നന്ദി, കണ്ണൂര്‍ സ്‌ക്വാഡ്!! അച്ഛന്റെ കണ്ണുകളിലെ നഷ്ടപ്പെട്ട ആ തെളിച്ചം തിരിച്ചുതന്നതിന്!!

വലിയ പ്രൊമോഷനോ ഹൈപ്പോ ഒന്നുമില്ലാതെ തിയ്യേറ്ററിലെത്തി വന്‍ വിജയമായിരിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡ്’. ഇതിനോടകം തന്നെ ബോക്‌സോഫീസില്‍ മികച്ച കലക്ഷനാണ് ചിത്രം നേടുന്നത്. യഥാര്‍ഥ പോലീസ് കഥ തന്നെയാണ് ചിത്രം പറയുന്നത്.

കണ്ണൂര്‍ സ്‌ക്വാഡിനെ കുറിച്ച് ഡോക്ടര്‍ സൗമ്യ സരിന്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമായിരിക്കുന്നത്. കണ്ണൂര്‍ സ്‌ക്വാഡ് സിനിമയ്ക്ക് നന്ദി പറഞ്ഞു കൊണ്ടാണ് ഡോക്ടര്‍ പറയുന്നത്. തന്റെ അച്ഛന്‍ സാധാ കോണ്‍സ്റ്റബിള്‍ ആയിരുന്നുവെന്നും ക്രൈം ബ്രാഞ്ചില്‍ നിന്ന് എസ്‌ഐ ആയാണ് വിരമിച്ചതെന്നും സൗമ്യ പറയുന്നു. എന്നാല്‍ അമ്മ മരിച്ചതിന് ശേഷം എന്തും നേരിടാനുള്ള ചങ്കൂറ്റം ഉണ്ടായിരുന്ന തന്റെ അച്ഛനെ നഷ്ടപ്പെട്ടിരുന്നു എന്നാല്‍ നഷ്ടപ്പെട്ട ആ തെളിച്ചം കണ്ണൂര്‍ സ്‌ക്വാഡ് കണ്ടിറങ്ങിയപ്പോള്‍ തിരിച്ചു കിട്ടിയെന്നും സൗമ്യ പറയുന്നു.

നന്ദി. കണ്ണൂര്‍ സ്‌ക്വാഡിന്…അറിയപ്പെടാതെ പോകുന്ന, വാഴ്ത്തപ്പെടാതെ പോകുന്ന, നൂറു കണക്കിന് സാധാ പോലീസുകാരുടെ കഥ പറഞ്ഞതിന്…അവരുടെ ദുരിതങ്ങള്‍ പറഞ്ഞതിന്…അതിലൊക്കെ ഉപരി എന്റെ അച്ഛന്റെ മുഖത്തു കുറച്ചു നേരത്തേക്കെങ്കിലും ആ പഴയ ചിരിയും ആത്മവിശ്വാസവും ഒരു പൊടിക്ക് അഹങ്കാരവും കൊണ്ട് വന്നതിന്…കാരണം ആ നൂറു കണക്കിന് പോലീസുകാരില്‍ ഒരാള്‍ എന്റെ അച്ഛനായിരുന്നു.

എന്റെ അച്ഛന്‍ ഒരു സാധാരണ പോലീസ് കോണ്‍സ്റ്റബിള്‍ ആയിരുന്നു. 2013 ഇല്‍ ക്രൈം ബ്രാഞ്ചില്‍ നിന്ന് എസ് ഐ ആയാണ് വിരമിച്ചത്. അച്ഛനെ ഒരിക്കലും ജീവിതത്തില്‍ പതറി ഞാന്‍ കണ്ടിട്ടില്ല. എന്തും നേരിടാനുള്ള ഒരു ചങ്കൂറ്റം എന്നും അച്ഛന്‍ മനസ്സില്‍ സൂക്ഷിച്ചിരുന്നു. 2021 ഇല്‍ അമ്മ പോകുന്ന വരെ. അമ്മ പോയ ശേഷം മനസ്സ് തുറന്നു ചിരിച്ചു അച്ഛനെ ഞാന്‍ കണ്ടിട്ടില്ല. പണ്ട് കണ്ണുകളില്‍ ഉണ്ടായിരുന്ന ധൈര്യവും ആത്മവിശ്വാസവും ഒക്കെ ചോര്‍ന്ന പോലെ.

എന്റെ അച്ഛന്റെ കണ്ണുകളില്‍ നഷ്ടപെട്ട ആ തെളിച്ചം ഇന്നലെ ഞാന്‍ ഒന്നൂടി കണ്ടു. കണ്ണൂര്‍ സ്‌ക്വാഡ് കണ്ടിറങ്ങിയപ്പോള്‍.’നിങ്ങളെക്കാളൊക്കെ എനിക്ക് അവരെ മനസ്സിലാക്കാന്‍ പറ്റും.’ അതൊരു സാധാ പോലീസുകാരന്റെ മനസ്സില്‍ നിന്ന് വന്ന വാക്കുകള്‍ ആയിരുന്നു.

