അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

Follow Us :

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഹാജരാകാത്ത കാലയളവടക്കം ഉൾപ്പെടുത്തിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. അടുത്ത 15 ദിവസത്തിനകം ഇവരെ സർവീസിൽ നിന്ന് പിരിച്ചുവിടുമെന്ന് ആരോ​ഗ്യ വകുപ്പ് വ്യക്തമാക്കി. 2023 ഒക്ടോബർ വരെ ജോലിക്ക് ഹാജരാക്കത്തവരുടെ പട്ടികയാണ് പുറത്തുവിട്ടത്.

ആരോ​ഗ്യവകുപ്പിൽ ഡോക്ടർമാരുൾപ്പെടെ ഏകദേശം 2000ത്തോളം ജീവനക്കാർ ഇങ്ങനെ അനധികൃതമായി ജോലിക്ക് ഹാജരാകുന്നില്ലെന്നാണ് കണക്കുകൾ. ഡോക്ടർ ഇതര ജീവനക്കാർക്കെതിരെയും ഉടൻ തന്നെ നടപടികൾ വരും. ആരോ​ഗ്യ ഡയറക്ടേറ്റിന് കീഴിലെ 385 ഡോക്ടർമാരുൾപ്പെടെ 432 ജീവനക്കാരെ സർക്കാർ നേരത്തെ പിരിച്ചുവിട്ടിരുന്നു. അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ഡോക്ടർമാർ ഒരുമാസത്തിനകം സർവീസിൽ കയറണമെന്ന് മുന്നറിയിപ്പിച്ച ശേഷവും ഹാജരാകാത്തതിനാലാണ് നടപടി സ്വീകരിച്ചത്.

പട്ടികയിലുള്ള മിക്ക ഡോക്ടർമാരും ഉയർന്ന ശമ്പളത്തിൽ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവരോ വിദേശത്ത് പോയവരോ ആണെന്നാണ് വിവരങ്ങൾ. ഇവർ വിരമിക്കുന്നതിന് തൊട്ടുമുമ്പെത്തി ജോലിയിൽ പ്രവേശിച്ച് പെൻഷൻ അടക്കമുള്ള ആനുകൂല്യം നേടിയെടുക്കുന്ന പ്രവണത തടയുക എന്ന ലക്ഷ്യത്തോടെയാണ് ആരോ​ഗയ വകുപ്പ് നടപടികൾ തുടങ്ങിയത്.