ഭാര്യക്കെതിരെ പോലീസിൽ പരാതിയുമായി ജയം രവി ; ആരതി വീട്ടിൽനിന്നും പുറത്താക്കി , സാധനങ്ങൾ വീണ്ടുകിട്ടണം

വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് നടന്‍ ജയം രവി. 15 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ കഴിഞ്ഞ സെപ്റ്റംബര്‍ ഒന്‍പതിനാണ് ഭാര്യയുമായുള്ള വിവാഹ ബന്ധത്തില്‍ നിന്ന് പിന്മാറുന്നു എന്ന് ജയം രവി പ്രഖ്യാപിച്ചത്.

എന്നാൽ ഭാര്യ ആര്‍തിക്കെതിരെ ജയം രവി പൊലീസില്‍ പരാതി നല്‍കി എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ചെന്നൈയിലെ അഡയാര്‍ പൊലീസ് സ്റ്റേഷനിലാണ് നടന്‍ ആര്‍തിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ആര്‍തി വീട്ടില്‍ നിന്നും തന്നെ പുറത്താക്കിയതാണ് എന്നാണ് ജയം രവി ആരോപിക്കുന്നത്. ഇസിആര്‍ റോഡിലെ ആര്‍തിയുടെ വസതിയില്‍ നിന്ന് തന്റെ സാധനങ്ങള്‍ വീണ്ടെടുക്കാന്‍ സഹായിക്കണമെന്ന് ജയം രവി തന്റെ പരാതിയില്‍ പൊലീസിനോട് അഭ്യര്‍ഥിച്ചു. മാത്രമല്ല ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും ജയം രവി നീക്കം ചെയ്തിട്ടുണ്ട്.

ആര്‍തിയില്‍ നിന്നും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ആക്‌സസ് വീണ്ടെടുത്ത ശേഷമാണ് ജയം രവിയുടെ ഈ നീക്കം. ഭാര്യ ആര്‍തിയായിരുന്നു നടന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നത്. സിനിമകളുടെ പ്രൊമോഷന് വേണ്ടി അക്കൗണ്ട് തിരികെ വേണെമന്ന് ആവശ്യപ്പെട്ടെങ്കിലും താരത്തിന് അക്കൗണ്ട്  ലഭിച്ചില്ല. ഇതോടെ മെറ്റയിൽ വിവരം അറിയിച്ച് അക്കൗണ്ട് റിക്കവർ ചെയ്യുകയായിരുന്നു നടൻ.

അതേസമയം ജയം രവിയുടെ വിവാഹ മോചന  തീരുമാനം ഏകപക്ഷീയമാണെന്നും പ്രഖ്യാപനത്തില്‍ താന്‍ ഞെട്ടിയെന്നും ജയം രവിയുമായി സംസാരിക്കാനുള്ള അവസരം പോലും തനിക്ക് ലഭിക്കുന്നില്ലെന്നും പിരിയാനുള്ള തീരുമാനം തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്നും നേരത്തെ ആരതി രവി പറഞ്ഞിരുന്നു. താനും മക്കളും നടനെ കാണാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ലെന്നും ആര്‍തി സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു.

എന്നാൽ ജയം രവി ഈ വാദത്തെ നിഷേധിക്കുകയാണ് ചെയ്തത്. രണ്ട് ലീ​ഗൽ നോട്ടീസുകൾ ആരതിക്ക് അയച്ചിട്ടുണ്ട് എന്നും പക്ഷെ അവൾ പ്രതികരിച്ചില്ല. ​ഗോസിപ്പുകൾ കടുത്ത ഘട്ടത്തിൽ വിവാഹമോചന വിവരം തനിക്ക് പരസ്യമാക്കേണ്ടി വന്നതാണെന്നുമാണ് ജയം രവി തുറന്ന് പറഞ്ഞത്. ആരതിയുടെയും തന്റെയും കുടുംബത്തിന് പിരിയുന്ന കാര്യം അറിയാമായിരുന്നുവെന്നും തങ്ങൾ അവരുമായി സംസാരിച്ചതാണ്. അവർ ഞങ്ങൾക്ക് സ്പേസ് തന്നുവെന്നും ആരതിയുമായി സംസാരിച്ചപ്പോൾ എനിക്ക് വേണ്ടതെന്നാണെന്ന് ഞാൻ പറഞ്ഞതാണ് എന്നും  ആരതിയുടെ അച്ഛൻ ഇതേക്കുറിച്ച് താനുമായി സംസാരിക്കുകയും ചെയ്തെന്നും ജയം രവി വ്യക്തമാക്കിയിരുന്നു.

