‘അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കണം, വിക്രത്തിന് ഹൃദയാഘാതമായിരുന്നില്ല’; മാനേജര്‍

തെന്നിന്ത്യന്‍ താരം ചിയാന്‍ വിക്രത്തിന്റെ ആരോഗ്യനില സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ക്കെതിരെ മാനേജര്‍ സൂര്യനാരായണന്‍ രംഗത്ത്. വിക്രത്തിന് ഹൃദയഘാതമായിരുന്നെന്ന വാര്‍ത്തകള്‍ തള്ളിയാണ് മാനേജര്‍ രംഗത്തെത്തിയത്. നെഞ്ചില്‍ ചെറിയ അസ്വസ്ഥത നേരിട്ടതിനെ തുടര്‍ന്നാണ് വിക്രം ചികിത്സ തേടിയതെന്നും ഹൃദയാഘാതം സംഭവിച്ചതായുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് സൂര്യനാരായണന്‍ ഇക്കാര്യം അറിയിച്ചത്. വിക്രം ഉടന്‍ ആശുപത്രി വിടുമെന്നും അദ്ദേഹം അറിയിച്ചു.

”പ്രിയപ്പെട്ട ആരാധകരോടും അഭ്യുദയകാംക്ഷികളോടും. ചിയാന്‍ വിക്രമിന് നെഞ്ചില്‍ ചെറിയൊരു അസ്വസ്ഥതയെ നേരിട്ടിരുന്നു. ഇതേതുടര്‍ന്നാണ് അദ്ദേഹം ചികിത്സ തേടിയത്. അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പുറത്തു വന്ന വാര്‍ത്തകള്‍ വേദനയോടെയാണ് കേട്ടത്. അതിനാല്‍, അദ്ദേഹത്തിനും കുടുംബത്തിനും ഈ സമയത്ത് ആവശ്യമായ സ്വകാര്യത വകവച്ചുനല്‍കണമെന്നും”-സൂര്യനാരായണന്‍ ട്വീറ്റ് ചെയ്തു.

വിക്രം ഇപ്പോള്‍ നല്ല നിലയിലാണെന്നും ഒരു ദിവസത്തിനകം തന്നെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കണമെന്നും താരത്തിന്റെ മാനേജര്‍ ആവശ്യപ്പെട്ടു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് വിക്രമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് നേരത്തെ ദേശീയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

 

 

 

Aswathy