എക്കാലത്തെയും ക്ലാസിക് സിനിമയാണ് രാമുകാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീൻ എന്ന മലയാള ചലച്ചിത്രം. തകഴി ശിവശങ്കര പിള്ളയുടെ ചെമ്മീൻ എന്ന നോവലിനെ ആസ്പദമാക്കിയായിരുന്നു ചിത്രം ഒരുക്കിയത്. മധു, സത്യൻ, ഷീല തുടങ്ങി നിരവധി മികച്ച നടി നടന്മാരെ ഒരുക്കി തയ്യാറാക്കിയ ചലച്ചിത്രം 1965-ലെ ഏറ്റവും മികച്ച സിനിമയ്ക്കുള്ള രാഷ്ട്രപതിയുടെ സുവർണ്ണ കമലം ലഭിച്ച സിനിമയാണ് ചെമ്മീൻ. ഈസ്റ്റ്മാൻ കളറിൽ പുറത്തിറങ്ങിയ ആദ്യ മലയാള സിനിമ കൂടിയായിരുന്നു.ഭാവതീവ്രമായ കഥയും അഭിനേതാക്കളുടെ വിസ്മയിപ്പിക്കുന്ന പ്രകടനവും കാതിനിമ്പമായ പാട്ടുകളും ഉള്ള സിനിമയായതിനാൽ തന്നെ ഇന്നും നിരവധിപേർ ചെമ്മീൻ സിനിമയുടെ ആരാധകരാണ്. ഇന്നും നിരവധി ആരാധകർ ചിത്രത്തിനുണ്ട് എന്നതാണ് വാസ്തവം. ഇന്നിപ്പോൾ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിൽ അതിഥികളായി എത്തിയ ഷീലയോടും മധുവിനോടും അവതാരകയായ റിമി ടോമി ചോദിച്ച ഒരു ചോദ്യവും അതിനു അവർ നൽകിയ ഉത്തരവുമാണ് ഇപ്പോൾ വൈറൽ ആയിരിയ്ക്കുന്നത്. ഈ ചിത്രം ഇപ്പോള്‍ റീമേക്ക് ചെയ്ത് വരികയാണെങ്കിൽ പരീക്കുട്ടിയായും കറുത്തമ്മയായും ആരെ കാണാനാണ് ആഗ്രഹമെന്ന റിമിയുടെ ചോദ്യത്തിനാണ് ഇരുവരും ഉത്തരം നല്കിയിരിയ്ക്കുന്നത്. പരീക്കുട്ടി എന്ന കഥാപാത്രമായി മലയാള സിനിമയുടെ യുവ തലമുറയിലെ ദുല്‍ഖര്‍ സല്‍മാനെയാണ് ഇരുവരും തിരഞ്ഞെടുത്തത്.കറുത്തമ്മയായി മനസ്സിലുള്ളത് കാവ്യ മാധവനെയാണ് എന്നാണ് ഷീല പറഞ്ഞത്. എന്നാല്‍ കറുത്തമ്മയായി പുതിയ തലമുറയിലെ ആരേയും സങ്കൽപ്പിക്കാനാവുന്നില്ലെന്നാണ് മധു മറുപടി പറഞ്ഞത്. ചെമ്മീനിൽ അഭിനയിച്ചപ്പോൾ തനിക്ക് ലഭിച്ചത് 1500 രൂപയായിരുന്നുവെന്നും ഇപ്പോഴത്തെ ഒന്നരലക്ഷം രൂപയുടെ മൂല്യമാണ് അന്നതിനെന്നും അദ്ദേഹം പറഞ്ഞു.