ടൊവിനോ, ആസിഫ്, പെപ്പേ, തെറ്റിദ്ധരിപ്പിക്കുന്നു, പവർ ഗ്രൂപ് പ്രവർത്തിക്കുന്നതെങ്ങനെയെന്ന് ഇവർ തെളിയിച്ചു ; മൂന്നാൾക്കുമെതിരെ ഷീലു എബ്രഹാം 

ടൊവിനോ തോമസും ആന്റണി പെപ്പേയും ആസിഫ് അലിയും ഒരുമിച്ച് ചേർന്ന് ഒരു പ്രമോഷൻ വീഡിയോ പുറത്തിറക്കിയിരുന്നു. ഈ വീഡിയോയുമായി ബന്ധപ്പെട്ട ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. താരങ്ങളെ വിമർശിച്ചു കൊണ്ടാണ് ചില സിനിമാ പ്രേക്ഷകർ എത്തിയത്. നടിയും നിർമാതാവുമായ ഷീലു എബ്രഹാമും ഇവരോടുള്ള നീരസം രേഖപ്പെടുത്തി സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടുണ്ട്.

ഏറ്റവും മോശമായ സമയത്തിലൂടെ മലയാള സിനിമ മേഖല കടന്നു പോയി പോയിക്കൊണ്ടിരിക്കുന്നത് . ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ മലയാള സിനിമാ താരങ്ങൾക്ക് നേരെ ലൈംഗീകാരോപണങ്ങൾ അടക്കം ഉന്നയിച്ചു നിരവധി സ്ത്രീകളും പുരുഷന്മാരുമൊക്കെ രംഗത്ത് വന്നു. മലയാള സിനിമയെ നിയന്ത്രിക്കുന്ന അല്ലെങ്കിൽ  ഭരിക്കുന്ന പവർ ഗ്രൂപ്പ് മലയാള സിനിമാ വ്യവസായത്തിൽ നില നിൽക്കുന്നു എന്നതടക്കമുള്ള വെളിപ്പെടുത്തലുകളും പുറത്തു വന്നിരുന്നു.

ഈ സാഹചര്യത്തിലാണ് ഓണ റിലീസുകളായി ഒരുപിടി ചിത്രങ്ങൾ തിയേറ്ററുകളിലെത്തുന്നത്. മലയാള സിനിമ പ്രേക്ഷകർക്കായി കുറച്ച് അധികം നല്ല സിനിമകളാണ് ഓണാഘോഷം കൊഴുപ്പിക്കാൻ ഇത്തവണ വെള്ളിത്തിരയിൽ എത്തുന്നത്. ടൊവിനോ തോമസിന്റെ അജയന്റെ രണ്ടാം മോഷണം, ആന്റണി വർഗീസിന്റെ കൊണ്ടൽ, ആസിഫ് അലിയുടെ കിഷ്കിന്ധാ കാണ്ഡം, പുതുമുഖങ്ങളുടെ ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്, റഹ്മാൻ നായകനാകുന്ന ‘ബാഡ് ബോയ്സ്’ എന്നിവയാണ് ഓണ റിലീസിനൊരുങ്ങുന്ന പ്രധാന സിനിമകൾ.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഓണം റിലീസ് ചിത്രങ്ങളുടെ പ്രമോഷനുമായി ബന്ധപ്പെട്ട് താരങ്ങളെല്ലാം തിരക്കിലാണ് ഇപ്പോൾ. പ്രമോഷന് ഏറ്റവും നല്ല മാർ​ഗം സോഷ്യൽ മീഡിയയാണ്. അതുകൊണ്ട് തന്നെ ടൊവിനോ തോമസും ആന്റണി പെപ്പേയും ആസിഫ് അലിയും ഒരുമിച്ച് ചേർന്ന് ഒരു പ്രമോഷൻ വീഡിയോ പുറത്തിറക്കിയിരുന്നു. ഞങ്ങൾ മൂന്നാളും ഓരോ പടവുമായി വരുന്നുണ്ട്. മിന്നിച്ചേക്കണേ. എന്ന തലക്കെട്ടോടെയാണ് ഈ വീ‍ഡിയോ താരങ്ങൾ പങ്കിട്ടത്.

യുവതാരങ്ങളുടെ വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ അഭിനേത്രിയും നിർമാതാവുമായ ഷീലു എബ്രഹാം സോഷ്യൽമീഡിയയിൽ പങ്കിട്ട കുറിപ്പാണ് ശ്രദ്ധനേടുന്നത്. ടൊവിനോയേയും ആസിഫിനേയും പെപ്പേയേയും വിമർശിച്ചുള്ളതാണ് ഷീലുവിന്റെ കുറിപ്പ്.

