നടി എന്നതിനപ്പുറം ഒരു പൊതുപ്രവർത്തക കൂടിയാണ് ഉഷ ഇന്ന്

ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള നടിയാണ് ഉഷ. കഴിഞ്ഞ കുറേ കാലമായി നടിയെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ ഉഷയുടെ പുതിയ ചില വീഡിയോകൽ വൈറലായതിന് പിന്നാലെയാണ് നടി വീണ്ടും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരുന്നത്. ഇപ്പോഴിതാ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് നടി. അഭിനയത്തില്‍ നിന്നും മാറി നിന്നത് എന്തിനായിരുന്നുവേന്നും തിരിച്ച് വരവിനെ കുറിച്ചുമൊക്കെയാണ് നടി പറഞ്ഞത്. ആനീസ് കിച്ചണ്‍ എന്ന പരിപാടിയില്‍ നടി ആനിയ്‌ക്കൊപ്പം പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഉഷ. അഭിനയം വിട്ട് പോയത് എന്തിനായിരുന്നു എന്ന ചോദ്യത്തിന് ഉഷയുടെ മറുപടിയിങ്ങനെയാണ്, താന്‍ കുറേ സിനിമകള്‍ ചെയ്തിട്ടുണ്ട്. പക്ഷേ ഇടയ്ക്കിടെ ചെറിയ ചില ഗ്യാപ്പുകള്‍ വരുമായിരുന്നു. അതിനിടയില്‍ ചില കഥാപാത്രങ്ങള്‍ ഇഷ്ടപ്പെടാതെ വരുമ്പോള്‍ ചെയ്യില്ലയെന്നും ചിലതിലേക്ക് നമ്മളെ വിളിക്കാതിരിക്കുന്ന സാഹചര്യങ്ങളുമൊക്കെ ഉണ്ടായിട്ടുണ്ട് എന്നും അങ്ങനെയാണ് ബ്രേക്കുകള്‍ വരുന്നതെന്നാണ് ഉഷ പറയുന്നത്. മാത്രമല്ല ഇടയ്ക്ക് സീരിയലുകളും സ്റ്റേജ് പ്രോഗ്രാമുകളുമൊക്കെ ചെയ്തിരുന്നുവെന്നും ആ സമയത്താണ് 2009 ല്‍ വാപ്പ മരിക്കുന്നത്. വാപ്പയുടെ മരണത്തിന് ശേഷം തന്റെ രണ്ടാമത്തെ വിവാഹം കഴിഞ്ഞുവെന്നും അതിന് ശേഷം വീണ്ടും നല്ല രീതിയില്‍ സജീവമായി അഭിനയിക്കാന്‍ തീരുമാനിച്ചു.

