Film News

മരണ നാടകം കളിച്ച പൂനത്തിന് വമ്പന്‍ പണി! 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ്, ‘കാന്‍സറിനെ തമാശയാക്കി’

മരണനാടകം കളിച്ച നടിയും മോഡലുമായ പൂനം പാണ്ഡെയ്ക്കും ഭര്‍ത്താവ് സാം ബോംബയ്ക്കുമെതിരെ മാനനഷ്ടകേസ് നല്‍കി യുവാവ് രംഗത്ത്. ഫൈസന്‍ അന്‍സാരിയെന്ന യുവാവാണ് ഇരുവര്‍ക്കുമെതിരെ 100 കോടിയുടെ നഷ്ടപരിഹാരം വേണമെന്ന ആവശ്യമുയര്‍ത്തി കാണ്‍പൂര്‍ പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്. സെര്‍വിക്കല്‍ കാന്‍സര്‍ ബാധിതയായി പൂനം മരിച്ചെന്ന വാര്‍ത്ത അനേകം ആരാധകരുടെ സങ്കടത്തിന് കാരണമായെന്നും കാന്‍സര്‍ പോലൊരു മാരകരോഗത്തെ തമാശയായി ചിത്രീകരിച്ചെന്നും ആരോപിച്ചാണ് യുവാവ് ഇരുവര്‍ക്കുമെതിരെ പരാതി നല്‍കിയിരിക്കുന്നത്.

ഫെബ്രുവരി രണ്ടിന് പൂനം പാണ്ഡെ സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിച്ച് അന്തരിച്ചെന്ന വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇതിനെ കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഈ വാര്‍ത്ത വ്യാജമാണെന്നും സെര്‍വിക്കല്‍ ക്യാന്‍സറിനെക്കുറിച്ചുള്ള ‘അവബോധം’ പ്രചരിപ്പിക്കുന്നതിനായി നടിയും നടത്തിയനാടകമായിരുന്നുവെന്നും പിന്നീട് വ്യക്തമായി.

ഉത്തര്‍പ്രദേശിലെ വീട്ടില്‍ മരിച്ച നിലയില്‍ താരത്തെ കണ്ടെത്തിയെന്നായിരുന്നു വാര്‍ത്ത. പൂനത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലില്‍ പങ്കിട്ട ഒരു പോസ്റ്റിലാണ് മരണവാര്‍ത്ത ആദ്യം വെളിപ്പെടുത്തിയത്. പൂനം പാണ്ഡെയുമായി ബന്ധമുള്ളവര്‍ വാര്‍ത്ത സ്ഥിരീകരിക്കുകയും രാജ്യത്തെ എല്ലാ മാധ്യമങ്ങളും വാര്‍ത്ത നല്‍കുകയും ചെയ്തു. എന്നാല്‍, വൈകിട്ടായപ്പോഴേക്കും അഭ്യൂഹങ്ങള്‍ പ്രചരിച്ച് തുടങ്ങി. പൂനം പാണ്ഡെ മരിച്ചിട്ടില്ലെന്ന് അഭ്യൂഹം വന്നുതുടങ്ങി. ഇതോടെ മാധ്യമങ്ങള്‍ പൂനം പാണ്ഡെയുടെ കുടുംബത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും എല്ലാവരും ഔട്ട് ഓഫ് കവറേജ് ആയിരുന്നു. എന്നാല്‍, ശനിയാഴ്ച ഉച്ചയോടെ മരിച്ചിട്ടില്ലെന്ന വിശദീകരണത്തോടെ പൂനം പാണ്ഡെ തന്നെ രംഗത്തെത്തി

Anu