
പുഷ്പ 2 റിലീസ് വേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുന്റെ അറസ്റ്റുണ്ടായതിന് പിന്നാലെ പുതിയ അവകാശവാദവുമായി അപകടം നടന്ന സന്ധ്യ തിയറ്റർ. പ്രീമിയർ ഷോക്ക് വരുന്ന കാര്യം അല്ലു അർജുൻ തങ്ങളെ അറിയിച്ചിരുന്നില്ലെന്ന് പൊലീസ് ആവർത്തിക്കുന്നതിനിടെ, പൊലീസ് സുരക്ഷയ്ക്ക് ഡിസംബർ 2-ന് തന്നെ അപേക്ഷ നൽകിയെന്ന വാദവുമായി തിയറ്റർ മാനേജ്മെന്‍റ് രംഗത്തെത്തി.
ഡിസംബർ 4-നാണ് പ്രീമിയർ ഷോയ്ക്ക് തൊട്ട് മുൻപ് തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചത്. എന്നാൽ പുറത്ത് വിട്ട കത്തിൽ പേന കൊണ്ട് എഴുതിയ തരത്തിലാണ് തീയതി ഉള്ളത്. കത്തിന്‍റെ ആധികാരികത ഉറപ്പ് വരുത്തണമെങ്കിൽ ഇനി പൊലീസ് വിശദീകരണം നൽകണം.
അല്ലു അർജുൻ പ്രീമിയർ ഷോയ്ക്ക് വരുന്ന കാര്യം സന്ധ്യ തിയറ്റർ മാനേജ്മെന്‍റ് അറിയിക്കാൻ വൈകിയെന്ന് നേരത്തെ പൊലീസ് ആരോപിച്ചിരുന്നു. തിയറ്റർ ഉടമകളെ പൊലീസ് കേസിൽ അറസ്റ്റും ചെയ്തിരുന്നു. ഇന്ന് അല്ലു അർജുനെയും പൊലീസ് അറസ്റ്റ് ചെയ്തു. ജൂബിലി ഹിൽസിലെ വസതിയിൽ വച്ചാണ് അല്ലു അർജുനെ കസ്റ്റഡിയിൽ എടുത്തത്.തിയറ്ററിനു മുൻപിൽ ആവേശം കൊണ്ടിട്ട് ആരാധകർ തീപ്പന്തം കത്തിച്ച വാർത്തയും ചർച്ചാവിഷയമായിരുന്നു .











