
മലയാളത്തിലെ ബെസ്റ്റ് സെല്ലര്‍ നോവലുകളില്‍ ഒന്നായ ഫ്രാന്‍സിസ് ഇട്ടിക്കോര സിനിമയാക്കിയാല്‍ മമ്മൂട്ടി അല്ലാതെ ഇട്ടിക്കോരയായി ആരെയും കാണാന്‍ കഴിയില്ലെന്ന് നോവലിസ്റ്റ് ടിഡി രാമകൃഷ്ണന്‍. ഒരു ലിറ്ററി ഫെസ്റ്റിവലിലെ പരിപാടിയില്‍ സംസാരിക്കുവേയാണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്. മമ്മൂട്ടിക്ക് മാത്രമേ ഇട്ടിക്കോരയുടെ കഥാപാത്രത്തിന്റെ ആഴവും ,സൂക്ഷ്മതയും സിനിമയിൽ കൊണ്ടുവരാൻ സാധിക്കു, മറ്റൊരു നടനെ ആ വേഷത്തിൽ സങ്കൽപ്പിക്കാനാവില്ലെന്ന് അദ്ദേഹം പറയുന്നു. സിനിമയാക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ളതാണ് ഫ്രാന്‍സിസ് ഇട്ടിക്കോര, നോവലിസ്റ്റ് പറഞ്ഞു. നോവല്‍ വായിച്ചവര്‍ക്ക് അത് ആക്കാര്യം നന്നായി അറിയാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്രാന്സിസ് ഇട്ടിക്കോര ഒരു സങ്കീർണ്ണമായ നോവലാണ്, അത് സിനിമയാക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ സങ്കീർണ്ണത കൈകാര്യം ചെയ്യാൻ മമ്മൂട്ടിയുടെ പ്രതിഭയും അനുഭവവും ആവശ്യമാണ്, ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവലിന്‍റെ ആദ്യത്തെ വായനക്കാരില്‍ ഒരാളാണ് മമ്മൂട്ടി. അദ്ദേഹം നോവല്‍ വായിക്കുന്ന വീഡിയോ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ലഭ്യമാണ്. ഒറ്റപ്പാലത്ത് ഒരു ഷൂട്ട് നടക്കുന്ന സമയത്താണ് മമ്മൂട്ടിയെ കണ്ടതെന്നും. ആ സമയത്താണ് ഇട്ടിക്കോര സമ്മാനിച്ചത് എന്ന് ടിഡി രാമകൃഷ്ണന്‍ പറഞ്ഞു.
അതേസമയം മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തിയ ‘ഭ്രമയുഗം’ എന്ന ചിത്രത്തിന്‍റെ സംഭാഷണം രചിച്ചതും ടിഡി രാമകൃഷ്ണനാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ റിലീസായ ഈ ഹൊറര്‍ ത്രില്ലര്‍ ചിത്രം രാഹുൽ സദാശിവനാണ് സംവിധാനം ചെയ്തത്. ഐതിഹ്യമാലയിൽ നിന്നുള്ള കുഞ്ചമൺ പോറ്റി എന്നറിയപ്പെടുന്ന ഒരു കഥാപാത്രവുമാണ് ഈ സിനിമയ്ക്ക് പ്രചോദനമായത്.











