മലയാളികൾക്ക് പരിചിതനായ എഴുത്തുകാരനും സംവിധായകനുമാണ് ബി.ഉണ്ണികൃഷ്ണൻ. മോഹൻലാൽ നായകൻ ആയെത്തിയ ആറാട്ട് എന്ന സിനിമയുടെ റിലീസിന് ശേഷം രൂക്ഷമായ സൈബർ ആക്രമണമാണ് ബി.ഉണ്ണികൃഷ്ണന് നേരിടേണ്ടി വന്നത്. ബന്ധുവാണ് എന്നതിന്റെ പേരിൽ മുതലെടുത്ത് ബി.ഉണ്ണികൃഷ്ണൻ മോഹൻലാലിനെ വെച്ച് മോശം തിരക്കഥകൾ സിനിമയാക്കുന്നുവെന്ന ആക്ഷേപമാണ് ഏറ്റവും കൂടുതൽ കേട്ടത്. അടുത്തിടെ പുറത്തിറങ്ങിയതിൽ ഏറ്റവും മോശം മോഹൻലാൽ സിനിമയെന്നാണ് ആറാട്ടിനെ സിനിമാ പ്രേമികൾ വിശേഷിപ്പിച്ചത്. എന്നാൽ ബന്ധുവാണ് എന്നതിന്റെ ബലം വെച്ച് മോഹൻലാലുമായി സിനിമ ചെയ്യാൻ ശ്രമിച്ചിട്ടില്ലെന്ന് പറയുകയാണ് ഇപ്പോൾ ബി. ഉണ്ണികൃഷ്ണൻ മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ.ലാലിനൊരു പ്രത്യേകത ഉണ്ട് , ഇന്നേവരെ ഒരു സംവിധായകനേയും എഴുത്തുകാരനേയും അങ്ങോട്ട് വിളിച്ച് എനിക്കൊരു സിനിമ ചെയ്യണമെന്ന് ലാൽ പറഞ്ഞിട്ടില്ലെന്നും ബി. ഉണ്ണികൃഷ്ണൻ പറയുന്നു. മോഹൻലാലിനൊപ്പം അഞ്ചോളം സിനിമകൾ ബി.ഉണ്ണികൃഷ്ണൻ ചെയ്തിട്ടുണ്ട്. മോഹൻലാൽ-മമ്മൂട്ടി എന്നത് പോലൊന്ന് ഇനി സംഭവിക്കുമോ എന്നതിനെ കുറിച്ചും ബി.ഉണ്ണികൃഷ്ണൻ പ്രതികരിച്ചു.
മോഹൻലാൽ-മമ്മൂട്ടി എന്നത് പോലൊന്ന് ഇന്നത്തെ സിനാരിയോയിൽ സംഭവിക്കുമെന്ന് തോന്നുന്നില്ല. ഒരു ദിവസം നാല് സിനിമകൾ വരെ അന്നത്തെ നടന്മാർ ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ അന്ന് സിനിമ റിലീസ് ചെയ്യുക എന്നത് അന്ന് യുദ്ധമൊന്നും അല്ല.’അതുപോലെ ‘ഒരു സുഹൃത്തോ നിർമാതാവോ വിളിച്ചാൽ അങ്ങ് പോവുകയാണ് ചെയ്യുന്നത്. തമ്പി കണ്ണന്താനവും ഡെന്നീസ് ജോസഫും ഒരു ഹോട്ടലിന്റെ ലോബിയിൽ ഒരു വിഷമ ഘട്ടത്തിൽ ഇരിക്കുമ്പോൾ വെറുതെ അതുവഴി നടന്നു പോയ ആളാണ് മോഹൻലാൽ. അന്ന് അവർ അദ്ദേഹത്തോട് ചോദിച്ചു ഒരു പടം ചെയ്യാമോയെന്ന്.’ എത്ര ദിവസം വേണമെന്നാണ് അദ്ദേഹം തിരിച്ച് ചോദിച്ചത്. ഇരുപത് ഇരുപത്തിയഞ്ച് ദിവസം മതിയെന്ന് അവർ പറഞ്ഞു. രണ്ടായിട്ട് തന്നാൽ മതിയോയെന്ന് മോഹൻലാൽ ചോദിച്ചപ്പോൾ ഒക്കെയെന്ന് പറഞ്ഞു. അങ്ങനെ സംഭവിച്ചതാണ് രാജാവിന്റെ മകൻ. സ്ക്രിപ്റ്റ് വായിച്ചൊന്നും ചെയ്ത സിനിമയല്ല.