ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളായിരുന്നു കെആര്‍ വിജയ

തമിഴ്, തലുങ്ക്, മലയാളം, കന്നട, തുടങ്ങി തെന്നിന്ത്യന്‍ സിനിമയാകെ നിറഞ്ഞ് നിന്ന സൂപ്പര്‍ നടിയാണ് കെ.ആര്‍. വിജയ. 1963 ല്‍ സിനിമയിലെത്തിയ നടി ഏകദേശം 60 വര്‍ഷത്തോളമായിട്ടും അഭിനയത്തില്‍ സജീവമാണ്. ഇപ്പോഴിതാ നടിയെ കുറിച്ചുള്ള രസകരമായ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. 500-ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി ഇത് കൂടാതെ ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. എഴുപതുകളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളായിരുന്നു കെആര്‍ വിജയ. കോടികള്‍ പ്രതിഫലം വാങ്ങുന്ന ആദ്യ തമിഴ് നടിയും വിജയയാണ്. 1966 ലാണ് നടി വിവാഹിതയാവുന്നത്. പ്രശസ്ത വ്യവസായിയും നിര്‍മ്മാതാവുമായ സുദര്‍ശന്‍ വേലായുധനാണ് കെ ആര്‍ വിജയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കും ഹേമലത എന്നൊരു മകളുണ്ട്. വിവാഹത്തിന് ശേഷം വിജയ കുറച്ച് കാലത്തേക്ക് അഭിനയം ഉപേക്ഷിച്ചിരുന്നു. സത്യത്തില്‍ ആ സമയത്തും കെആര്‍ വിജയ തിരക്കിലായിരുന്നു, അഭിനയം പോലും മറന്ന് കുടുംബിനിയായി ജീവിക്കുകയായിരുന്നു. ഇടയ്ക്ക് വീണ്ടും സിനിമയില്‍ അഭിനയിക്കാനൊരു അവസരം വന്നപ്പോള്‍ നടി അതിന് സമ്മതിച്ചില്ല. നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങിയാണ് ഒടുവില്‍ വീണ്ടും അഭിനയിക്കാമെന്ന് തീരുമാനിക്കുന്നത്. ഇതിനെ കുറിച്ച് നിര്‍മാതാവ് ചിന്നപ്പ ദേവര്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്.

ദേവര്‍ ഫിലിംസിന്റെ ചിത്രത്തില്‍ സൗക്കാര്‍ ജാനകിയെയും അവരുടെ അനുജത്തി കഥാപാത്രത്തിന് കെആര്‍ വിജയയെയും കാസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചുവെന്നും ഇത് പറയാന്‍ വിജയയുടെ വീട്ടിലേക്ക് പോയി. തുടര്‍ന്ന് കെ.ആര്‍. വിജയയും ഭര്‍ത്താവ് സുദര്‍ശനും തന്നെ സ്വാഗതം ചെയ്ത് വീട്ടിലെ സോഫയില്‍ ഇരുത്തി സംസാരിക്കുകയായിരുന്നു. അവരുടെ വീട്ടിലെ സോഫ വളരെ ഇഷ്ടമായെന്നും അതില്‍ ഇരിക്കുമ്പോള്‍ സുഖം തോന്നിയെന്നും താന്‍ പറഞ്ഞുവെന്നും ദേവർ ചിന്നപ്പ പറയുന്നു. പിന്നീട് തന്റെ സിനിമയില്‍ വിജയ അഭിനയിക്കണമെന്നും പറഞ്ഞെങ്കിലും അവര്‍ നിഷേധിച്ചുവെന്നും താനിപ്പോള്‍ അഭിനയത്തില്‍ നിന്ന് വളരെ അകലെയാണെന്നും ഇനി അഭിനയം വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നുമാണ് നടി പറഞ്ഞതെന്നും വിജയ എന്തായാലും അഭിനയിക്കണമെന്ന് നിര്‍മാതാവ് കണ്ണ് നിറഞ്ഞ് പറഞ്ഞതോടെ ഇത്രയും വലിയ ആള്‍ വന്ന് ചോദിച്ചപ്പോള്‍ എങ്ങനെ നിരസിക്കുമെന്ന് കരുതി വിജയ സമ്മതിച്ചുവെന്നും ഇത് കേട്ട് താന്‍ സന്തോഷത്തോടെ തിരികെ പോരുകയും ചെയ്തുവെന്നും ദേവർ ചിന്നപ്പ പറയുന്നു. താന്‍ തിരികെ ഓഫീസില്‍ എത്തി കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ട്രക്ക് അവിടെ വന്നു. കെ ആര്‍ വിജയയുടെ വീട്ടില്‍ നിന്ന് ഒരു സോഫയുണ്ടെന്ന് പറഞ്ഞുവെന്നും കെ.ആര്‍.വിജയയും ഭര്‍ത്താവ് സുദര്‍ശനും അവിടെയുണ്ടായിരുന്ന അതേ സോഫ തനിക്ക് കൊടുത്ത് വിടുകയായിരുന്നു.

അങ്ങനെ ആ സോഫ തന്റെ ഓഫീസില്‍ വെച്ചുവെന്നും കെ ആര്‍ വിജയയും സുദര്‍ശനും എത്ര ഉദാരമതികളാണെന്ന് ഈ അനുഭവത്തിലൂടെ താന്‍ തിരിച്ചറിഞ്ഞെന്നുമാണ് നിര്‍മാതാവ് വെളിപ്പെടുത്തിയത്. ഈ കഥയാണ് വീണ്ടും ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുന്നത്. അതേമയം ഒരേസമയം മലയാളത്തിലും തെലുങ്കിലും തമിഴിലും നിരവധി വേഷങ്ങളാണ് കെആർ വിജയ കൈകാര്യം ചെയ്തിട്ടുള്ളത്. തെന്നിന്ത്യൻ സിനിമാ ലോകത്ത് ഇന്നും പ്രതിഭയോടെ തിളങ്ങുന്ന മുതിർന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് കെ ആർ വിജയ. നാടകങ്ങളിലൂടെയായിരുന്നു നടിയുടെ അഭിനയരംഗത്തേക്കുള്ള കടന്നുവരവ്. പിന്നീട് സിനിമകളിലേക്കുമെത്തി. നൃത്തനൃത്യ രംഗങ്ങളിൽ അമ്പരപ്പിക്കുന്ന മെയ്വഴക്കത്തോടെയാണ് നടി തൻ്റെ ചുവടുകൾ വെക്കുന്നത്. നൃത്തം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ല എങ്കിലും അതീവസുന്ദരിയായി ഗാനരംഗങ്ങളിൽ അതിമനോഹരമായി ലാസ്യഭാവ ചലനങ്ങൾ പുറത്തെടുക്കാറുള്ള നടി ഇന്നും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. എംജിആര്‍, ശിവാജി ഗണേശന്‍, ജെമിനി ഗണേശന്‍, ജയ്ശങ്കര്‍ തുടങ്ങി തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പവും നടി അഭിനയിച്ചിട്ടുണ്ട്. ഈ കാലയളവില്‍ തന്റേതായൊരു ആരാധകവൃന്ദവും നടി സൃഷ്ടിച്ചെടുത്തു.