വയലിനിൽ കിലോക്കണക്കിന് സ്വർണം കൊണ്ടു വന്നു ; പ്രതികരിച്ച് ബാലഭാസ്കറിന്റെ സഹോദരി

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് കഴിഞ്ഞ ദിവസമാണ് കോടതി ഉത്തരവിട്ടത്. ബാലഭാസ്കറിന്റെ പിതാവ് നൽകിയ  ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. മരണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെങ്കിൽ കണ്ടെത്തണമെന്നും സ്വര്‍ണ്ണക്കടത്ത് ബന്ധം അന്വേഷിക്കാനും കോടതി ഉത്തരവിട്ടിരുന്നു. ബാലുവിന്റെ മരണം മുതൽ ഇതുവരെ അദ്ദേഹത്തിന് നീതി കിട്ടണമെന്ന ആവശ്യവുമായി കുടുംബം മുൻപിൽ തന്നെ ഉണ്ടായിരുന്നു, ഇപ്പോഴിതാ സഹോദരി പ്രിയ വേണുഗോപാൽ  പങ്കുവച്ച പോസ്റ്റാണ് വൈറലായി മാറുന്നത്. കള്ളക്കടത്തൊക്കെ തുടങ്ങിയതും നടത്തിച്ചതും ‘വയലിനിൽ കിലോക്കണക്കിന് സ്വർണം’ കൊണ്ടു വന്നിരുന്നതും ബാലുച്ചേട്ടൻ നേരിട്ടായിരുന്നു എന്ന മട്ടിലൊക്കെ വാർത്തകൾ വന്നു തുടങ്ങിയിട്ടുണ്ട്. പലരായി ഞെട്ടലും സങ്കടവുമൊക്കെ അറിയിക്കുന്നു, ലിങ്ക് അയച്ചു തരുന്നു. പക്ഷെ ഞങ്ങൾ ഞെട്ടിയില്ല. ഞങ്ങൾ ഞെട്ടിയത് 2019ൽ ഞങ്ങൾ സംശയമുന്നയിച്ചവർ തന്നെ കള്ളക്കടത്തിൽ പിടിയിലായപ്പോഴാണ്! വളരെ ലാഭകരമായ” ‘അപ്പം മെഷീൻ’ ബിസിനസ്സിനും ‘കഞ്ഞിക്കട’റെസ്റ്റോറന്റ് തുടങ്ങാനും, സിനിമാ നിർമാണത്തിനും, പിന്നെ സ്വന്തം പ്രൊഡക്ഷൻ ഹൌസ് ‘ബാലലീല’ ക്കും (കൂടെയുള്ളവർ തന്നെ ബിസിനസ്‌ പാർട്ണർസ് ആയിട്ട്) ഒക്കെ സ്വന്തം പണം ബാലുച്ചേട്ടൻ കൂടെയുള്ളവർക്ക് നിക്ഷേപമായി നൽകിയത് ഉപയോഗിക്കപ്പെട്ടത് ഈ വിധമൊക്കെ ആണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ്. അതുവരെ പരിപാടികളിൽ കിട്ടുന്നത് ക്യാഷ് ആയാണെങ്കിലും നല്ലത് എന്നു കരുതിയുന്ന ആള് ഇവരുടെയൊക്കെ പണമിടപാടുകളിലെ കള്ളത്തരം തിരിച്ചറിഞ്ഞതു കൊണ്ടാകാം അവസാനത്തെ ചില പരിപാടികൾ കഴിഞ്ഞ് ‘ഇനി ക്യാഷ് ആയി വേണ്ട, account transfer ആണെങ്കിൽ മതി’ എന്ന് നിഷ്കർഷിക്കാൻ തുടങ്ങിയതും, ‘വിദേശ യാത്രകൾ ഇനിയില്ല, സ്റ്റേജ് ഷോസും ബാന്റും ഇനി വേണ്ട’ എന്ന തീരുമാനത്തിലേക്കെത്തിയതും. ഈ ചിന്തകൾ ബാലുച്ചേട്ടൻ പങ്കുവച്ചവരിൽ വല്യമ്മാവനുണ്ട്, അച്ഛനുമമ്മയുമുണ്ട്, ചില സുഹൃത്തുക്കളുമുണ്ട്. സത്യം അറിയാമായിരിക്കെത്തന്നെ അവിടുന്ന് തുടങ്ങി എന്തൊക്കെ കഥകൾ വേറെയുമുണ്ടാക്കി.

