മലയാളത്തിൽ നിരവധി വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്തിട്ടുള്ള നടനാണ് ബാബു നമ്പൂതിരി. വില്ലന്‍ വേഷങ്ങളിൽ ആണ് നടൻ കൂടുതലും തിളങ്ങിയത്. നിറക്കൂട്ട് എന്ന മമ്മൂട്ടി ചിത്രത്തിലായിരുന്നു ബാബുവിന്റെ വില്ലത്തരത്തിന്റെ തുടക്കം. ജോഷി സംവിധാനം ചെയ്ത സിനിമയില്‍ അജിത്ത് എന്ന സ്റ്റൈലിഷ് വില്ലന്‍ കഥാപാത്രത്തെയാണ് ബാബു നമ്പൂതിരി അവതരിപ്പിച്ചിരുന്നത്. ഈ സിനിമയുടെ ലൊക്കേഷനില്‍ നടന്ന രസകരമായ ചില കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ് താരമിപ്പോള്‍. ഉര്‍വശി, ലിസി തുടങ്ങിയ നടിമാര്‍ക്കൊപ്പം സുമലതയും ചിത്രത്തില്‍ നായികയായിരുന്നു. ചിത്രത്തിൽ ഒരു റേപ്പ് സീനില്‍ സുമലതയും ബാബു നമ്പൂതിരിയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ആ സീനിനിടെ സുമലതയുടെ തല പൊട്ടുകയും ചോര വരികയും ചെയ്തു. ഇത് ലൊക്കേഷനില്‍ വലിയ പ്രശ്‌നമായെന്നാണ് മലയാളത്തിലെ ഒരു ഓൺലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ ബാബു നമ്പൂതിരി പറയുന്നത്. നിറക്കൂട്ടിലെ തന്റെ വില്ലന്‍ വേഷത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു ബാബു നമ്പൂതിരി. വില്ലത്തരം ഉള്ളില്‍ സൂക്ഷിച്ച് പുറത്ത് നല്ല മനുഷ്യനെ പോലെ നടക്കുന്നൊരു കഥാപാത്രമായിരുന്നു നിറക്കൂട്ടിലെ അജിത്ത്.
സുമലതയുടെ കഥാപാത്രത്തെ അജിത്ത് സ്‌നേഹിച്ചെന്ന് പറയുന്നത് അത്രയും അപരാധമൊന്നുമല്ല. ആരും ആഗ്രഹിക്കും. അത്രയും സൗന്ദര്യമാണ്. അത് പ്രേക്ഷകര്‍ക്കും മനസിലായത് കൊണ്ടാണ് തന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതെന്നാണ് നടന്‍ പറയുന്നത്. സിനിമയില്‍ സുമലതയ്ക്ക് ഒരു പരിക്ക് പറ്റിയിരുന്നു. മനപൂര്‍വ്വം ചെയ്തത് അല്ലെങ്കിലും അത് വലിയ പ്രശ്‌നമായെന്നാണ് ബാബു നമ്പൂതിരി പറയുന്നത്. തന്റെ കഥാപാത്രം സുമലതയെ ബലാത്സംഗം ചെയ്യുന്ന സീനാണ്. അവര്‍ക്ക് ഒരടിയൊക്കെ കൊടുത്ത് ഒരു മുറിയില്‍ നിന്നും മറ്റൊരു മുറിയിലേക്ക് കൊണ്ട് വരുന്ന സീനാണ് എടുക്കുന്നത്. ഞാനവരെ കൈയ്യില്‍ എടുത്തോണ്ട് വരുന്നതിനിടയില്‍ നടി തല അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. മുറിയിലേക്ക് കയറുന്നതിനിടയില്‍ വാതിലിന്റെ സൈഡില്‍ അവരുടെ തലയിടിച്ചു. എന്റെ കുഴപ്പം കൊണ്ട് സംഭവിച്ചതല്ല.
സുമലത തല അനക്കി കൊണ്ടിരുന്നപ്പോള്‍ സംഭവിച്ചതാണ്. ശരിക്കും അതവരുടെ അഭിനയമായിരുന്നു. കട്ടിലയ്ക്കിട്ട് ഇടിച്ചതോടെ ചോര വന്നു. ചെറിയൊരു പോറല്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. എങ്കിലും അത് വലിയ വിഷയമായി. സുമലതയ്ക്ക് ആയത് കൊണ്ടാണ് അതൊരു പ്രശ്‌നമായി മാറിയത്. ഞാന്‍ കാരണം ഇത്രയും വലിയൊരു താരത്തിന് ഇങ്ങനെ സംഭവിച്ചതില്‍ വലിയ വിഷമം തോന്നിയിരുന്നു. എന്തായാലും ഈ പ്രശ്‌നം കാരണം ആ സീനിന്റെ ബാക്കിയെടുക്കാനോ മറ്റ് സീനുകളോ എടുക്കാന്‍ പറ്റാതെ വന്നു. ഇനിയെന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥയായി. ഈ സിനിമയുടെ നിര്‍മാതാവ് ജോയി തോമസ് എന്ത് കാര്യത്തിനും ജോത്സ്യനെ കാണും. ഇങ്ങനൊരു പ്രശ്‌നമുണ്ടായതിന് ശേഷവും അദ്ദേഹം ജോത്സ്യനെ കാണാന്‍ പോയി. വളരെ നന്നായി എന്നാണ് മറുപടി കിട്ടിയത്. സുമലതയുടെ തല പൊട്ടിയതും അനുബന്ധമായി ഉണ്ടായ പ്രശ്‌നങ്ങളും കാരണം ആ ഷെഡ്യൂള്‍ പാക്കപ്പ് ആയി. എങ്കിലും പേടിക്കാനൊന്നുമില്ല. സിനിമ നൂറ് ദിവസം പടം ഓടും. തുടക്കത്തിലെ ചോര കണ്ടില്ലേ, ഇനി കുഴപ്പമൊന്നുമില്ല. നല്ല ലക്ഷണമാണെന്നാണ് ജോത്സ്യന്‍ നോക്കിയിട്ട് പറഞ്ഞത്. ഇക്കാര്യം അറിഞ്ഞത് മുതല്‍ പിന്നിടങ്ങോട്ട് താനും ഹാപ്പിയായെന്ന് ബാബു പറയുന്നു. നിറക്കൂട്ടില്‍ അഭിനയിച്ചതോടെയാണ് താനൊരു വാണിജ്യ സിനിമയുടെ ഭാഗമായി മാറിയത്. ആ കഥാപാത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടതോടെ തന്റെ കരിയറിനും ഗുണമായി മാറി. പിന്നെ തിരക്കുള്ള താരമായി മാറുകയായിരുന്നു. നിരവധി ചിത്രങ്ങള്‍ തന്നെ തേടി എത്തി. അമൃതംഗമയ എന്നസിനിമ കണ്ടതിന് ശേഷമാണ് തൂവാനത്തുമ്പികള്‍ എന്ന സിനിമയിലേക്ക് പത്മരാജന്‍ തന്നെ വിളിക്കുന്നതെന്നും ബാബു നമ്പൂതിരി പറയുന്നു.