ആറാം നിലയിൽ നിന്നും ചാടി മരണം; മരിക്കും മുൻപ് അനിൽ അറോറ മക്കളെ വിളിച്ചു

നടി മലൈക അറോറയുടെ പിതാവ് അനിൽ അററോയുടെ മരണം ബോളിവുഡിൽ ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്.ഇന്നലെയായിരുന്നു നടി മലൈക അറോറയുടെ പിതാവ് അനില്‍ അറോറ  മരണപ്പെടുന്നത്. മുംബൈ ബാന്ദ്രയിലെ അപ്പാര്‍ട്ട്‌മെന്റിന്റെ ആറാം നിലയില്‍ നിന്നും താഴേയ്ക്ക് വീണായിരുന്നു മരണം.

റിപ്പോര്‍ട്ടുകള്‍ പ്രകാരം അനില്‍ അറോറയുടെ മരണം ആത്മഹത്യയാണ് എന്നാണ്. എന്നാല്‍ പക്ഷെ അന്വേഷണ സംഘം അനിലിന്റെ മരണത്തിന് പിന്നിലെ കാരണം അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. മൃതദേഹം ഇന്ന് ഉച്ചയോട് കൂടിയായിരിക്കും സംസ്‌കരിക്കുക. സംഭവം നടക്കുമ്പോൾ മലൈക വീട്ടിലുണ്ടായിരുന്നില്ല. മരണത്തിന് കാരണമെന്തെന്ന് വ്യക്തമല്ല. ഇതിനിടെ മറ്റൊരു റിപ്പോര്‍ട്ട് കൂടി മുംബൈ മാധ്യമങ്ങളിൽ കൂടി പുറത്ത് വന്നിരിക്കുകയാണ്.

സ്വജീവനെടുക്കുന്നതിന് തൊട്ടു മുമ്പായി അനില്‍ അറോറ തന്റെ മക്കളായ മലൈക അറോറയേയും അമൃത അറോറയേയും ഫോണ്‍ വിളിച്ചിരുന്നുവെന്നാണ് ഇന്ത്യ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ”ഞാന്‍ ക്ഷീണിതനായി” എന്ന് അദ്ദേഹം തന്റെ രണ്ട് മക്കളോടുമായി പറഞ്ഞുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

സംഭവം നടക്കുമ്പോള്‍ മലൈകയുടെ അമ്മ വീട്ടിലുണ്ടായിരുന്നു എന്നും പറയുന്നു. അതേസമയം മലൈകയ്ക്ക് 11 വയസുള്ളപ്പോഴാണ് അനിലും ഭാര്യ ജോയ്‌സ് പോളികാര്‍പും വിവാഹ മോചിതരാകുന്നത്. എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരുവരും വീണ്ടും ഒരുമിക്കുകയും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങുകയുമായിരുന്നു. മരണ വാര്‍ത്ത പുറത്തു വിട്ടു കൊണ്ടുള്ള പത്രക്കുറിപ്പില്‍ താനും അനിലും കുറച്ച് വര്‍ഷങ്ങളായി ഒരുമിച്ച് തന്നെയുണ്ടെന്ന് ജോയ്‌സ് പോളികാർപ് പരാമര്‍ശിക്കുന്നുണ്ട്.

അനിലിന് പ്രായത്തിന്റേതായ ശാരീരിക ബുദ്ധിമുട്ടുകളല്ലാതെ മറ്റ് അസുഖങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്നാണ് ജോയ്‌സ് പോളികാർപ് പറയുന്നത്. അനിലിനെ ലിവിംഗ് റൂമില്‍ കാണാതായപ്പോള്‍ പതിവ് പോലെ ബാല്‍ക്കണിയിലിരുന്ന് പത്രം വായിക്കുന്നുണ്ടോ എന്ന് നോക്കാനായി താന്‍ ചെന്നപ്പോള്‍ കണ്ടില്ലെന്നും അപ്പോഴാണ് താഴെ നിന്നും വാച്ച്മാന്‍ നിലവിളിക്കുന്നതായി കേള്‍ക്കുന്നതുമെന്നാണ് ജോയ്‌സ് പറയുന്നത്. താഴേക്ക് നോക്കിയപ്പോള്‍ തന്റെ ഭര്‍ത്താവ് വീണു കിടക്കുന്നതായാണ് കണ്ടതെന്നും ജോയ്‌സ് പറയുന്നു.

