സ്റ്റാര്‍ മാജികിലേക്ക് പിന്നെ വിളിച്ചിട്ടില്ല, വരുമാനം നിലച്ചാല്‍ വീണ്ടും പഴയ പെയിന്റ് ബ്രഷ് എടുക്കേണ്ടി വരും!! ബിനു അടിമാലി

മലയാളികളുടെ പ്രിയ താരമാണ് നടന്‍ ബിനു അടിമാലി. കോമഡി ഷോകളിലൂടെയും ചാനല്‍ പരിപാടികളിലും സജീവമായ താരത്തിന് ഏറെ ആരാധകരുണ്ട്. സിനിമാലോകത്തും തന്റേതായ ഇടംകണ്ടെത്തിയ താരവുമാണ് ബിനു. അടുത്തിടെ താരത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫൊട്ടോഗ്രഫറും ബിനുവിന്റെ മുന്‍ സോഷ്യല്‍ മീഡിയ മാനേജരുമായ ജിനേഷ് രംഗത്തെത്തിയിരുന്നു. അകാലത്തില്‍ മരണപ്പെട്ട നടന്‍ കൊല്ലം സുധിയും ബിനുവും അടുത്ത സുഹൃത്തുക്കളായിരുന്നു. സുധിയുടെ ജീവനെടുത്ത അപകടത്തില്‍ ബിനു അടിമാലിയ്ക്കും പരിക്കേറ്റിരുന്നു. സുധിയുടെ വീട്ടിലേക്ക് വീല്‍ച്ചെയറിലെത്തിയത് സിംപതി കിട്ടാനാണെന്നും വീഡിയോയ്ക്ക് റീച്ച് കൂട്ടാനാണെന്നും ജിനേഷ് ആരോപിച്ചിരുന്നു.

ഇപ്പോഴിതാ സംഭവത്തില്‍ ബിനു അടിമാലി പ്രതികരിച്ചിരിക്കുകയാണ്. ജിനീഷിന്റ ആരോപണങ്ങളില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് താരം. കോവിഡ് സമയത്ത് കുറച്ച് വീഡിയോ ചെയ്തിരുന്നു. അതില്‍ നിന്നും കിട്ടിയ വരുമാനം ഞങ്ങള്‍ വീതിച്ച് എടുത്തു. എവിടെയാണ് തങ്ങള്‍ തെറ്റാനുണ്ടായ കാരണം എന്നറിയില്ലെന്ന് ബിനു പറയുന്നു.

ടകഴിഞ്ഞ ദിവസം സ്റ്റേഷനില്‍ വെച്ച് താനും ജിനീഷും കണ്ടിരുന്നു. ഇരുവരും സംസാരിച്ച് തീരേണ്ട വിഷയമാണ്. പക്ഷെ കൈവിട്ട് പോയി. ഈഗോ വരുമ്പോഴുണ്ടായ പ്രശ്നമായിരിക്കാം. എല്ലാ മറക്കാനാണ് ശ്രമിക്കുന്നത്. അവനും എന്നെ ദ്രോഹിക്കണമെന്നില്ല. ഞാന്‍ ക്യാമറ തല്ലിപ്പൊട്ടിച്ചിട്ടൊന്നുമില്ല. ഞങ്ങള്‍ രണ്ടുപേര്‍ക്കും തെറ്റ് മനസിലായി. ഒന്നിച്ച് കെട്ടിപ്പിടിച്ച് ഉറങ്ങിയവരാണ് ഞങ്ങള്‍. ആരോടും മത്സരിക്കാനില്ലെന്നും ബിനു പറയുന്നു.

ആ സംഭവ ശേഷം തനിക്ക് പ്രോഗ്രാം കിട്ടിയിട്ടില്ല. പരിപാടിയിലേക്ക് തന്നെ വിളിച്ചിട്ടില്ലെന്നും താരം പറയുന്നു. ഫ്ളവേഴ്സിലെ ജോലി നഷ്ടമായിട്ടില്ലെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. എനിക്കും അരി മേടിക്കണം. അവനും അരി മേടിക്കണം. ശ്രീകണ്ഠന്‍ സാറെ പോയി കണ്ടാല്‍ എല്ലാം ശരിയാകുമെന്നാണ് വിശ്വാസം. അദ്ദേഹം എന്നെ അത്രയധികം സ്നേഹിക്കുന്ന ആളാണ്. ഞാന്‍ പോയി അദ്ദേഹത്തെ കണ്ട് മാപ്പ് പറഞ്ഞിരുന്നു. കുഴപ്പമൊന്നുമില്ലെന്നാണ് വ്യക്തമാക്കിയത്. സ്റ്റാര്‍മാജിക്കിലേക്ക് തിരിച്ച് വിളിച്ചാല്‍ സന്തോഷത്തോടെ തന്നെ പോകും. എന്നെ ഇവിടം വരെ എത്തിച്ച പരിപാടിയാണ്. പരിപാടിയാണ് തനിക്ക് എല്ലാ സൗഭാഗ്യങ്ങളും നല്‍കിയത്.

സ്റ്റാര്‍മാജിക്കില്‍ നിന്നും കൃത്യമായ ഒരു തുക കിട്ടിയിരുന്നു. അതുകൊണ്ടാണ് സാമ്പത്തിക ബാധ്യതയില്ലാതെ ഇതുവരെ ജീവിക്കുന്നത്. ആ വരുമാനം നിലച്ചാല്‍ വീണ്ടും
പഴയ പെയിന്റ് ബ്രഷ് എടുക്കേണ്ടി വരുമെന്നും താരം പറയുന്നു.

പത്താം ക്ലാസിന് ശേഷം പഠിത്തം നിര്‍ത്തി. കലാപരിപാടികളുമായി മുന്നോട്ട് പോകുകയായിരുന്നു പിന്നീട്. പരിപാടികള്‍ ഇല്ലാത്ത സമയത്ത് പെയിന്റിങ് പണിക്ക് പോയിരുന്നു. അടിമാലിയില്‍ ചെറിയൊരു ട്രൂപ്പ് ഉണ്ടാക്കിയിരുന്നു. അടിമാലി ഫെസ്റ്റ് എന്ന പരിപാടിക്ക് കൊച്ചിന്‍ സരിഗ എന്ന ടീമിനെ കൊണ്ടുവന്ന് ഞങ്ങളും അവരോടൊപ്പം ചേര്‍ന്ന് പരിപാടി അവതരിപ്പിച്ചിരുന്നു. അങ്ങനെയാണ് പിന്നീട് മുന്‍നിരയിലേക്ക് എത്തിയതെന്നും താരം പറയുന്നു.