നിനക്ക് ചേരുന്നത് പഴയ മീൻകച്ചവടം തന്നെ പരിഹാസങ്ങള്‍ക്ക് ചുട്ടമറുപടിയുമായി ഹനാൻ

ഹനാനെ അറിയാത്ത മലയാളികളുണ്ടാകില്ല. ജീവിക്കുന്നതിന് വേണ്ടി സ്കൂൾ യൂണിഫോമിൽ മീൻ വിൽപ്പന നടത്തി മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയയായ വിദ്യാർത്ഥിയായിരുന്നു ഹനാന്‍. മീന്‍ വില്‍ക്കുന്ന ഹനാന്റെ ചിത്രം നിമിഷ നേരം കൊണ്ട് വൈറലാവുകയും മുഖ്യമന്ത്രി ഉള്‍പ്പെടെ നിരവധിയാളുകള്‍ അഭിനന്ദന പ്രവാഹവുമായി മുന്നോട്ട് വന്നു. ഇടക്ക് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റെങ്കിലും  അത്ഭുതപൂർണ്ണമായ തിരിച്ച് വരവ് നടത്താനും ഹനാന് സാധിച്ചു. ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വന്ന പ്രതിസന്ധികളോട് ഒറ്റയാള്‍ പോരാട്ടം നടത്തിയ ഹനാൻ എന്ന പെൺകുട്ടി ഒരുകാലത്ത് വാ‌ര്‍ത്തകളില്‍ നിറഞ്ഞു നിന്ന താരമായിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ വൈല്‍ഡ് കാർഡ് എന്‍ട്രിയായി ഹനാൻ എത്തിയിരുന്നുവെങ്കിലും ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വളരെ പെട്ടെന്ന് തന്നെ ഷോയിൽ നിന്ന് പുറത്ത് പോവേണ്ടി വന്നു. നിലവില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ സജീവമാണ് താരം. ഇതോടൊപ്പം ഇപ്പോഴും താരത്തിനെതിരെ ഒരു വിഭാഗം വിമർശനം നടത്തുന്നതും തുടരുന്നു. ഈ സാഹചര്യത്തില്‍ ഇവർക്കെല്ലാം മറുപടി നല്‍കിയിരിക്കുകയാണ് ഹനാന്‍ ഇപ്പോള്‍ സ‌ര്‍ക്കാരിന്റെ ദത്തുപുത്രി എന്നതടക്കമുള്ള പരിഹാസമാണ് ഹനാന് നേരിടേണ്ടി വന്നത്. എന്നാല്‍ ഇപ്പോഴിതാ അത്തരം പരിഹാസങ്ങള്‍ക്ക് ചുട്ടമറുപടിയുമായി ഹനാൻ തന്നെ  രംഗത്തെത്തിയിരിക്കുകയാണ്. തന്റെ സോഷ്യല്‍ മീഡിയ അകൗണ്ടില്‍ പങ്കുവച്ച കുറിപ്പിലാണ് ഹനാൻ തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്.

