ഇതെല്ലം നടക്കുന്നുണ്ടെങ്കിലും തന്റെ മനസ്സിൽ ദുഖമാണ്, ശോഭന

റിലീസ് ചെയ്ത് വർഷങ്ങൾ പിന്നിട്ടിട്ടും കഥാപാത്രങ്ങളും സന്ദർഭങ്ങളും എന്തിനേറെ പറയുന്നു ഡയലോഗുകൾ വരെ പ്രേക്ഷകർക്ക് മനപ്പാഠമായ ചില സിനിമകളുണ്ട്. അത്തരത്തിൽ ഒട്ടനവധി സിനിമകൾ മലയാളത്തിലുണ്ട്. അതിൽ പ്രധാനപ്പെട്ട ചിത്രമാണ് മണിച്ചിത്രത്താഴ്. ശോഭന എന്ന അഭിനേത്രിയുടെ അവിസ്മരണീയ പ്രകടനമാണ് ചിത്രത്തിൽ പ്രേക്ഷകർ കണ്ടത്. നാഗവല്ലി എന്ന കഥാപാത്രത്തെ മറക്കാൻ പ്രേക്ഷകർക്ക് കഴിഞ്ഞിട്ടില്ല. വർഷങ്ങൾക്കിപ്പുറം മണിച്ചിത്രത്താഴ് റീ റിലീസ് ചെയ്യുകയാണ്. സിനിമയെക്കുറിച്ച് തമിഴ് മീഡിയകളോ‌ട് ശോഭന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. റീ റിലീസ് സമയത്തും തനിക്കൊരു ദുഖമുണ്ടെന്ന് ശോഭന പറയുന്നു. ഇതെല്ലാം നടക്കുന്നുണ്ടെങ്കിലും തനിക്ക് മനസിൽ സങ്കടമാണ്. എല്ലാവരും സന്തോഷത്തിലാണ്. സിനിമ ഭംഗിയായിട്ടുണ്ട്. പക്ഷെ അതിൽ അഭിനയിച്ച പകുതി ആർട്ടിസ്റ്റും മരിച്ചു. ഞങ്ങൾ വളരെ ചെറുപ്പത്തിൽ സിനിമയിലേക്ക് വന്നവരാണ്. കോളേജ് കാലം പോലെ. ഈ സിനിമയിൽ അഭിനയിക്കുമ്പോൾ എനിക്ക് 22 വയസാണ്. ഇവരെല്ലാമായിരുന്നു എന്റെ കോളേജ് മേറ്റ്സും പ്രൊഫസർമാരും. അവരെ കണ്ടാണ് വർക്ക് ചെയ്തത്. അവരിൽ നിന്നാണ് അറിവ് ലഭിച്ചത്. അവർ ഇന്ന് ജീവനോടെയില്ലെന്ന വിഷമം തനിക്കുണ്ടെന്നും ശോഭന വ്യക്തമാക്കി.

