
നടിയുടെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസ് എടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ രാഹുൽ ഈശ്വർ പെരുമാറിയെന്ന് കാണിച്ച് നടി വീണ്ടും പൊലീസിൽ പരാതി നൽകിയിരുന്നു. കൊച്ചി സെൻട്രൽ പൊലീസ് ആണ് നടിയുടെ പരാതിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഈ മാസം 11നാണ് നടി രാഹുല്‍ ഈശ്വറിനെതിരെ നിയമ നടപടിയുമായി രംഗത്ത് എത്തിയത്. സൈബർ ഇടങ്ങളിൽ തനിക്കെതിരെ രാഹുൽ ഈശ്വര്‍ സംഘടിത ആക്രമണം നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.

വസ്ത്ര സ്വാതന്ത്ര്യം തന്‍റെ മൗലികാവകാശമാണെന്നിരിക്കെ രാഹുല്‍ ഈശ്വര്‍ അതിനെതിരെ അനാവശ്യ പ്രചരണം നടത്തി. അതിനാൽ സൈബർ ഇടങ്ങളിൽ ആളുകള്‍ തനിക്കെതിരെ തിരിയാൻ ഇത് കാരണമായി. ഇപ്പോൾ താനും കുടുംബവും കടന്നു പോകുന്നത് കടുത്ത മാനസിക സംഘർഷത്തിലൂടെയാണെന്നും നടി പറഞ്ഞു.
നടിയുടെ പരാതിയ്ക്ക് പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ പരാതിയില്‍ കേസ് എടുക്കാനാവില്ലെന്നാണ് കഴിഞ്ഞ ദിവസം പൊലീസ് കോടതിയില്‍ നിലപാട് എടുത്തത്. പരാതി പ്രകാരം കേസെടുക്കാനുളള വകുപ്പുകളില്ലെന്നും വിശദമായ നിയമോപദേശം തേടുമെന്നുമായിരുന്നു പൊലീസ് കോടതിയെ അറിയിച്ചിരുന്നത്. അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം ഉപയോഗിക്കുക മാത്രമാണ് താന്‍ ചെയ്തത് എന്നായിരുന്നു രാഹുല്‍ കോടതിയിൽ പറഞ്ഞത്. നടി വിമര്‍ശനത്തിന് അതീതയല്ലെന്നും അതിനാലാണ് താന്‍ വിമര്‍ശിച്ചതെന്നും, മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവെ രാഹുല്‍ ഹൈക്കോടതിയില്‍ വാദമുയര്‍ത്തിയിരുന്നു. ബോബി ചെമ്മണ്ണൂരിന്‍റെ അറസ്റ്റിന് പിന്നാലെയാണ് നടിയെ വിമർശിച്ച് രാഹുൽ ഈശ്വർ രംഗത്തെത്തിയത്. നടിയുടെ വസ്ത്രധാരണത്തെയടക്കം വിമർശിച്ചിരുന്നു.