അതുകൊണ്ടു തന്നെ ഇതല്ല അതിനുമപ്പുറം പ്രതീക്ഷിച്ചു തന്നെ ഇരിക്കുകയും ചെയ്യണമല്ലോ..പിന്നെ വെറുതെ പണം സമ്പാദിക്കുന്നതുമായി തന്റെ ഈശ്വരനായ സംഗീതത്തെ ബാലുച്ചേട്ടൻ കൂട്ടിക്കെട്ടില്ലായിരുന്നു എന്നതിന് ഏറ്റവും വലിയ തെളിവ് സിനിമ അവസരങ്ങൾക്ക് വേണ്ടിയോ റിയാലിറ്റി ഷോകളിലെ നാടകങ്ങൾക്ക് വേണ്ടിയോ അദ്ദേഹം വഴങ്ങിക്കൊടുത്തിട്ടില്ല, മറിച്ച് അവിടങ്ങളിലൊക്കെ സ്വന്തം അഭിപ്രായത്തിനു വേണ്ടിത്തന്നെ നില കൊണ്ട് പലപ്പോഴും ധിക്കാരി അഹങ്കാരി എന്ന പേര് സമ്പാദിക്കാനും ബാലുച്ചേട്ടൻ മടിച്ചില്ല എന്നതാണ്. ഭയപ്പെടുത്താനോ നിശബ്ദരാക്കാനോ കെൽപ്പുള്ളവർ ഇനിയും എന്തും ചെയ്യാം.. സ്നേഹമുള്ളവർ മുന്നറിയിപ്പ് നൽകുന്നുമുണ്ട്. അതെന്തായാലും അങ്ങനെ തന്നെ ആകട്ടെ, സത്യം കൂടുതൽ തെളിവോടെ സമൂഹത്തിനു മുന്നിലെത്തുമല്ലോ! വളരെ കൃത്യമായ ഹൈക്കോടതി വിധി വന്ന സ്ഥിതിയ്ക്ക് വെറും “കാപ്സ്യൂൾ” ഒന്നും പോര, ഈ വന്നതും ഇനി വരാനിരിക്കുന്നതും ഹൈഡോസ് ഇൻജെക്ഷൻ ആണ്, ആവണം. പെട്ടെന്ന് പടരണം, ഏൽക്കണം, ലഹരി പോലെ. ഏതായാലും ഇതുവരെ വന്ന വാർത്തകളിലും കഥകളിലും ഈ കേസുമായി ബന്ധപ്പെട്ട് 2019 ജൂൺ മുതൽ ഞാൻ ഈ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കാര്യങ്ങളിൽ നിന്ന് വ്യത്യസ്തമായോ പുതുമയുള്ളതോ ആയി എന്തെങ്കിലും ഉണ്ടെങ്കിൽ പറയൂ..അപ്പോൾ ഞെട്ടാം! കഴിഞ്ഞ 4 വർഷവും ഇതൊക്കെ ക്രൈം ബ്രാഞ്ചിന്റെയും സിബിഐ യുടെയും മാദ്ധ്യമങ്ങളുടെയും മുന്നിൽ ഉണ്ടായിരുന്നിട്ടും ഇതിവിടം വരെ എത്തേണ്ടി വന്നില്ലേ. അന്നും ഇതേ വാർത്തകൾ ഇടയ്ക്കിടെ കേട്ടവരും കണ്ടവരും ഞെട്ടുകയും മറക്കുകയും ഇപ്പോൾ വീണ്ടും ഞെട്ടുകയും ചെയ്തില്ലേ.. ഇതായി ഇപ്പോൾ നാട്ടുനടപ്പ്. അത്രേയുള്ളൂ. പടങ്ങളുടെ കൂട്ടത്തിൽ ‘ഇതൊക്കെ ആധികാരികമായിപ്പറയാൻ ഇവളാര്?’ എന്ന ഫേക്ക് ഐഡികളുടെ പഴയ ചോദ്യം ആർക്കെങ്കിലും ബാക്കിയുണ്ടെങ്കിൽ, കുടുംബവുമായി ബാലുച്ചേട്ടന് ബന്ധമില്ലായിരുന്നു എന്ന് ഇരുട്ടത്തിരുന്ന് ഇപ്പോഴും ഉരുവിട്ടുകൊണ്ടിരിക്കുന്നവരുണ്ടെങ്കിൽ അവർക്ക് കാണാൻ ബാലുച്ചേട്ടൻ പണ്ടയച്ച ചില ഇമെയിലുകൾ.. കൂടെയുള്ളവരെപ്പറ്റി പറയേണ്ടത് നിഷ്കളങ്കമായും സത്യസന്ധമായും ബാലുച്ചേട്ടൻ വീട്ടിലും പങ്കുവച്ചിരുന്നു. അതുകൊണ്ടുതന്നെ സംഗീതവുമായി ബന്ധപ്പെട്ട ഒരുവിധം എല്ലാ കൂട്ടുകാരെയുംപറ്റി നല്ല ധാരണ ഞങ്ങൾക്കുമുണ്ടായിരുന്നു!മറ്റുകാര്യങ്ങൾക്കായി കൂടെക്കൂട്ടിയവരിൽ പണ്ടത്തെ നല്ല സ്റ്റാഫ്‌ പലരും പുറത്തായതെങ്ങനെ എന്നും, ബാലുച്ചേട്ടൻ പലതവണ പുറത്താക്കിയവർ എങ്ങനെ വീണ്ടും വീണ്ടും അടുത്തുകൂടി എന്നും ബാലുച്ചേട്ടൻ അനിയനെപ്പോലെക്കണ്ടു വിശ്വസിച്ചവർ എങ്ങനെ ഇത്രയും വലിയ ചതി ആളോട് ചെയ്തുവെന്നും അവരുടെ യഥാർത്ഥ പ്രേരകശക്തികൾ വെളിപ്പെടുന്ന മുറയ്ക്ക് നമുക്കറിയാം! കലാഭവൻ സോബി എന്ന സാക്ഷി കള്ളം പറഞ്ഞുവെന്ന് സിബിഐ” എന്ന മുൻനിര ചാനൽ വാർത്തകൾ കഴിഞ്ഞ കൊല്ലങ്ങളിൽ പലപ്പോഴായി നിങ്ങളും കണ്ടു കാണും. അദ്ദേഹത്തിനെതിരെ സിബിഐ ‘കേസ് വഴി തിരിച്ചു വിടാൻ ശ്രമിച്ചു’ എന്നപേരിൽ ക്രിമിനൽ കേസെടുത്തു എന്നതും കേട്ടു കാണും. പക്ഷെ, പോളിഗ്രാഫ് ടെസ്റ്റിന്റെ റിപ്പോർട്ട് കോടതി കണ്ടു. അതിലെന്താണ് എന്നല്ലേ? ഞെട്ടണ്ടേ?
1. സോബിയുടെ മേൽ പരിശോധന നടത്താൻ കഴിഞ്ഞിട്ടില്ല!!
ഒന്നൂടെ ഇരുന്നു ഞെട്ടിക്കോളൂ –
2. ‘ബാലഭാസ്കറിന് ഈ കള്ളക്കടത്തിനെക്കുറിച്ച് നേരത്തെ അറിയുമായിരുന്നോ എന്ന ചോദ്യത്തിന് വിഷ്ണു സോമസുന്ദരം നൽകിയ മറുപടി ‘അതെ’ എന്നായിരുന്നു. അത് കള്ളമാണെന്ന് ടെസ്റ്റിൽ സ്ഥിരീകരിച്ചു!! ആരും അറിഞ്ഞില്ലല്ലോ ഇതുവരെ? അറിഞ്ഞാലല്ലേ ഞെട്ടാൻ പറ്റൂ അല്ലേ എന്നും പ്രിയ കുറിച്ചിട്ടുണ്ട്‌.

 

Sreekumar R