ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും തങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ഇന്നത്തെക്കാലത്ത് ഇത്തരം സംഭവങ്ങള്‍ കുറവാണെങ്കിൽ പോലും ഇപ്പോഴും തുടരുന്നുണ്ടെന്നതാണ് പല തുറന്നു പറച്ചിലുകള്‍ വ്യക്തമാക്കുന്നത്. ഇപ്പോഴിതാ തെലുങ്ക് സിനിമയിലെ മുതിര്‍ന്ന നടിയായ അന്നപൂര്‍ണ്ണ നടത്തിയൊരു വെളിപ്പെടുത്തല്‍ വാര്‍ത്തയായി മാറുകയാണ്. അമ്മ വേഷങ്ങളിലൂടെ പരിചിതയായ നടിയാണ് അന്നപൂര്‍ണ്ണാമ്മ എന്നും വിളിക്കപ്പെടുന്ന അന്നപൂര്‍ണ്ണ. തന്റെ കരിയറിന്റെ തുടക്ക കാലത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നുണ്ട്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അന്നപൂർണ്ണ തന്റെ മനസ് തുറന്നത്. പണ്ട് ഇത്തരം സംഭവങ്ങള്‍ ഒരുപാട് ഉണ്ടായിരുന്നു. താന്‍ വളരെ ചെറുപ്പത്തില്‍ തന്നെ അഭിനയം ആരംഭിച്ചതാണ്. ചെറിയ പ്രായത്തില്‍ ഒരുപാട് അവസരം ലഭിച്ചു. 20-ാം വയസിലാണ് വിവാഹം കഴിക്കുന്നത്. 25-ാം വയസ് മുതല്‍ അമ്മ വേഷങ്ങള്‍ ചെയ്യാന്‍ തുടങ്ങി. തനിക്ക് കാസ്റ്റിംഗ് കൗച്ചോ ലൈംഗിക അതിക്രമങ്ങളോ സിനിമയിൽ നേരിടേണ്ടി വന്നിട്ടില്ല. അമ്മ വേഷങ്ങള്‍ ചെയ്യുന്നതിനാലായിരുന്നു അത് എന്നും അന്നപൂര്‍ണ്ണ പറയുന്നു.
അന്നത്തെ കാലത്ത് എല്ലായിടത്തും ഷൂട്ടിംഗ് നടക്കുമായിരുന്നു. പലപ്പോഴും ഉള്‍ഗ്രാമങ്ങളിലായിരിക്കും ഷൂട്ടിംഗ് നടക്കുക. അവിടെ ആര്‍ട്ടിസ്റ്റുകള്‍ക്ക് മതിയായ താമസ സൗകര്യമൊന്നും കാണില്ല. പ്രത്യേകിച്ചും നായിക ഉള്‍പ്പടെയുള്ള നടിമാര്‍ക്ക്. രാത്രി രണ്ട് മണിക്കൊക്കെ ചിലര്‍ വന്ന് നടിമാരുടെ വാതില്‍ മുട്ടും. അത്തരം സംഭവങ്ങള്‍ തങ്ങള്‍ നേരിട്ട് കണ്ടിട്ടുണ്ട് എന്നും അന്നപൂര്‍ണ്ണ പറയുന്നു. അക്കാലത്ത് അവസരങ്ങള്‍ക്കായി ശ്രമിക്കുന്നവര്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കാത്ത ഒന്നായിരുന്നു ലൈംഗിക അതിക്രമങ്ങള്‍. പിന്നീടാണ് എയ്ഡ്‌സിനെക്കുറിച്ചുള്ള വലിയ ഭീതി പടരുന്നത്. ഇതോടെ സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൗച്ച് കുറഞ്ഞു എന്നും ലൈംഗിക അതിക്രമങ്ങള്‍ കുറഞ്ഞു എന്നും എയ്ഡ്‌സ് വന്നത് അങ്ങനെ നോക്കുമ്പോള്‍ നന്നായി എന്നാണ് അന്നപൂര്‍ണ്ണ പറയുന്നത്. തെലുങ്ക് സിനിമയിലെ നിറ സാന്നിധ്യമാണ് അന്നപൂര്‍ണ്ണ. തെലുങ്കില്‍ മാത്രമല്ല മറ്റ് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. എണ്‍പതുകാരിയായ അന്നപൂര്‍ണ്ണ ഇപ്പോഴും അഭിനയത്തില്‍ സജീവമാണ്. സിനിമയ്ക്ക് പുറമെ ടെലിവിഷന്‍ പരമ്പരകളും അഭിനയിക്കുന്നുണ്ട്. വളരെ ചെറിയ പ്രായത്തില്‍ സിനിമയിലെത്തിയ താരമാണ് അന്നപൂര്‍ണ്ണ. ഇതിനോടകം 900 ല്‍ പരം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഏതായാലും ഇപ്പോൾ താരത്തിന്റെ ഈ വെളിപ്പെടുത്തലുകൾ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
