മമ്മൂട്ടിക്കും മോഹൻലാലിനും അതൊന്നും ചെയ്യാൻ പറ്റില്ല ; പക്ഷേ ഈ നടന് പറ്റും 

മലയാള സിനിമയിലെ രണ്ട് വന്മരങ്ങൾ തന്നെയാണ് മമ്മൂട്ടിയും മോഹൻലാലും. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി മലയാള സിനിമയുടെ നെടുംതൂണായി നില കൊള്ളുകയാണ് ഇരുവരും. ഇതിനിടെ നിരവധി പേർ വന്നുപോയെങ്കിലും ഇവരുടെ താരസിംഹാസനത്തിന് ഒരു ഇളക്കവും തട്ടിയിട്ടില്ല എന്നതാണ് വാസ്തവം. പ്രതിഭ കൊണ്ടും സൗന്ദര്യം കൊണ്ടുമെല്ലാം ഇന്നും പ്രേക്ഷകരെ വിസ്‍മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് രണ്ടു പേരും. തലമുറ വ്യത്യാസമില്ലാതെ ഇന്നും മമ്മൂട്ടിയെയും മോഹൻലാലിനെയും ആഘോഷിക്കുകയാണ് മലയാളികൾ. സിനിമയ്ക്ക് പുറത്തുള്ളവർ മാത്രമല്ല അകത്തുള്ള താരങ്ങൾ ഉൾപ്പടെയുള്ളവരും ഇവരുടെ വലിയ ആരാധകരാണ്. അക്കൂട്ടത്തിൽ ഒരാളാണ് നടൻ ജയറാം. മമ്മൂട്ടിയും മോഹൻലാലും സൂപ്പർ താരങ്ങളായി പേരെടുക്കുന്ന കാലത്ത് മലയാള സിനിമയിൽ ചുവടുറപ്പിച്ച താരങ്ങളിൽ ഒരാളാണ് ജയറാം. അവർ അരങ്ങു വാഴുമ്പോൾ തന്നെ തന്റേതായ സ്വന്തമായൊരു ഇടം കണ്ടെത്താൻ ജയറാമിന് സാധിച്ചു. കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട നായകനായി മാറി. ഇപ്പോഴിതാ ജയറാമിന്റെ പഴയൊരു അഭിമുഖത്തിൽ നിന്നുള്ള ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ്. മനോരമ ചാനലിലെ നേരെ ചൊവ്വേ എന്ന പരിപാടിയിൽ മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ച് സംസാരിക്കുന്ന ഭാഗങ്ങളാണ് ശ്രദ്ധ നേടുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും ഉള്ളപ്പോള്‍ എന്തിനാണ് ജയറാം? എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകുകയാണ് നടൻ. തന്റെ പ്രത്യേകതകൾ ഓരോന്ന് എണ്ണിയെണ്ണിയാണ് ജയറാമിന്റെ മറുപടി. എനിക്ക് ആറടി പൊക്കമുണ്ട്. മമ്മൂട്ടി അഞ്ചേ പതിനൊന്ന്, ലാല്‍ അഞ്ചേ പത്ത്. എനിക്ക് രണ്ട് മണിക്കൂര്‍ ഇപ്പോഴും സ്‌റ്റേജില്‍ നിന്ന് മിമിക്രി ചെയ്യാൻ പറ്റും. ഇവര്‍ രണ്ടു പേരും തലകുത്തി നിന്നാൽ പോലും അത് ചെയ്യാന്‍ പറ്റില്ല. രണ്ടര മണിക്കൂര്‍ ഞാന്‍ നിന്ന് പഞ്ചാരിമേളം കൊട്ടാം. ഇവര്‍ക്ക് രണ്ടു പേര്‍ക്കും അത് ചിന്തിക്കാനേ പറ്റില്ല. അങ്ങനെയുള്ള കുറേ കാര്യങ്ങള്‍ ഞാന്‍ ചെയ്യും. പക്ഷെ ഇവര്‍ക്ക് രണ്ടു പേര്‍ക്കും എന്നേക്കാള്‍ കൂടുതല്‍ ഉണ്ടെന്ന് കരുതുന്ന ഗുണം, രണ്ട് പേര്‍ക്കും എന്നേക്കാള്‍ നന്നായി അഭിനയിക്കാന്‍ അറിയാം എന്നതാണ് എന്നും ജയറാം പറയുന്നു. മമ്മൂട്ടിയും മോഹന്‍ലാലും നിറഞ്ഞു നില്‍ക്കുന്ന കാലഘട്ടത്തിലേക്ക് ഞാന്‍ വന്നു കയറി പെട്ടല്ലോ എന്നെപ്പോഴെങ്കിലു തോന്നിയിട്ടുണ്ടോ എന്നായിരുന്നു അടുത്ത ചോദ്യം.

‘അഭിമാനമായിട്ടാണ് തോന്നിയിട്ടുള്ളത്’ എന്നായിരുന്നു ജയറാമിന്റെ തെല്ലും ആലോചിക്കാതെയുള്ള മറുപടി.നമ്മള്‍ തന്നെ സ്‌ക്രീനില്‍ കണ്ടിട്ടുള്ള മമ്മൂട്ടിയും മോഹന്‍ലാലും നില്‍ക്കുന്ന കാലത്ത്, സിനിമയില്‍ അഭിനയിക്കണം എന്ന മോഹം മനസിലുണ്ടായിരുന്ന കാലത്ത്, പത്മരാജന്‍ സാറിനെപ്പോലെ അന്നത്തെ ഏറ്റവും പ്രശസ്തനായിട്ടുള്ള സംവിധായകന്റെ സിനിമയില്‍ രണ്ട് കഥാപാത്രങ്ങള്‍ ചെയത്, ഇവരൊക്കെയുള്ള കാലത്ത് നായകനായി തുടങ്ങാന്‍ സാധിച്ചുവെന്നത് എനിക്ക് എന്നും ഒരു ക്രെഡിറ്റ് ആയിട്ട് പറയാന്‍ സാധിക്കുന്ന കാര്യമാണ്’, ജയറാം പറഞ്ഞു.മലയാള സിനിമയിലെ ഏറ്റവും നല്ല ബിസിനസ്മാൻ ആരാണെന്നായിരുന്നു അവതാരകന്റെ അടുത്ത ചോദ്യം. മമ്മൂട്ടി എന്നാണ് ജയറാം പറഞ്ഞത്. ‘ഇന്ന് വൈകുന്നേരം ഒരു പരിപാടിക്ക് പോവുകയാണെങ്കിൽ രാവിലെ തൊട്ട് എങ്ങനെയാണു അവിടെ പോകേണ്ടത്, എന്ത് ഡ്രസ് ഇടും, അവിടെ ചെന്നാൽ എന്ത് ചെയ്യും എന്ന് തുടങ്ങി എല്ലാ കാര്യങ്ങളെ കുറിച്ചും അദ്ദേഹം ചിന്തിക്കും’, ‘യാതൊരു ഉപദ്രവവുമില്ലാത്ത ചെറിയ ഒരു നടൻ വന്നാൽ പോലും അയാൾ ചെയ്യുന്ന സിനിമയെ കുറിച്ചും കഥയെ കുറിച്ചുമൊക്കെ അദ്ദേഹം അന്വേഷിക്കും’, എന്നും ജയറാം പറയുന്നു. ജയറാമിന്റെ സാന്ത്യസന്ധമായ മറുപടികൾക്ക് ആരാധകർ കയ്യടിക്കുന്നുണ്ട്.