
വിവാഹമോചന കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ ബാല കൃത്രിമത്വം കാണിച്ചു എന്ന പരാതിയുമായി മുന്‍ ഭാര്യ അമൃത സുരേഷ് മുൻപ് രംഗത്തെത്തിയിരുന്നു. അതുകൂടാതെ മകളുടെ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് തന്റെ വ്യാജ ഒപ്പിട്ടു എന്നും അമൃത പരാതിയിൽ പറഞ്ഞിരുന്നു. തൊട്ടു പിന്നാലെ തന്നെ അമൃതയ്ക്കും, കുടുംബത്തിനുമെതിരെ വലിയ രീതിയില്‍ സൈബര്‍ ആക്രമണങ്ങള്‍ ഉയരുകയായിരുന്നു, എന്നാൽ ഇപ്പോൾ, അച്ഛനെ വേണ്ടാത്ത മകള്‍ക്ക് അച്ഛന്റെ പണം എന്തിനാണ്, എന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് അമൃത സുരേഷ്.

പണം വേണമെന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ല എന്നാണ് അമൃത പറയുന്നത്.ഇൻഷുറൻസ് തുക ഞാൻ ചോദിച്ചിട്ടില്ല, ഈ കേസ് ഡോക്യുമെന്റ് ഫോർജറി ( വ്യാജ രേഖകൾ) & എന്റെ വ്യാജ ഒപ്പിട്ട് കോടതി രേഖകളില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായതാണ്. പണം വേണമെന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. കാര്യങ്ങളെ പിആര്‍ വര്‍ക്കിലൂടെ വ്യതിചലിപ്പിച്ച് വീണ്ടും എനിക്കെതിരെയുള്ള ഈ സൈബര്‍ ആക്രമണം നിര്‍ത്തുക.

തനിക്കെതിരെ എത്തുന്ന ചില വിമര്‍ശനങ്ങളുടെ കുറിപ്പുകള്‍ അടക്കം പങ്കുവച്ചു കൊണ്ടാണ് അമൃതയുടെ ഇങ്ങനൊരു പ്രതികരണം. കഴിഞ്ഞ രണ്ട് ദിവസമായി, സോഷ്യല്‍ മീഡിയയില്‍ ഒരേ ഫോട്ടോയും സമാന ഉള്ളടക്കവുമുള്ള പോസ്റ്റ് പ്രചരിക്കുന്നത് ഞാൻ കാണുന്നുണ്ട്. ഇതില്‍ ഞാന്‍ പറയാത്തൊരു പ്രസ്താവനയുമുണ്ട്. ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്ന് ഉറപ്പ്. അവര്‍ പറയുന്നത് പോലെ ഇന്‍ഷുറന്‍സ് പോളിസി റദ്ദാക്കാനുള്ള കേസ് അല്ല ഇത്. എനിക്കോ മകള്‍ക്കോ തുക ആവശ്യമാണെന്നുള്ള വാദം കെട്ടിച്ചമച്ചതാണ്. ഒരുപോലെയുള്ള വാക്കുകള്‍ പല സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രചരിക്കുന്നുന്നത് പിആര്‍ ക്യാംപയിന്റെ തെളിവാണ്. വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കും എന്നും അമൃത പറയുന്നുണ്ട്.