അതേസമയം സിനിമയില്‍ അഭിനയിക്കുക എന്ന ആഗ്രഹം മനസില്‍ കൊണ്ടു നടക്കുകയും അതിനായി ജീവിതം തന്നെ മാറ്റിവെക്കുകയും ചെയ്യുന്നവര്‍ ഒരുപാടാണ്. എന്നാല്‍ അതിലേക്ക് എത്തിച്ചേരുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ചും സിനിമാ ലോകത്ത് ബന്ധങ്ങളൊന്നുമില്ലാതെ കടന്നു വരുന്നവര്‍. ഒരു ഷൂട്ടിംഗ് സെറ്റിലേക്കോ അവസരത്തിലേക്കോ എത്തുക എന്നത് തന്നെ അവരെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരിക്കും. ഏറെനാളത്തെ കാത്തിരിപ്പിനും കഠിനാധ്വാനത്തിനും ശേഷം അവസരം ലഭിച്ചാല്‍ പോലും പലരേയും സംബന്ധിച്ച് വെല്ലുവിളികളും പ്രതിസന്ധികളും അവസാനിക്കുന്നില്ല. സിനിമയിലേക്ക് കടന്നു വരുന്ന പുതുമുഖങ്ങളെ ചൂഷണം ചെയ്യാനായി ഇറങ്ങിത്തിരിച്ചവര്‍ നിരവധിയുണ്ടാകും. പുറമെ കാണുന്ന ഗ്ലാമറിന്റെ ലോകത്തിന് പിന്നിലുള്ള ഈ ഇരുണ്ട ലോകം പലര്‍ക്കും താങ്ങാന്‍ പോലും സാധിക്കാത്തതായിരിക്കും. അത്തരത്തില്‍ പലപ്പോഴും അഭിനയ മോഹികളായവര്‍ നേരുന്ന പ്രതിസന്ധികളിലൊന്നാണ് കാസ്റ്റിംഗ് കൗച്ച് എന്നത്. മലയാളത്തിൽ പാർവതി തിരുവോത്ത് ഉൾപ്പെടെയുള്ള നടിമാർ കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി തുറന്ന് പറഞ്ഞിട്ടുണ്ട്. സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും വരുന്ന അവസരങ്ങൾ നഷ്ടപ്പെടുന്നതിനെക്കുറിച്ചുമൊക്കെ നടി സാധിക വേണുഗോപാലും മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്.
കാസ്റ്റിംഗ് കൗച്ചിനെ എതിർക്കാൻ നടിമാർക്ക് തന്നെ സാധിക്കണമെന്ന് അടുത്തിടെ നടി മഞ്ജു പിള്ള ഒരു അഭിമുഖത്തിൽ പറഞ്ഞു. തെന്നിന്ത്യൻ നടി നയൻതാരയും നടി അനുഷ്ക ഷെട്ടിയും കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെപ്പറ്റി തുറന്ന് പറഞ്ഞിട്ടുണ്ട്. താരപുത്രി കൂടിയായ നടി വരലക്ഷ്മിക്കും ഇത്തരത്തിൽ മോശം അനുഭവം ഉണ്ടായതും നടി വെളിപ്പെടുത്തിയിട്ടുണ്ട്. അവസരം കിട്ടണമെങ്കില്‍ നടന്മാരുമായി സൗഹൃദം ഉണ്ടാക്കണമെന്ന് പറഞ്ഞ നിർമാതാവിനെപ്പറ്റി ബോളിവുഡ് നടി ഇഷ കോപിക്കർ മുൻപ് തുറന്നു പറഞ്ഞിട്ടുണ്ട്. ബോളിവുഡ് നടി ജാസ്മിന്‍ ഭാസിനും കരിയറിന്റെ തുടക്ക കാലത്ത് നേരിട്ട മോശം അനുഭവം വെളിപ്പെടുത്തിയിട്ടുണ്ട്. നടിമാർക്ക് മാത്രമല്ല ബോളിവുഡിലടക്കം ചില നടന്മാർക്കുൾപ്പെടെ ഇത്തരത്തിലുള്ള മോശം അനുഭവങ്ങൾ സിനിമാ രംഗത്ത് നിന്നും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിട്ടുണ്ട്.