ആ കുറിപ്പ് ഇങ്ങനെയാണ്… പ്രിയപ്പെട്ട ടൊവിനോ, ആസിഫ്, പെപ്പെ… പവർ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് കാണിച്ച് തന്നതിന് നന്ദി. നിങ്ങളുടെ ഐക്യവും സ്നേഹവും കാണിക്കാൻ നിങ്ങൾ ചെയ്ത ഈ വീഡിയോയിൽ നിങ്ങളുടെ മൂന്ന് ചിത്രങ്ങൾ മാത്രമാണ് ഓണത്തിന് റിലീസ് ചെയ്യുന്നത് എന്ന തെറ്റിദ്ധാരണയാണ് നിങ്ങൾ പ്രേക്ഷകരിലേക്ക് കൊടുക്കുന്നത്. എന്നാൽ ഞങ്ങളുടെ ‘ബാഡ് ബോയ്സും’ പിന്നെ ‘കുമ്മാട്ടിക്കളിയും ​ഗ്യാങ്സ് ഓഫ്‌ സുകുമാരക്കുറുപ്പും’ നിങ്ങൾ നിർദ്ദാക്ഷണ്യം തഴഞ്ഞു. ഈ ചിത്രങ്ങളും ഓണത്തിന് തന്നെയാണ് റിലീസ്. സ്വാർത്ഥമായ പവർ ഗ്രൂപ്പുകളെക്കാൾ പവർഫുള്ളാണ് മലയാളി പ്രേക്ഷകർ. നാളെ ഞങ്ങളുടെ ചിത്രം റിലീസ് ചെയ്യുകയാണ്. ഓണത്തിന് റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും വിജയിക്കട്ടെ. എല്ലാവർക്കും ലാഭവും മുടക്കുമുതലും തിരിച്ച് കിട്ടട്ടെ. എന്നാണ് ഷീലു എബ്രഹാം കുറിച്ചത്.

ബാഡ് ബോയ്സിൽ റഹ്മാനെ കൂടാതെ മലയാളികളുടെ ഇഷ്ട താരങ്ങളായ ബാബു ആന്റണി, ശങ്കർ, ഭീമൻ രഘു, ബാല, ടിനി ടോം, ഷീലു എബ്രഹാം, ധ്യാൻ ശ്രീനിവാസൻ അങ്ങനെ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. അബാം മൂവീസിൻ്റെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിച്ച ബാഡ് ബോയ്സ് സംവിധാനം ചെയ്തിരിക്കുന്നത് ഒമർ ലുലുവാണ്.

യുവതാരങ്ങളുടെ സ്വാർത്ഥത നിറഞ്ഞ പെരുമാറ്റത്തിൽ ഒമർ ലുലുവും പ്രതിഷേധം അറിയിച്ചിരുന്നു . നിങ്ങൾ എല്ലാവരും സിനിമയിൽ കഷ്ടപ്പെട്ട് വന്നവരല്ലേ. എല്ലാ സിനിമകൾക്കും ഒരേ കഷ്ടപ്പാടല്ലേ. എന്തിനാണ് ഞങ്ങളെ അവഗണിച്ചത് എന്നാണ് ടൊവിനോയേയും ആസിഫിനേയും പെപ്പേയേയും മെൻഷൻ ചെയ്ത് ഒമർ ചോദിച്ചത്.

ഷീലുവിന്റെയും ഒമറിന്റേയും കുറിപ്പിന് സമ്മിശ്ര പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്…. ‘അവർ ഫ്രണ്ട്സാണ്. അവർ അവരുടെ കാര്യം പറഞ്ഞുവെന്ന് വിചാരിച്ചാൽ പോരെ എന്നാണ് ഒരു പ്രേക്ഷകൻ ഒമറിനോട് കമന്റിലൂടെ ചോദിച്ചത്. അവർ അവരുടെ കാര്യം എന്നത് തന്നെയാണ് സ്വാർത്ഥത എന്ന മറുപടിയാണ് ഒമർ നൽകിയത്’. അവർ സുഹൃത്തുക്കൾ. അങ്ങോട്ടും ഇങ്ങോട്ടും സപ്പോർട്ട് ചെയ്തു. അതിന് നിങ്ങളെന്തിനാ ഇങ്ങനെ ഇമോഷണൽ ആവുന്നേയെന്നും ചിലർ ഒമറിനെ പരി​ഹസിച്ച് ചോദിച്ചു’.

എന്നാൽ ഒരു വിഭാ​ഗം പ്രേക്ഷകർ ഷീലുവിനേയും ഒമറിനേയും പിന്തുണച്ചുമെത്തി. ടൊവിനോയ്ക്കും പെപ്പേയ്ക്കും ആസിഫിനുമുള്ള മറുപടിയായി ബാഡ് ബോയ്സ് തിയേറ്ററിൽ വൻ വിജയമാക്കി കാണിച്ച് കൊടുക്കണമെന്ന കമന്റുകളും പോസ്റ്റിന് ലഭിച്ചു. ആര് എത്ര പ്രമോഷൻ നടത്തിയാലും നല്ല സിനിമകൾ മാത്രമെ എന്നും മലയാളത്തിൽ വിജയിച്ചിട്ടുള്ളുവെന്നും കമന്റുകളുണ്ട്.