സംഭവം നടന്നതിന് പിന്നാലെ മലൈക അറോറ തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് മരണ വാർത്ത ലോകത്തെ അറിയിച്ചത് . ‘തങ്ങളുടെ പ്രിയ പിതാവ് അനില്‍ അറോറയുടെ വേര്‍പാട് അറിയിക്കുന്നതില്‍ തങ്ങള്‍ക്ക് അതിയായ ദുഃഖമുണ്ട്. അദ്ദേഹം സൗമ്യനും, അര്‍പ്പണബോധമുള്ള മുത്തച്ഛനും, സ്‌നേഹനിധിയായ ഭര്‍ത്താവും, തങ്ങളുടെ ഉറ്റസുഹൃത്തുമായിരുന്നു. തങ്ങളുടെ കുടുംബം ആ വിയോഗത്തില്‍ അഗാധമായ ഞെട്ടലിലാണ്. ഈ ദുഷ്‌കരമായ സമയങ്ങളില്‍ മാധ്യമങ്ങളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നും സ്വകാര്യതയും, പിന്തുണയും ആദരവും തങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്.” എന്നാണ് സംഭവത്തിന് പിന്നാലെ പങ്കുവച്ച സോഷ്യൽ മീഡിയ കുറിപ്പിലൂടെ മലൈക അറോറ പറഞ്ഞത്.

അനിൽ അറോറയുടെ മരണ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ബോളിവുഡില്‍ നിന്നും നിരവധി പേരാണ് മലൈകയേയും കുടുംബത്തേയും ആശ്വസിപ്പിക്കാനായി ഓടിയെത്തിയത്. മുന്‍ കാമുന്‍ അര്‍ജുന്‍ കപൂറും മുന്‍ ഭര്‍ത്താവ് അര്‍ബാസ് ഖാനും മകനും അര്ബാസ് ഖാന്റെ പിതാവ് സലീം ഖാനും സുഹൃത്തുക്കളായ കരീന കപൂറും കരിഷ്മ കപൂറുമെല്ലാം മലൈകയുടെ അരികിലേക്ക് ഓടിയെത്തിയിരുന്നു.

മലൈകയുടെ സ്വകാര്യ ജീവിതം പലപ്പോഴും ബോളിവു‍‍ഡിൽ ചർച്ചയായിട്ടുണ്ട്. പക്ഷെ നടിയുടെ മാതാപിതാക്കളെ ലൈം ലൈറ്റിൽ അധികം കണ്ടിട്ടില്ല. മലൈകയുടെ ചെറുപ്രായത്തിൽ തന്നെ മാതാപിതാക്കൾ വിവാഹ മോചിതരായതാണ്. ഇതേക്കുറിച്ച് മലൈക ഒരിക്കൽ തുറന്ന് സംസാരിച്ചിട്ടുണ്ട്. തന്റെ പതിനൊന്നാം വയസിലാണ് അച്ഛനും അമ്മയും വേർപിരിഞ്ഞതെന്ന് താരം അന്ന് വ്യക്തമാക്കി. എനിക്ക് മനോഹരമായ കുട്ടിക്കാലമായിരുന്നു. പക്ഷെ അത് എളുപ്പമായിരുന്നില്ല എന്നാണ് മലൈക പറഞ്ഞിട്ടുള്ളത്.

ജോയ്സി പോളികാർപ് എന്നാണ് മലൈകയു‌ടെ അമ്മയുടെ പേര്. മലയാളിയായ ജോയ്സി പോളികാർപ്  ക്രിസ്ത്യൻ മതസ്ഥയാണ്. ഹിന്ദു മതസ്ഥനാണ് അനിൽ അറോറ. പഞ്ചാബിൽ ജനിച്ച് വളർന്ന അനിൽ അറോറ ഇന്ത്യൻ മെർച്ചന്റ് നേവി ഉദ്യോഗസ്ഥൻ ആയിരുന്നു. നടി അമൃത അറോറ മലൈകയുടെ അനുജത്തിയാണ്. വേർപിരിഞ്ഞെങ്കിലും ജോയ്സിയും അനിലും അസ്വാരസ്യത്തിലായിരുന്നില്ല. കഴിഞ്ഞ വർഷം അനിൽ അറോറ ആശുപത്രിയിലായപ്പോൾ മുതൽ ജോയ്സി അനിലിനൊപ്പം തന്നെയുണ്ടായിരുന്നു. അതിന് മുമ്പ് മക്കളുടെ പിറന്നാൾ ദിനത്തിലും മറ്റും ഇരുവരും ഒന്നിക്കുമായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അനിൽ അറോറയെ ആരോ​ഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്നു. മരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതേയുള്ളൂ.