യുവ താരനിരയെ പ്രധാന കഥാപാത്രങ്ങളാക്കി ചിദംബരം ഒരുക്കിയ മഞ്ഞുമ്മല്‍ ബോയ്‌സ് തിയ്യേറ്ററില്‍ റെക്കോര്‍ഡിട്ട് കുതിയ്ക്കുകയാണ്. നൂറ് കോടി തിളക്കത്തിലാണ് മഞ്ഞുമ്മല്‍ ബോയ്‌സ് മുന്നേറുകയാണ്. ചിത്രത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ ഞെട്ടിക്കുന്നൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നുള്ള ഒരു സംഘം യുവാക്കളുടെ കൊടൈക്കനാല്‍ യാത്രയും അതിനിടെയുണ്ടാകുന്ന അസാധാരണ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.
അതേസമയം മഞ്ഞുമ്മല്‍ ബോയ്‌സില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തിലെ ഒരു ഭാഗം മനഃപൂര്‍വം ഒഴിവാക്കിയെന്നാണ് ചിദംബരം വെളിപ്പെടുത്തിയിരിക്കുന്നത്. കുഴിയില്‍ വീണപ്പോള്‍ സുഭാഷിനെ താങ്ങി നിര്‍ത്തിയത് അനുജന്റെ ബെല്‍റ്റ് ആയിരുന്നു എന്ന് ചിദംബരം പറയുന്നു.
കൊടൈക്കനാല്‍ യാത്രയ്ക്ക് പോകുമ്പോള്‍ സുഭാഷ് അനുജന്റെ ബെല്‍റ്റ് എടുത്തുകൊണ്ടുപോകുന്ന രംഗമുണ്ട്. യഥാര്‍ഥത്തിലും സുഭാഷ് അനുജന്റെ ബെല്‍റ്റ് എടുത്തുകൊണ്ടുപോയിരുന്നു. കുഴിയിലേക്കു വീണ സുഭാഷിന്റെ ബെല്‍റ്റ് എവിടെയോ കുരുങ്ങി കിടന്നത് കാരണമാണ് കൂടുതല്‍ താഴ്ചയിലേക്ക് വീഴാതെ സുഭാഷിന്റെ ജീവന്‍ രക്ഷിച്ചത്.
എന്നാല്‍ ബെല്‍റ്റ് കുരുങ്ങിക്കിടക്കുന്നത് ഷൂട്ട് ചെയ്യുന്നത് ബുദ്ധിമുട്ടായതുകാരണം സിനിമയില്‍ ആ രംഗം ഒഴിവാക്കി. ബാലു വര്‍ഗീസ് അവതരിപ്പിച്ച സിക്‌സണ്‍ എന്ന കഥാപാത്രം ജീവിതത്തിലും ഉറക്കെ സംസാരിക്കുന്ന ആളാണ്. സിക്‌സന്റെ ശബ്ദമാണ് വീഴ്ചയില്‍ ബോധം നഷ്ടപ്പെട്ട സുഭാഷിനെ ഉണര്‍ത്തിയത്.
സുഭാഷ് കുഴിയിലേക്ക് വീണത് ഉച്ചയ്ക്ക് ഏതാണ് പന്ത്രണ്ടര- ഒരു മണിയോടെയാണ്. ആ സമയം തന്നെയാണ് സിനിമയിലും കാണിച്ചത്. അതാണ് പൊലീസും ഗാര്‍ഡുമൊക്കെ ഉച്ചഭക്ഷണം കഴിക്കാനിരിക്കുന്നിടത്തു നിന്നു എണീറ്റു പോവുന്നത്. രാത്രി 7 മണിയോടെ ആണ് സുഭാഷിനെ പുറത്തെടുക്കുന്നത്. അന്ന് മഴ പെയ്തില്ലെങ്കില്‍ കുറച്ചുകൂടി അപകടകരമാവുമായിരുന്നു അവസ്ഥ. കുഴിയില്‍ ഓക്‌സിജന്‍ കുറവാണ്. മഴവെള്ളം അകത്തേക്ക് ചെല്ലുന്നത് കുഴിയ്ക്ക് അകത്തെ ഓക്‌സിജന്റെ അളവിനെ കൂട്ടി.
2006ലാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ യഥാര്‍ഥ സംഭവം നടക്കുന്നത്. മഴ വെള്ളം നിറഞ്ഞാല്‍ സുഭാഷിനെ രക്ഷിക്കാന്‍ കഴിയില്ലെന്ന് വിചാരിച്ചു, പക്ഷേ മഴ പെയ്തതു കൊണ്ടാണ് സുഭാഷിന് അകത്ത് ശ്വസിക്കാന്‍ വായു കിട്ടിയത്. ഒരര്‍ഥത്തില്‍ പ്രകൃതിയും ദൈവവും പ്രപഞ്ചവുമൊക്കെ സുഭാഷിനെ രക്ഷിക്കാന്‍ കൂട്ടുനില്‍ക്കുകയായിരുന്നു എന്നാണ് ചിദംബരം പറയുന്നത്.