എന്റെ പ്രവര്‍ത്തനങ്ങള്‍ ഇഷ്ടമായി മുഖ്യമന്ത്രി ഒരു അവാര്‍ഡ് തന്നു എന്നതല്ലാതെ മറ്റൊരു ജീവിത ചെലവും ഞാൻ സര്‍ക്കാരില്‍ നിന്ന് സ്വീകരിച്ചിട്ടില്ലെന്ന് ഹനാൻ പറയുന്നു. വ്ലോഗ് ചെയ്തും നിരവധി കമ്പനികള്‍ക്ക് പരസ്യങ്ങള്‍ ചെയ്തും ട്രേഡിംഗ് വഴിയും കിട്ടുന്ന വരുമാനത്തില്‍ സ്വന്തം കാലില്‍ നിന്ന് അന്തസായി തന്നെയാണ് ഞാൻ ജീവിക്കുന്നത്. ഇപ്പോഴും വാടക വീട്ടില്‍ ആണ്. സഹായം തരാം എന്ന് പറഞ്ഞ വീട് പോലും ഞാൻ വാങ്ങിയിട്ടില്ല. സര്‍ക്കാര്‍ ചെലവില്‍ ദത്ത് പുത്രി സുഖിക്കുന്നു എന്ന് വിലയിരുത്തുന്നതിന് മുമ്പ് ദയവ് ചെയ്തു അതിന്റെ സത്യാവസ്ഥ ഒരു വിവരാവകാശം എഴുതി ചൊദിക്കൂ എല്ലാവരും. ഇങ്ങനെയാണ് ഹനാന്റെ ഫെയ്‌സ്‌ബുക്ക് കുറിപ്പിന്റെ പൂ‌ര്‍ണരൂപം. നീ ചിരിക്കരുത് നിന്റെ ചിരി ഭംഗി ഇല്ല എന്ന് പറയുന്നു ഒരു വിഭാഗം. എങ്ങനെ എങ്കിലും പച്ച പിടിച്ചു മുന്നോട്ടു പോകാൻ ശ്രമിക്കുമ്പോള്‍ നിനക്ക് ചേരുന്നത് പഴയ ജോലിയാണ്. വന്ന വഴി ഒന്നു തിരിഞ്ഞ് നടക്കുന്നത് നല്ലതാണ് എന്ന് ഉപദേശിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു വിഭാഗം. മരമോന്തയാണ് നിന്നെ ആര്‍ക്കും കണ്ടൂടാ, നിന്റെ ശബ്ദം അലോസരം ഇങ്ങനെ എത്ര മാത്രം കുത്ത് വാക്കുകള്‍ സഹിക്കേണ്ടി വരുന്നു ഞാൻ ഇപ്പോഴും. ഒന്ന് മനസ്സ് തുറന്നു ചിരിക്കാൻ ഉള്ള എന്റെ അവകാശത്തെ പോലും നിഷേധിക്കുന്നു. ആര്‍ക്കും ഉപദ്രവം ഇല്ലാതെ സന്തോഷമായി ജീവിതം മുന്നോട്ട് പോകുന്നു. ആരോടും കൈ നീട്ടി അല്ല. അഥവാ എന്തെങ്കിലും ബുദ്ധിമുട്ട് വന്നാല്‍ തന്നെ നോക്കാൻ വീട്ടില്‍ ഒരു അനിയൻ കുട്ടൻ ഉണ്ട്. ചില സുഹൃത്തുക്കളും ഉണ്ട്. എന്നെ ഇങ്ങനെ ഇട്ട് ചൂഷണം ചെയ്യരുത്. സഹിക്കുന്നതിന് ഒരു പരിധി ഉണ്ട്. അഞ്ച് വര്‍ഷം മുമ്പ് കഷ്ടപ്പെട്ട കാലത്ത് പിടിച്ചു നില്‍ക്കാൻ മീൻ വിറ്റു ഉപജീവനം കണ്ടെത്തി എന്ന് കരുതി പഴയതിലും മെച്ചപ്പെട്ട ജോലിയും നല്ല ജീവിത സാഹചര്യവും കണ്ടെത്തിയതില്‍ എന്തെങ്കിലും തെറ്റുണ്ടോ. എന്നാണ് ഹനാൻ ചോദിക്കുന്നത്. ഇത്തരത്തിലുള്ള അനുഭവങ്ങൾ ഒരാൾക്കു മാത്രമായി സംഭവിക്കുന്ന ഒന്നല്ല. മാനസികമായി മറ്റുള്ളവരെ തളർത്താൻ മുന്നിട്ടിറങ്ങുന്ന പല ആൾക്കാരും സോഷ്യൽ മീഡിയയിലൂടെ ഇതിനു മുൻപും പലരെയും ഇത്തരത്തിൽ അപകീർത്തിപ്പെടുത്തും വിധമുള്ള പരാമർശങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അതിനെതിരെ പ്രതികരിക്കാൻ എല്ലാവരും തയാറാകാറില്ല എങ്കിലും ചിലരെങ്കിലും അത്തരത്തിലുള്ള വ്യാജ പരാമർശങ്ങളെ നേരിടാറും ഉണ്ട്.

Sreekumar R