ആയിരത്തി തൊള്ളായിരത്തി എൺപതുകളിൽ മലയാളത്തിലും തമിഴിലുമെല്ലാം തിളങ്ങി നിന്നിരുന്ന നടിയാണ് ഭാഗ്യലക്ഷ്മി. ഇപ്പോഴിതാ തമിഴ് പരമ്പരകളിലൂടെ വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ് നടി. അതിനിടെ ഒരു തമിഴ് മാധ്യമത്തിന് നൽകിയ ഭാഗ്യലക്ഷ്മിയുടെ പുതിയൊരു അഭിമുഖവും ശ്രദ്ധ നേടുകയാണ്. തന്റെ കരിയറിനെ കുറിച്ചും ജീവിതത്തെക്കുറിച്ചുമെല്ലാം മനസു തുറന്നിരിക്കുകയാണ് താരം. ജീവിതത്തിൽ എപ്പോഴും ആകുലതകൾ മാത്രമേ ഉണ്ടാകാറുള്ളൂ, അതൊക്കെ മറന്നാൽ നമ്മുക്ക് സന്തോഷത്തോടെയിരിക്കാം, എപ്പോഴും ചെറുപ്പമായിരിക്കാം. ഒരു നടിയെ സംബന്ധിച്ചിടത്തോളം അത് വളരെ പ്രധാനമാണ്’, ഭാഗ്യലക്ഷ്മി പറയുന്നു. ‘1982-ലാണ് ഞാൻ അരങ്ങേറ്റം കുറിക്കുന്നത്. ചെറുപ്പത്തിൽ തന്നെ ശ്രീദേവിയെ കണ്ടതാണ് നടിയാകാൻ പ്രേരിപ്പിച്ചത്. അന്നൊക്കെ മലയാളം, തെലുങ്ക് സിനിമകൾ ചെന്നൈയിലാണ് ചിത്രീകരിച്ചിരുന്നത്. അങ്ങനെയാണ് ഒരു കസിൻ വഴി ഞാൻ മലയാള സിനിമയിലേക്ക് എത്തുന്നത്. ദേവിയിൻ തിരുവിലയടൽ എന്ന തമിഴ് ചിത്രത്തിലാണ് ഞാൻ ആദ്യമായി അഭിനയിച്ചത്. മനോരമ അക്കയും കെ ആർ വിജയമ്മയും അതിൽ അഭിനയിച്ചിരുന്നു. എനിക്ക് ഒരു സ്കാർഫ് കെട്ടാൻ പോലും അന്ന് അറിയില്ലായിരുന്നു. മനോരമ അക്കയാണ് എന്നെ എല്ലാം പഠിപ്പിച്ചത്. ആ സിനിമയിൽ ഒറിജിനൽ പാമ്പിനൊപ്പം അഭിനയിക്കേണ്ടി വന്നിരുന്നു. ആദ്യം ഞാൻ അഭിനയിക്കാൻ വിസമ്മതിച്ചു.
പക്ഷെ അവർ തന്ന ഉറപ്പിന്റെ പുറത്ത് അഭിനയിച്ചു,’ ഭാഗ്യലക്ഷ്മി പറഞ്ഞു. ചെറു പ്രായത്തിൽ തന്നെ സിനിമയിലേക്ക് എത്തിയ തനിക്ക് അന്ന് പ്രായം തോന്നിക്കാനായി കുത്തിവെപ്പ് നടത്തിയിരുന്നെന്നും ഭാഗ്യലക്ഷ്മി തുറന്നു പറഞ്ഞു. ‘സിനിമയിൽ വന്നതിനാൽ 14-ാം വയസ്സിൽ ശരീരം വലുതാക്കാൻ ഒരു കുത്തിവയ്പ്പ് എടുത്തു. അപ്പോൾ അൽപം തടിച്ചിരിക്കും. തടിച്ചിരുന്നാൽ മാത്രമേ അന്ന് അവസരം ലഭിക്കുമായിരുന്നുള്ളൂ. അതിനുവേണ്ടി ആയിരുന്നു കുത്തിവയ്പ്പ്. അങ്ങനെ ഞാൻ കുറച്ച് വണ്ണം വച്ചു, പിന്നീട് കുറച്ച് സിനിമകളിൽ അഭിനയിച്ചു, അപ്പോഴേക്കും ഞാൻ ആ കുടുംബത്തിന്റെ ഭാഗമായി, ഗർഭകാലത്താണ് കുത്തിവയ്പ്പിന്റെ പാർശ്വഫലങ്ങൾ അറിഞ്ഞത്. നായിക വേഷം ചെയ്യണമെന്ന ആഗ്രഹം കൊണ്ടാണ് ഞാൻ അന്ന് അങ്ങനെ ചെയ്തത്. അതിനു ശേഷമാണ് മോഹൻലാലിനൊപ്പം കൂടുംതേടി എന്ന സിനിമയിൽ അഭിനയിച്ചത്. ഇഞ്ചക്ഷനെ കുറിച്ച് എന്റെ അമ്മയ്ക്ക് അറിയാം. അച്ഛനെ അറിയിച്ചില്ല. എങ്ങനെയെങ്കിലും നായികയാകണം എന്നായിരുന്നു അന്നത്തെ ആഗ്രഹം,’ ഭാഗ്യലക്ഷ്മി പറയുന്നു. ഞാൻ അഭിനയിക്കുന്നതിനോട് അച്ഛന് താല്പര്യമില്ലായിരുന്നു.