കൈരളി ടിവിയിലെ റിയാലിറ്റി ഷോ ഒക്കെ ചെയ്യുന്ന സമയത്താണ് സലിം കുമാര്‍ ചേട്ടന്റെ കറുത്ത ജൂതന്‍ തുടങ്ങിയ സിനിമകളിലൊക്കെ അഭിനയിച്ചത്. അങ്ങനെ വീണ്ടും കരിയറില്‍ നന്നായി വന്ന് തുടങ്ങുമ്പോഴാണ് ഉമ്മച്ചിയ്ക്ക് സുഖമില്ലാതെയാവുന്നതെന്നും ഉഷ പറയുന്നു. അങ്ങനെ അഭിനയ ജീവിതത്തില്‍ എപ്പോഴും ഓരോ തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായി കൊണ്ടേയിരുന്നുവെന്നും ആ പ്രശ്നങ്ങള്‍ക്കിടയില്‍ തന്റെ കാര്യങ്ങള്‍ നോക്കാനോ, തനിക്ക് നന്നായി ജീവിക്കാനോ സാധിച്ചില്ലയെന്നും മാത്രമല്ല തനിക്ക് വേണ്ടിയെന്ന് പറഞ്ഞ് താന്‍ മാറി നില്‍ക്കില്ലയെന്നും മറ്റുള്ളവരുടെ കാര്യങ്ങള്‍ക്കാണ് താനെന്നും പ്രധാന്യം കൊടുത്തതെന്നും ഉഷ പറയുന്നു. തന്റെ വീട്ടിലും കുടുംബത്തിലുമുള്ള എല്ലാവരുടെയും കാര്യം നോക്കും. ഒരിക്കലും ഞാന്‍ സെല്‍ഫിഷ് അല്ല. തന്റെ ഫാമിലിയില്‍ ഉള്ളവര്‍ക്ക് പോലും സുഖമില്ലാതെ വന്നാല്‍ ആശുപത്രിയിലടക്കം കൊണ്ട് പോകുന്നത് താനാണെന്നും താനൊരു പൊതുപ്രവര്‍ത്തകയായതിന് കാരണം, അത് കുടുംബത്തില്‍ നിന്ന് തുടങ്ങിയതാണെന്നും ഉഷ പറയുന്നു. ബാലചന്ദ്ര മേനോനാണ് തന്നെ സിനിമയിലേക്ക് കൊണ്ട് വരുന്നതെന്നും തന്റെ വാപ്പയുടെ വലിയ ആഗ്രഹമായിരുന്നു ഞാനൊരു നടിയാകണമെന്നതെന്നും തനിക്ക് വലിയ താത്പര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. വാപ്പയുടെ സുഹൃത്ത് ലത്തീഫിക്ക വഴിയാണ് വിവാഹിതരെ ഇതിലെ എന്ന ബാലചന്ദ്ര മേനോന്‍ സിനിമയിലേക്ക് ആദ്യം ഇന്റര്‍വ്യു ചെയ്യുന്നതെന്നും ഉഷ പറയുന്നുണ്ട്. അതില്‍ ബാലചന്ദ്രമേനോന്റെ ഭാര്യയുടെ റോളായിരുന്നു തനിക്ക് തരാനിരുന്നതെന്നും എന്നാൽ അതിനുള്ള പ്രായമോ ശരീരമോ തനിക്കുണ്ടായിരുന്നില്ല.

നല്ല കഴിവൊക്കെയുണ്ട്, കുറച്ച് കാത്തിരുന്നാല്‍ താന്‍ തന്നെ നിന്നെ പരിചയപ്പെടുത്താമെന്നാണ് അന്ന് ബാലചന്ദ്രമേനോനോൻ പറഞ്ഞതെന്നും അതിന് ശേഷം തനിക്ക് സ്‌കൂള്‍ കലോത്സവത്തില്‍ നാടോടിനൃത്തത്തിന് ഒന്നാം സ്ഥാനം കിട്ടി. ഫോട്ടോ പത്രത്തില്‍ വരികയും ചെയ്തുവെന്നും ഇത് കണ്ടതിന് ശേഷമാണ് അദ്ദേഹം വീണ്ടും തന്നെ ഓര്‍ത്തതെന്നും അടുത്ത പടത്തിലേക്ക് വിളിക്കുകയും വരുമ്പോള്‍ സാരിയുടുത്ത് വരണം എന്ന് പറയുകയും ചെയ്തുവെന്നും ഉഷ ഓർക്കുന്നു. അവിടെ ഒരുപാട് പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നുവെന്നും ഒരു സീന്‍ ഷൂട്ട് ചെയ്തിട്ട് പോന്നു. പിന്നീട് സിനിമയിലും അതേ സീനില്‍ തന്നെയാണ് അഭിനയിച്ചതെന്നും നടി പറയുന്നു. അതേസമയം കഴിഞ്ഞ കുറച്ചു നാളുകൾക്ക് മുന്നേ ഉഷയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായതോടെയാണ്, ചെങ്കോലിലും കിരീടത്തിലും മോഹന്‍ലാലിന്റെ സഹോദരിയായ വന്ന നടിയെ കുറിച്ച് വീണ്ടും സംസാരമായത്. നായികാപ്പകിട്ടുകളൊന്നും ഇല്ലാതെ ബൈക്കിന്റെ പിന്‍ സീറ്റില്‍ ഇരുന്ന് പോകുന്ന ഉഷയെ കുറിച്ച് പിന്നീട് സമൂഹ്യ മാധ്യമങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങി. അതിന് ശേഷം പല യൂട്യൂബ് അഭിമുഖങ്ങളിലും ഉഷ പ്രത്യക്ഷപ്പെട്ടു. ഇപ്പോള്‍ ഒരു നടി എന്നതിനപ്പുറം പൊതുപ്രവര്‍ത്തക കൂടെയാണ് ഉഷ.