സീരിയലുകളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരിയാണ് അമൃത നായര്‍. കുടുംബവിളക്ക് എന്ന ഹിറ്റ് പരമ്പരയിലെ ശീതള്‍ എന്ന കഥാപാത്രത്തിലൂടെയാണ് താരം ശ്രദ്ധ നേടുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃത താൻ നേരിട്ട ഒരു അപമാനത്തെ കുറിച്ചാണ് ഇപ്പോൾ തുറന്ന് പറയുന്നത്. പഠിച്ച സ്കൂളില്‍ നിന്നും നേരിട്ട ദുരനുഭവം ഏറെ വേദനിപ്പിച്ചുവെന്ന് അമൃത പറയുന്നത്.
”ബഹുമതി, പരിഗണന അതുമല്ലെങ്കില്‍ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ വില നല്‍കുക. എപ്പോഴാണ് ഒരു വ്യക്തിക്ക് ഇതൊക്കെ ഉണ്ടാവുന്നത്. അവന് അല്ലെങ്കില്‍ അവള്, അവരുടെ കര്‍മ്മ പാതയില്‍ വിജയിക്കുമ്പോള്‍ എന്നാണ് എന്റെ വിശ്വാസം… ഞാന്‍ എന്ന വ്യക്തി ഒത്തിരി ഉയരങ്ങളില്‍ ഒന്നും എത്തിയിട്ടില്ല എന്നിരുന്നാലും, ഞാന്‍ ജോലി ചെയ്യുന്ന മേഖലയിലൂടെ കുറച്ച് പേര്‍ക്കെങ്കിലും എന്നെ അറിയാമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു അഭിനേത്രി എന്ന നിലയിലും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ എന്ന നിലയിലും എന്നെ ഇഷ്ടപ്പെടുന്നവര്‍ ആ നിലയില്‍ എന്നെ അവരുടെ കൂടെ ചേര്‍ത്ത് നിര്‍ത്തുന്നുണ്ട്. പക്ഷേ, ആ ഒരു സ്നേഹവും പരിഗണനയും പോലും എന്റെ ജന്മനാട്ടില് നിന്നും എനിക്ക് കിട്ടിയില്ല എന്ന് ഓര്‍ക്കുമ്പോഴാണ് എനിക്കേറെ വിഷമം.
ഞാന്‍ പഠിച്ച എന്റെ സ്വന്തം സ്കൂളിന്റെ ശതാബ്തി ആഘോഷത്തില്‍ എന്നെ അതിഥിയായി വിളിച്ചപ്പോ ശരിക്കും എനിക്ക് സന്തോഷവും അഭിമാനവും ആണ് ഉണ്ടായത്. ആ ചടങ്ങില്‍ പങ്കെടുക്കാനായി ഞാനെന്റെ എല്ലാ ആവശ്യങ്ങളും മാറ്റി വെച്ച്, എന്തിനേറെ എനിക്ക് വരുമാനം കിട്ടുന്ന എന്റെ ഷൂട്ട് വരെ ഒഴിവാക്കി, പോകാന്‍ കാത്തിരുന്നപ്പോഴാണ് നിസാരമായി തലേന്ന് രാത്രി എന്നെ ആ ഫങ്ഷനില്‍ നിന്നും മാറ്റിയ വിവരം അവിടുത്തെ ഒരു സംഘടകന്‍ വിളിച്ചു പറയുന്നത്.. അതിനു അവര്‍ പറഞ്ഞ കാരണമാണ് എന്നെ ഏറെ വിഷമിപ്പിച്ചത് ”മന്ത്രിയുടെ കൂടെ വേദിയില്‍ ഇരിക്കാനുള്ള യോഗ്യത ”എനിക്കില്ലെന്നായിരുന്നു ആ കാരണം.
സ്വന്തം നാട്ടില്‍ പോലും പരിഗണിക്കപെടാനുള്ള ഭാഗ്യം എനിക്ക് നിഷേധിച്ച ആ നല്ല മനസ്സുകള്‍ ആരൊക്കെയാണെന്നും അറിയാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷം. ഒരു ജനപ്രതിനിധിയുടെ കൂടെ വേദിയില്‍, അതെ നാട്ടില്‍ നിന്നും വളര്‍ന്ന് വരുന്ന ഒരു കലാകാരി ഇരുന്നാല്‍ എന്താണ് കുറച്ചിലെന്ന് എനിക്ക് മനസ്സിലാവുന്നില്ല. എല്ലാ വിഷമങ്ങളും നെഞ്ചില്‍ ഒതുക്കി മുന്നോട്ട് പോകുന്നത് തന്നെയാണ് എന്റെ ശീലം. എന്നാലും ഈ സംഭവം എല്ലാരുമായും പങ്കുവെക്കണമെന്ന് എനിക്ക് തോന്നി, കാരണം.. പുകഴ്താന്‍ കഴിഞ്ഞില്ലെങ്കിലും നാം ആരെയും ഇകഴ്ത്താന്‍ ശ്രമിക്കരുത്.
പ്രത്യേകിച്ച് കുട്ടികള്‍ക്ക് നന്മയും നേരും നല്ല ശീലങ്ങളും പകര്‍ന്നു കൊടുക്കുന്ന എന്റെ വിദ്യാലയം ഈ ശതാബ്തി നിറവില്‍ നില്ക്കുമ്പോൾ…” – അമൃത പറഞ്ഞു. കണ്ണീരോടെ, ഒഴിവാക്കപ്പെട്ട ഈ എളിയ കലാകാരിയുടെ ആശംസകള്‍ എന്ന് പറഞ്ഞാണ് അമൃത പോസ്റ്റ് അവസാനിപ്പിക്കുന്നത്. നിരവധി പേരാണ് താരത്തെ പിന്തുണച്ച് എത്തുന്നത്.