ജയസൂര്യയ്‌ക്കെതിരെ വീണ്ടും കേസ്; അറസ്റ്റ് ഭയന്ന് ഉടനെ കേരളത്തിലേക്കില്ല 

നടൻ ജയസൂര്യക്കെതിരെ വീണ്ടും ലൈം​ഗികാതിക്രമത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുൻപ് തൊടുപുഴയിലെ ലൊക്കേഷനിൽ വെച്ച് നടിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തി എന്ന യുവതിയുടേ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. തിരുവനന്തപുരത്തെ നടിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

കരമന പോലീസ് രജിസ്റ്റർ ചെയ്ത കേസ് തൊടുപുഴ സ്റ്റേഷനിലേക്ക് കൈമാറും. തൃശൂർ കേന്ദ്രീകരിച്ചുള്ള പ്രത്യേക അന്വേഷണ സംഘമായിരിക്കും ഈ കേസും അന്വേഷിക്കുക. സിനിമ മേഖലയിലെ ലൈംഗികപരാതികള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ ഐശ്വര്യ ഡോഗ്രെയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും കേസ് അന്വേഷിക്കുക.   നേരത്തെ തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ജയസൂര്യയ്ക്കെതിരെ കേസെടുത്തിരുന്നു.

സെക്രട്ടറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്ത് വെച്ച് കടന്നുപിടിച്ച് ലൈം​ഗികമായി അതിക്രമം നടത്തിയെന്ന കൊച്ചി സ്വദേശിയുടെ പരാതിയിലാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്ക് ഒപ്പം ജാമ്യമില്ലാ വകുപ്പും ചുമത്തിയിരുന്നു. പരാതി നൽകിയതിന് പിന്നാലെ നടിയുടെ ആലുവയിലെ വീട്ടിലെത്തി പ്രത്യേക അന്വേഷണ സംഘം ചൊവ്വാഴ്ച മൊഴിയെടുത്തിരുന്നു.

ഇതിന് പിന്നാലെയാണ് ജയസൂര്യയ്ക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തത്. ജയസൂര്യക്കെതിരെ സെക്ഷന്‍ 354, 354 എ, 509 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതേസമയം കേസില്‍ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കുമെന്നാണ് വിവരം.

അതേസമയം, തനിക്കെതിരെ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന സാഹചര്യത്തില്‍ അറസ്റ്റ് ഭയന്ന് ന്യൂയോര്‍ക്കിലുള്ള നടന്‍ ഉടനെ കേരളത്തില്‍ എത്തില്ലെന്നാണ് റിപ്പോര്‍ട്ട്. ജയസൂര്യയുടെ അടുത്ത സുഹൃത്തുക്കള്‍ ചില മാധ്യമങ്ങളോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ അറസ്റ്റിനുള്ള സാധ്യത വളരെ ഏറെയാണെന്ന് അഭിഭാഷകര്‍ ജയസൂര്യയെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ ശ്രമത്തിലാണ് ജയസൂര്യ. ഹൈക്കോടതിയുടെ തീരുമാനം ഉണ്ടാകുന്നത് വരെ ജയസൂര്യ വിദേശത്ത് തുടരും എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി എന്ത് തീരുമാനം എടുക്കുന്നു എന്നത് അനുസരിച്ചായിരിക്കും ജയസൂര്യ നാട്ടിലെത്തുക. ജയസൂര്യ അടക്കം സിനിമാ മേഖലയിലെ ഏഴ് പേർക്കെതിരെയാണ് നടി പരാതി നൽകിയത്. ജയസൂര്യക്ക് പുറമേ എംഎൽഎ മുകേഷ്, ഇടവേള ബാബു, മണിയൻപിള്ള രാജു, കോൺഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരൻ, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ തുടങ്ങിയവർക്കെതിരെയും നടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

അതേ സമയം നടൻ സിദ്ദിഖിനെതകതിരെയും ലൈ​ഗികാതിക്രമത്തിന് കേസുണ്ട്. കേസിൽ പരാതിക്കാരി പറയുന്നത് പോലെ സിദ്ദിഖ് തിരുവനന്തപുരത്തെ മസ്ക്കറ്റ് ഹോട്ടലിൽ ഉണ്ടായിരുന്നുവെന്നതിന്റെ രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. പരാതിയിൽ പറയുന്നത് പോലെ സിനിമയുടെ പ്രീവ്യൂ ഷോയ്ക്ക് ഇരുവരുമുണ്ടായിരുന്നു. 2016 ൽ ആണ് ഹോട്ടലിൽ വെച്ച് സിദ്ദിഖ് തന്നെ പീഡിപ്പിച്ചതെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്.