മാത്രമല്ല പിരിഞ്ഞതിന് കാരണം എന്തെന്ന് പരസ്യമായി പറയുന്നില്ലെന്നും ജയം രവി വ്യക്തമാക്കി. ഒരു ഘട്ടത്തിൽ തനിക്ക് വീർപ്പ് മുട്ടലുണ്ടായി, കുറച്ച് മാസങ്ങൾക്ക് മുമ്പ് ഞാൻ വീട് വിട്ട് പോയതാണ് എന്നും ഒരു കാർ മാത്രമാണ് താൻ കൊണ്ട് പോയതെന്നും ജയം രവി വ്യക്തമാക്കി. അതേസമയം, വൈകാതെ തന്നെ കുട്ടികളുടെ കസ്റ്റഡിയ്ക്കായി നിമയപോരാട്ടത്തിന് ഇറങ്ങുമെന്ന് ജയം രവി മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. പത്തല്ല, ഇരുപത് വര്‍ഷം എടുത്തിട്ടാണെങ്കിലും മക്കളുടെ കസ്റ്റഡി നേടുമെന്നും മകനെ സിനിമയില്‍ എത്തിക്കണം എന്നാണ് ജയം രവി ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

ഇതിനിടെ ഗായിക കെനിഷയുമായി ജയം രവി പ്രണയത്തിലാണെന്നും ഇത് ആരതി അറിഞ്ഞതോടെയാണ് വിവാഹമോചനം പ്രഖ്യാപിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ കെനിഷയുമായി തനിക്ക് അങ്ങനെ ബന്ധമൊന്നുമില്ലെന്ന് ജയം രവി വ്യക്തമാക്കിയിരുന്നു. 2009 ലാണ് ജയം രവിയും ആരതിയും വിവാഹിതരായത്. 15 വർഷം നീണ്ട വിവാഹ ജീവിതമാണ് നടൻ അവസാനിപ്പിക്കുന്നത്. രണ്ട് മക്കളും ഇവർക്കുണ്ട്. 14 വയസുകാരനാണ് മൂത്ത മകൻ ആരവ്. ഇളയ മകൻ അയാന് എട്ട് വയസുമാണ് പ്രായം.

അടുത്തിടെ തമിഴ് സിനിമ ലോകത്ത് ജയം രവിയുടെ വിവാഹമോചന വാർത്തയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പരന്നിരുന്നു. ഭാര്യ ആരതിക്കൊപ്പം എപ്പോഴും സന്തോഷത്തോടെയാണ് ജയം രവിയെ പൊതുവേദികളിൽ കണ്ടിരുന്നത്. അതുകൊണ്ട് തന്നെ അഭ്യൂഹങ്ങൾ വന്നപ്പോഴും ഒരു വിഭാഗം ആരാധകർ വിവാഹമോചന വാർത്ത വിശ്വസിച്ചിരുന്നില്ല. പിനീടാണ് നടൻ തന്നെ ആരതിയുമായി വേര് പിരിയുന്നുവെന്ന് പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയ വഴി പ്രസ്താവന പുറത്തു വിട്ടത്. എന്താണ് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾക്ക് കാരണമെന്ന് ജയം രവിയോ ആരതിയോ കൃത്യമായി പറഞ്ഞിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം ആരതിയുടെ കുടുംബവുമായുള്ള പ്രശ്നങ്ങളാണ് ജയം രവിയെ വിവാഹ മോചനത്തിന്  ചൊടിപ്പിച്ചത്. ആരതിയുടെ അമ്മ സുജാത വിജയകുമാർ നിർമ്മിക്കുന്ന സിനിമകളിൽ ജയം രവി അഭിനയിച്ചിട്ടുണ്ട്. പ്രൊഫഷണലായ ചില പ്രശ്നങ്ങൾ ഇവർക്കിടയിൽ ഉണ്ടായെന്നും ഇത് വിവാഹ ജീവിതത്തിലെ അസ്വാരസ്യങ്ങൾ രൂക്ഷമാക്കിയെന്നും റിപ്പോർട്ടുകളുണ്ട്.