വെറും 21 വയസ്സില്‍ തുടങ്ങിയതാണ് എന്റെ അച്ഛന്റെ പോലീസ് ജീവിതം. മണ്ണാര്‍ക്കാട്ടെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ആണ് അച്ഛന്‍ ജനിച്ചത്. ഒരു ഗവണ്മെന്റ് ജോലി എന്ന ലക്ഷ്യത്തില്‍ ആണ് പോലീസില്‍ ചേരാന്‍ പോയതത്രെ. ആദ്യത്തെ ഫിസിക്കല്‍ ടെസ്റ്റില്‍ അച്ഛന്‍ പരാജയപെട്ടു. സഹായിക്കാനോ എന്ത് ചെയ്യണമെന്ന് ഉപദേശിക്കാനോ കഴിവുള്ള ആരും ഉണ്ടായിരുന്നില്ല വീട്ടില്‍. തൊടിയിലുള്ള മാവിന്റെ കൊമ്ബില്‍ കയര്‍ കെട്ടി ദിവസവും റോപ്പ് ക്ലൈംബിങ് ഒക്കെ സ്വന്തമായി ചെയ്ത് ചെയ്ത് സ്വയം പാകപ്പെടുത്തിയാണ് അച്ഛന്‍ രണ്ടാമത്തെ ടെസ്റ്റ് പാസായത്.

പോലീസില്‍ സെലെക്ഷന്‍ കിട്ടി ചേരാന്‍ പോകാന്‍ കയ്യില്‍ പണം ഇല്ലായിരുന്നു. ബന്ധത്തിലുള്ള ഒരു അമ്മായിയുടെ കയ്യില്‍ നിന്ന് പണം കടം വാങ്ങിയാണ് അച്ഛന്‍ പൊലീസില്‍ ചേര്‍ന്നത്. ജീവിതത്തില്‍ ഞാനും അനിയനുമൊക്കെ മടി കാണിക്കുമ്‌ബോള്‍ ഒരു നൂറു തവണ എങ്കിലും അച്ഛന്‍ ഈ കഥ പറഞ്ഞിട്ടുണ്ട്.

ചെറുപ്പത്തില്‍ അച്ഛന്‍ എന്റെ ഹീറോ ആയിരുന്നു. പോലീസില്‍ ആയിരുന്നത് കൊണ്ട് തന്നെ അച്ഛനോട് എല്ലാര്‍ക്കും ചെറിയൊരു പേടി ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് ലേശം അഹങ്കാരവും! അച്ഛന് ആരെയും ഭയമുണ്ടായിരുന്നില്ല. മുന്‍ശുണ്ഠിയും ലേശം അധികം ആയിരുന്നു. മേലുദ്യോഗസ്ഥന്മാരായാലും പറയാനുള്ളത് അച്ഛന്‍ മുഖത്തു നോക്കി പറയുമായിരുന്നു. അതുകൊണ്ട് തന്നെ അത് അച്ഛന്റെ ജോലിയിലും ആവശ്യത്തിന് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിരുന്നു. ‘ ആരെടാ എന്ന് ചോദിച്ചാല്‍ ഞാനെടാ എന്ന് പറയണം ‘ എന്നാണ് ചെറുപ്പം മുതല്‍ അച്ഛന്‍ ഞങ്ങളെ രണ്ടു പേരെയും പഠിപ്പിച്ചത്.

പക്ഷെ ചെറുപ്പത്തില്‍ തോന്നിയ ആരാധനയൊക്കെ ഏതൊരു മക്കളെയും പോലെ വലുതായപ്പോ മാഞ്ഞുപോയി. അച്ഛന്‍ പറയാറുള്ള വീരസാഹസിക കഥകളൊക്കെ ഞങ്ങള്‍ കളിയാക്കാന്‍ തുടങ്ങി. അച്ഛന്‍ അതൊക്കെ പറയാതെയും ആയി. പോലീസ് ഹീറോകളായി ഭരത് ചന്ദ്രന്‍ ഐ പി എസ്സി നെയും ഇന്‍സ്പെക്ടര്‍ ബല്‍റാമിനെയുമൊക്കെ പ്രതിഷ്ഠിച്ച ഞങ്ങളുടെ മനസ്സില്‍ അച്ഛന്‍ പറഞ്ഞ ഈ സാഹസിക കഥകള്‍ ഒന്നും അല്ലായിരുന്നു. ‘ഇതൊക്കെ എന്ത്’ എന്ന ചിന്ത!

