
ജയസൂര്യ, മുകേഷ്, മണിയന്‍ പിള്ള രാജു, ഇടവേള ബാബു, എന്നീ പ്രമുഖ നടന്മാര്‍ക്കെതിരെ ആരോപണവുമായി നടി മിനു മുനീര്‍. ഫേസ് ബുക്ക് പേജിലൂടെയാണ് മിനു മുനീർ ആരോപണമുന്നയിച്ചിരിക്കുന്നത്. ഇവർ തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന് മിനു പറയുന്നു.അഡ്വ ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരേയും മിനു ആരോപണം ഉന്നയിച്ചിട്ടുണ്ട് . ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് മലയാളത്തിലെ പ്രമുഖരായ നാല് നടന്മാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി നടി മിനു മുനീർ രംഗത്ത് വന്നത് . ഫേസ്ബുക് പോസ്റ്റിനു പിന്നാലെ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലൂടെ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നടി.

ഇവരില്‍ നിന്ന് തനിക്ക് ശാരീരികമായും മാനസികമായും പീഡനമുണ്ടായെന്ന് മിനു മൂനീര്‍ ആരോപിച്ചു. അമ്മയില്‍ അംഗത്വം ലഭിക്കാന്‍ ഇടവേള ബാബു വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് പറഞ്ഞത്. അമ്മയുടെ മെമ്പര്‍ഷിപ്പിന് വേണ്ടി ഇടവേള ബാബുവിനെ വിളിച്ചപ്പോള്‍ കലൂരിലെ ഫ്‌ളാറ്റിലേക്ക് വരാനാണ് പറഞ്ഞത്. ഫോമില്‍ ഒപ്പിടണമെന്ന് പറഞ്ഞാണ് വിളിച്ചത്. ഒപ്പിടാന്‍ വേണ്ടി കുനിഞ്ഞപ്പോള്‍ മോശമായി പെരുമാറി , താല്‍പര്യമില്ലെന്ന് പറഞ്ഞ് തട്ടിയപ്പോള്‍ ഒന്ന് സഹകരിച്ചൂടേ, കല്യാണം പോലും കഴിക്കാതെ നില്‍ക്കുകയല്ലേന്ന് ഇടവേളബാബു പറഞ്ഞുവെന്നും മിനു വെളിപ്പെടുത്തി. എന്റെ കൂടെ നിന്നാല്‍ ഒരുപാട് നേട്ടമുണ്ടാവും. സ്റ്റേജ് പ്രോഗ്രാമുകള്‍ക്ക് കൊണ്ട് പോകാം, ഒത്തിരി പണം ഉണ്ടാക്കാന്‍ സാധിക്കുമെന്നും ഒക്കെയാണ് ഇടവേള ബാബു പറഞ്ഞത്. എന്നാല്‍താനവിടെ നിന്നും ഓടി പോവുകയാണ് ചെയ്തതെന്ന് മിനു പറയുന്നു.

അതിന് ശേഷം മുകേഷ് വിളിച്ചുവെന്നും വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടുവെന്നും വൃത്തികെട്ട ഭാഷയിൽ സംസാരിച്ചുവെന്നുമാണ് മിനു പറയുന്നത്. . താനറിയാതെ അമ്മയിൽ കയറിക്കൂടാൻ നോക്കിയോ , എന്നും ഞങ്ങളെ ഗൗനിക്കാതെ ഒരിക്കലും നിനക്ക് അമ്മ മെമ്പര്‍ഷിപ്പ് കിട്ടില്ലെന്നാണ് മുകേഷ് പറഞ്ഞത് എന്നും മിനു പറയുന്നു . മുകേഷിനെ അതിന് മുന്‍പ് നേരിട്ട് കണ്ടിട്ടുണ്ട്. കലണ്ടര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ്. അന്ന് താല്‍പര്യമുണ്ട് കാണാന്‍ പറ്റുമോന്ന് ചോദിച്ചിരുന്നു. പുള്ളിയ്ക്ക് കാക്കനാടോ മറ്റോ ഒരു വില്ലയുണ്ടെന്നും അവിടേക്ക് വന്നാല്‍ മതിയെന്നും പറഞ്ഞു. അന്ന് താല്‍പര്യമില്ലെന്ന് പറഞ്ഞ് ഒഴിവാക്കി. പിന്നെ കാണുന്നത് നാടകമേ ഉലകം എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് എന്നും മിനു തുറന്നു പറഞ്ഞു .
അതേസമയം ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ജയസൂര്യ ലൈംഗിക താല്‍പര്യത്തോടെ പെരുമാറിയെന്നും മിനു ആരോപിച്ചു. ബാത്റൂമിൽ പോയി വന്നപ്പോൾ കടന്നു പിടിച്ചുവെന്നും മിനു പറയ്ണന്നു .
മണിയന്‍ പിള്ളരാജുവും മോശമായി പെരുമാറിയെന്ന് മിനു പറയുന്നു. ടാ തടിയാ’ എന്ന സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ ഹോട്ടല്‍ മുറിയിലേക്ക് വരണമെന്ന് പറഞ്ഞുവെന്നും പിറ്റേ ദിവസം ലൊക്കേഷനില്‍ വച്ച് ദേഷ്യപ്പെട്ടുവെന്നുംമിനു ആരോപിച്ചു. അഡ്ജസ്റ്റ്മെന്റിന് തയ്യാറല്ലാത്തതിനാല്‍ മലയാള സിനിമ മേഖല ഉപേക്ഷിക്കേണ്ടി വന്നു. സിനിമയില്‍ തുടരാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഉപദ്രവം അസഹനീയമായതോടെ മലയാള സിനിമ ഉപേക്ഷിച്ച് ചെന്നൈയിലേക്ക് താമസം മാറ്റാന്‍ താന്‍ നിര്‍ബന്ധിതയായി- 2012ല്‍ തന്നെ താന്‍ ഇക്കാര്യം പുറത്തുപറഞ്ഞിരുന്നു. അന്നൊന്നും ആരും ഇത് ഏറ്റെടുക്കാന്‍ തയ്യാറായില്ല. നല്ല ടാലന്റുള്ള കുട്ടികള്‍ക്ക് മലയാളത്തിലുണ്ട്. അവര്‍ക്കൊന്നും ഇവര്‍ അവസരം കൊടുക്കുന്നില്ല. രാഷ്ട്രീയക്കാരാനായതുകൊണ്ടാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് മുകേഷ് ഇന്നലെ പറഞ്ഞതുകൊണ്ടാണ് ഇപ്പോള്‍ ഇക്കാര്യം തുറന്നുപറഞ്ഞതെന്നും മിനു പറഞ്ഞു.











