‍റെ ആരോപണം തമിഴ് സിനിമ ലോകത്ത് വന്‍ വിവാദമായി മാറി . ആമീറിനെ പിന്തുണച്ച് സംവിധായകരുടെ വലിയ നിര തന്നെ എത്തി.
അതിന് പിന്നാലെ ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആമീര്‍ തന്‍റെ ഭാഗം വ്യക്തമാക്കി. പരുത്തി വീരനില്‍ തുടങ്ങിയ പ്രശ്നങ്ങളാണ്. തന്നെ ഈ ചടങ്ങിന് ക്ഷണിച്ചിരുന്നില്ല. പരുത്തിവീരന്‍ കാര്‍ത്തിയുടെ അടുത്ത സുഹൃത്തായ കെഇ ജ്ഞാനവേല്‍ രാജയാണ് നിര്‍മ്മിച്ചത്. എന്നാല്‍ ഇടയ്ക്ക് അയാള്‍ പിന്‍മാറി. ഒടുക്കം കടം വാങ്ങിയും മറ്റുമാണ് ചിത്രം പൂര്‍ത്തിയാക്കിയത്. എന്നാല്‍ പടം പൂര്‍ത്തിയായപ്പോള്‍ കെഇ ജ്ഞാനവേല്‍ വീണ്ടും എത്തി. ചിത്രത്തിന്‍റെ ലാഭം മൊത്തം സ്വന്തമാക്കി. തന്നെയും കുടുംബത്തെയും പെരുവഴിയിലാക്കി. തനിക്കൊന്നും തന്നില്ല. അതിന്‍റെ കേസ് നടക്കുന്നുണ്ട്- ആമീര്‍ പറഞ്ഞു.എന്നാല്‍ ഉടന്‍ ഇതിന് മറുപടിയുമായി കെഇ ജ്ഞാനവേല്‍ രാജ രംഗത്ത് എത്തി. പരുത്തിവീരന്‍ സമയത്ത് ആമീര്‍ സാമ്പത്തിക തിരിമറി നടത്തിയെന്നാണ് നിര്‍മ്മാതാവ് ആരോപിച്ചത്. സിനിമയുടെ ആദ്യ ബജറ്റ് 2 കോടി 75 ലക്ഷം ആയിരുന്നു, എന്നാൽ സിനിമയുടെ ബഡ്ജറ്റ് 4 കോടി 85 ലക്ഷം ആയിമാറിയെന്നും പണം അമീർ ദുരുപയോഗം ചെയ്യുകയായിരുന്നെന്നുമായിരുന്നു ജ്ഞാനവേലിന്റെ ആരോപണം. ചിത്രം ആറ് മാസത്തിനുള്ളിൽ ചെയ്യാമെന്നായിരുന്നു അമീർ സുൽത്താൻ പറഞ്ഞതെന്നും എന്നാൽ രണ്ട് വർഷത്തോളമെടുത്താണ് ചിത്രം പൂർത്തീകരിച്ചതെന്നും ജ്ഞാനവേൽ ആരോപിച്ചു.
എന്നാല്‍ ജ്ഞാനവേൽ ഇത്രയും പറഞ്ഞതോടെ സംവിധായ സമൂഹത്തിലെ പലരും രംഗത്ത് ഇറങ്ങി. ജ്ഞാനവേലിന് പരോക്ഷമായി മറുപടി നല്‍കിയ സുധ കൊങ്കര ആമീറിന്‍റെ കഥാപാത്രം തന്നെയും സ്വധീനിച്ചെന്ന് പറഞ്ഞു. സംവിധായകന്‍ ശശികുമാറും, സമുദ്രകനിയും ശക്തമായ വാക്കുകളുമായി ആമീറിന് പിന്തുണ നല്‍കി. കാര്‍ത്തിയും സൂര്യയും പ്രതികരിക്കണം എന്ന് അവര്‍ പറഞ്ഞു. ഭാരതി രാജ ശക്തമായി പ്രതികരിച്ചു. വെട്രിമാരന്‍ വടിവാസലില്‍ ആമീര്‍ പ്രധാന വേഷത്തില്‍ ഉണ്ടാകും എന്ന് ഒരിക്കല്‍ കൂടി ഉറപ്പിച്ചു പറഞ്ഞു.എന്നാല്‍ വിവാദത്തിന്‍റെയെല്ലാം ആണിക്കല്ലായ പരുത്തിവീരനിലെ നായകന്‍ കാര്‍ത്തി ഒരു പ്രതികരണവും നടത്തിയില്ല. വിവാദത്തില്‍ അവിടെ ഇവിടെ പേര് കേട്ട സൂര്യയും ഇതുവരെ ഒന്നും പറഞ്ഞില്ല. പല സമൂഹ്യ വിഷയങ്ങളിലും പ്രസ്താവന നടത്താറുള്ള സൂര്യയുടെ പിതാവ് ശിവകുമാറും ഇതുവരെ നിശബ്ദനാണ്. സംവിധായകൻ കരു പളനിയപ്പന്‍ പറയുന്നത് അനുസരിച്ച് സിനിമാലോകത്ത് ഒരു രാജപഥം സ്ഥാപിച്ച ശിവകുമാർ, സംവിധായകൻ ആമിറിന് തിരികെ നൽകിയത് 18 വർഷത്തെ മാനസിക പിരിമുറുക്കമാണ്. സംവിധായകൻ അമീറിനോട് പരസ്യമായി മാപ്പ് പറയാൻ ജ്ഞാനവേലിനോട് ശിവകുമാർ പറയണമെന്നാണ് ഇദ്ദേഹം പറയുന്നത്. സൂര്യ കുടുംബത്തിന്‍റെ നിശബ്ദതയില്‍ വലിയ അമര്‍ഷം തമിഴകത്ത് ഉയരുന്നുണ്ട്.