ഒരു ഇരട്ടകൊലപാതകത്തിലെ ആറു പ്രതികളെ ഷാഡോ പോലീസ് ആയി പിടിച്ചതും മറ്റൊരു കൊലപാതക കേസിലെ പിടികിട്ടാപുള്ളിയെ വര്‍ഷങ്ങള്‍ക്ക് ശേഷം അയാള്‍ വേഷം മാറി ചായക്കട നടത്തിയിരുന്ന ഷോളയൂരില്‍ വെച്ച് ഒറ്റക്ക് പോയി പിടിച്ചതും ആ പ്രതിയെ കൊണ്ട് തനിച്ചു 8 കിലോമീറ്ററോളം നടന്നു അടിവാരത്തു എത്തിയതും ഒക്കെ അച്ഛന്‍ അഭിമാനത്തോടെ സ്ഥിരമായി ഞങ്ങളോട് പറഞ്ഞിരുന്ന കഥകള്‍ ആയിരുന്നു.

അച്ഛന്‍ പറയുമായിരുന്നു, ഈ കൊലക്കേസ് പ്രതികളെ ഒക്കെ പിടിക്കുമ്‌ബോഴും അവരുമായി വരുമ്പോാഴുമൊക്കെ വെറും ലാത്തി ആയിരുന്നു കയ്യില്‍ ഉണ്ടായിരുന്നത് എന്ന്. പിന്നേ ഉണ്ടായിരുന്ന ആയുധം ധൈര്യം മാത്രമായിരുന്നു എന്ന്…

കാക്കി യൂണിഫോം ഹീറോകളുടെ തകര്‍പ്പന്‍ ഡയലോഗുകളും അടിപൊളി തോക്കുകളും ആക്ഷനും ഒക്കെ കണ്ടു് ശീലിച്ച നമുക്കുണ്ടോ ഇതൊക്കെ മനസ്സിലാകുന്നു! പക്ഷെ ‘ഉണ്ട’യും ‘കണ്ണൂര്‍ സ്‌ക്വാഡു’മൊക്കെ നമ്മുടെ ചിന്തകള്‍ മാറ്റിയെഴുതുകയാണ്. യഥാര്‍ത്ഥ പോലീസ് ഹീറോകളെ കാണിച്ചു തരികയാണ്. അവരുടെ കഷ്ടപ്പാടുകളും നൊമ്ബരങ്ങളും ആത്മവ്യഥകളും നമ്മുടെ കൂടിയാവുകയാണ്.

നന്ദി. ഒരിക്കല്‍ കൂടി. സിനിമകള്‍ കാണാന്‍ വളരെ ഇഷ്ടപ്പെട്ടിരുന്ന എന്റെ അച്ഛന്‍ അമ്മ പോയ ശേഷം ആ പതിവ് നിര്‍ത്തി. നിര്‍ബന്ധിച്ചാണ് ഈ സിനിമക്ക് കൊണ്ട് പോയത്. സിനിമ കഴിഞ്ഞപ്പോള്‍ ഞാന്‍ കണ്ടത് എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്ന അച്ഛനെയാണ്.. ഇന്ന് രാവിലെ വെറുതെ ഞാന്‍ അച്ഛനോട് ചോദിച്ചു. ‘ അച്ഛാ, ആ വിയ്യൂര്‍ കൊലക്കേസ് പ്രതിയെ പിടിക്കുമ്‌ബോ അച്ഛന്‍ ഏത് സ്റ്റേഷനില്‍ ആയിരുന്നു? ‘

‘എന്റെ മോളെ, അതൊന്നും പറയണ്ട. ഞാന്‍ അഗളി സ്റ്റേഷനില്‍ ആയിരുന്നു. അന്ന് ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങിയപ്പോഴാണ് ഇന്‍ഫൊര്‍മേര്‍ വിളിക്കുന്നത്. അവനൊരു സംശയം. ഷോളയൂര്‍ ചായക്കട നടത്തുന്ന ഒരുത്തന്‍ ഈ പ്രതി ആണോയെന്ന്…പിന്നെ നോക്കാം എന്ന് വെച്ചാല്‍ അവന്‍ ചിലപ്പോ രക്ഷപെടും. അച്ഛന്‍ രണ്ടും കല്പിച്ചു ഇറങ്ങി…’ പണ്ട് പറഞ്ഞിരുന്ന അതെ ആവേശത്തോടെ അച്ഛന്‍ കഥ തുടങ്ങി… കേള്‍ക്കാന്‍ ഞാനും! എന്നു പറഞ്ഞാണ് ഡോക്ടര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Anu B