മണിച്ചിത്രത്താഴിന്റെ തമിഴ്, കന്നഡ റീമേക്ക് താൻ കണ്ടിട്ടില്ലെന്നും ശോഭന വ്യക്തമാക്കി. ഹിന്ദി റീമേക്ക് ഭൂൽ ഭുലയ്യ കണ്ടിട്ടുണ്ടെന്നും ശോഭന തുറന്ന് പറഞ്ഞു. ഇന്നത്തെ കാലത്ത് കാണുമ്പോൾ പോലും ഔട്ട് ഡേറ്റഡായി തോന്നാത്ത സിനിമയാണ് മണിച്ചിത്രത്താഴ്. കേരളത്തിൽ എല്ലാവരും ഈ സിനിമയിലെ ഡയലോഗ് ഓർക്കുന്നുണ്ടെന്നും ശോഭന ചൂണ്ടിക്കാട്ടി. നേരത്തെയും മണിച്ചിത്രത്താഴിനെക്കുറിച്ച് ശോഭന സംസാരിച്ചിട്ടുണ്ട്. മറ്റ് ഭാഷകളിൽ സിനിമ റീമേക്ക് ചെയ്തതിനെക്കുറിച്ചാണ് നടി സംസാരിച്ചത്. തമിഴ്, ഹിന്ദി, കന്നട, ബംഗാളി തുടങ്ങി നാല് ഭാഷകളിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്. റീമേക്ക് ചെയ്ത ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസ് ഹിറ്റുകളുമായിരുന്നു. എല്ലാ ഭാഷകളിലും അവിടെ പ്രമുഖ നടിമാരെ വെച്ചാണ് റീമേക്ക് ചെയ്തത്. തന്നെ വിളിക്കാത്തതിൽ വിഷമം ഇല്ല. വിളിച്ചാലും വീണ്ടും ഈ സിനിമ ചെയ്യാനിടയില്ലെന്നും ശോഭന വ്യക്തമാക്കി. അതേസമയം മലയാളികൾക്ക് മറക്കാൻ പറ്റാത്ത സിനിമയാണ് മണിച്ചിത്രത്താഴ് എന്ന് തന്നെ പറയാം. സിനിമാ ലോകത്തെ ചരിത്രത്തിൽ തന്നെ ഇടം പിടിച്ച ഈ ക്ലാസിക് സിനിമ മണിച്ചിത്രത്താഴിന് ഇന്നും ആരാധകർ ഏറെയാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായ ഈ ചിത്രത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെ ബി ഗണേഷ് കുമാർ, കുതിരവട്ടം പപ്പു, ശ്രീധർ, കെപിഎസി ലളിത, രുദ്ര, വിനയപ്രസാദ്‌, കുട്ട്യേടത്തി വിലാസിനി തുടങ്ങിയവർ മികച്ച പ്രകടനം കാഴ്ച്ച വെച്ചപ്പോൾ ഗംഗ, നാഗവല്ലി എന്നീ ശക്തമായ സ്ത്രീ കഥാപാത്രങ്ങളായി എത്തി ശോഭന പ്രകടനത്തിൽ സിനിമാ പ്രേമികളെ ഒന്നാകെ അമ്പരപ്പിച്ചിരുന്നു.

നാഗവല്ലിയുടെ മനസ്സിനെ ഇന്നും പുനർവായന ചെയ്യുന്നവർ സോഷ്യൽ മീഡിയയിൽ ഏറെയാണ്. ക്ലാസിക്കൽ ഡാൻസർ കൂടിയായ ശോഭനയുടെ കൈയിൽ നാഗവല്ലി എന്ന കഥാപാത്രം ഭദ്രമായിരുന്നു. മികച്ച നടിക്കുള്ള ദേശീയ അവാർഡ് ശോഭനയ്ക്ക് ആദ്യമായി ലഭിക്കുന്നത് മണിച്ചിത്രത്താഴിലൂടെയാണ്. നാഗവല്ലിയുടെ ഭാവങ്ങൾ ഇന്നും ശോഭനയിൽ അവശേഷിക്കുന്നുണ്ടെന്ന് ആരാധകർ പറയാറുണ്ട്. കരിയറിൽ പിന്നീട് ഇത്രയും ശക്തമായൊരു കഥാപാത്രം ശോഭനയ്ക്ക് പിന്നീട് ലഭിച്ചിട്ടില്ല. സിനിമാ രംഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് ശോഭന. കൽക്കി 2898 എഡിയാണ് അടുത്തിടെ പുറത്തിറങ്ങിയ ശോഭനയുടെ സിനിമ. പ്രഭാസ് നായകനായ തെലുങ്ക് സിനിമയിൽ ശ്രദ്ധേയ വേഷമാണ് ശോഭനയ്ക്ക് ലഭിച്ചത്. മലയാളത്തിൽ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിൽ ശോഭന നായികയായി എത്തുന്നുണ്ട്. വർഷങ്ങൾക്ക് ശേഷം ഇരുവരും ഒരുമിച്ചെത്തുന്ന സിനിമയാണിത്. നടിയെ വീണ്ടും മലയാള സിനിമാ രംഗത്ത് സജീവമായി കാണാൻ ആരാധകർ ആഗ്രഹിക്കുന്നുണ്ട്. ശോഭനയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. മലയാളത്തിൽ വരനെ ആവശ്യമുണ്ട് എന്ന സിനിമയിലാണ് ശോഭനയെ അവസാനം പ്രേക്ഷകർ കണ്ടത്